രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഇരകളില്‍ കോണ്‍ഗ്രസ് വനിത പ്രവര്‍ത്തകരും; എല്ലാമറിഞ്ഞിട്ടും ഷാഫി പറമ്പില്‍ സംരക്ഷിക്കുന്നു; രാഹുലിനെതിരേ പലരും ഷാഫിക്ക് പരാതി നല്‍കിയിട്ടും യാതൊരു വിധി നടപടിയുമില്ല; യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനെതിരെ ആരോപണങ്ങളുമായി എഴുത്തുകാരി

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഇരകളില്‍ കോണ്‍ഗ്രസ് വനിത പ്രവര്‍ത്തകരും

Update: 2025-08-21 01:29 GMT

ദുബായ്: പാലക്കാട് എംഎല്‍എയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ ആരോപണവുമായി പ്രവാസി എഴുത്തുകാരി. രാഹുല്‍ മാങ്കൂട്ടത്തില്‍ തന്നോട് സാമൂഹിക മാധ്യമങ്ങളില്‍ ചാറ്റ് ചെയ്ത ശേഷം ഇതേക്കുറിച്ച് മറ്റുള്ള ആളുകളോട് മോശമായി പറഞ്ഞുവെന്നാണ് എഴുത്തുകാരി ഹണി ഭാസ്‌ക്കറിന്റെ ആരോപണം. രാഹുലിന്റെ സ്വഭാവ ദൂഷ്യങ്ങളെ കുറിച്ച് ഷാഫി പറമ്പിലിന് അറിയാമെന്നും, എന്നാല്‍, അയാളില്‍ എത്തുന്ന പരാതികളൊന്നും എവിടെയും എത്താതെ പോകുകയാണെന്നും ഇവര്‍ ആരോപിച്ചു.

രാഹുലിന്റെ ഇരകളില്‍ വനിതാ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമുണ്ടെന്നാണ് ആരോപണം. ആരോപിക്കുന്നത്. യാത്രയെ കുറിച്ച് ചോദിച്ചാണ് രാഹുല്‍ ആദ്യമായി തനിക്ക് മെസേജ് അയയ്ക്കുന്നത്. എന്നാല്‍, പിന്നീട് മറ്റ് സ്ഥലങ്ങളില്‍ ചെന്ന് അയാളുടെ പത്രാസ് കണ്ടിട്ട് അയാളുടെ പിന്നാലെ ചെല്ലുന്ന സ്ത്രീയായാണ് പ്രൊജക്ട് ചെയ്ത് കാണിച്ചത്. ഈ പ്രവര്‍ത്തി തന്നെ അങ്ങേയറ്റം അശ്ലീലമല്ലേ. ആദ്യം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ആരോപണം ഇവര്‍ പിന്നീട് മാധ്യമങ്ങങ്ങളോടും വെളിപ്പെടുത്തി.

ഇന്‍സ്റ്റഗ്രാമില്‍ തന്നോട് ചാറ്റ് ചെയ്ത ശേഷം, രാഹുല്‍ അയാളുടെ സുഹൃത്തുകളോട് ഇതേകുറിച്ച് മോശമായി പറയുകയായിരുന്നു. അയാള്‍ ഇത് പറഞ്ഞ ആളുകള്‍ തന്നെയാണ് ഈ വിവരം എന്നെ അറിയിച്ചത്. രാഹുലിന്റെ സ്വഭാവം മോശമാണെന്ന് തോന്നിയതിനാല്‍ തന്നെ പിന്നീട് സംസാരിച്ചിട്ടില്ല. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഇരകളായ നിരവധി സ്ത്രീകളെക്കുറിച്ച് തനിക്ക് അറിയാമെന്നും, വരും ദിവസങ്ങളില്‍ കൂടുതല്‍ ആളുകള്‍ പരാതി നല്‍കുമെന്നും അവര്‍ ആരോപിച്ചു.

വേറെ ആരുമായും തനിക്ക് ബന്ധമില്ലെന്നും എന്റെ സ്നേഹം നിനക്ക് മാത്രമാണെന്നുമാണ് രാഹുല്‍ സമീപിച്ചിട്ടുള്ള എല്ലാ സ്ത്രീകളോടും പറയുന്നതെന്നാണ് ഞാന്‍ കേട്ടിരിക്കുന്നത്. എന്റെ സുഹൃത്തുക്കള്‍ക്ക് തന്നെ അനുഭവമുണ്ട്. ഇയാള്‍ കാണിക്കുന്ന സ്നേഹം സത്യമാണെന്നാണ് ഇരകള്‍ വിചാരിക്കുന്നതും. എന്നാല്‍, അതല്ല യാഥാര്‍ഥ്യമെന്ന് ജനങ്ങളോട് പറയേണ്ട ഉത്തരവാദിത്തം തനിക്കുണ്ട്. ഈ പറയുന്ന വൃത്തികേടിലേക്ക് ഇനി ഒരു സത്രീ കൂടി പെടരുതെന്നാണ് ചിന്തിക്കുന്നതെന്നും എഴുത്തുകാരി പറഞ്ഞു.

രാഹുല്‍ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കുന്നത് ഷാഫി പറമ്പില്‍ എംപിയാണ്. രാഹുലിനെതിരേ പലരും ഷാഫിക്ക് പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍, യാതൊരുവിധ നടപടിയും സ്വീകരിക്കാന്‍ ഷാഫി തയാറായിട്ടില്ല. നിലവില്‍ രാഹുലിനെതിരേ നിയമ നടപടികള്‍ സ്വീകരിക്കുന്ന കാര്യം ആലോചിച്ചിട്ടില്ല. രാഹുലിന് ധൈര്യമുണ്ടെങ്കില്‍ മാനനഷ്ടക്കേസ് നല്‍കട്ടെയെന്നും എഴുത്തുകാരി വെല്ലുവിളിച്ചു.

Tags:    

Similar News