പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയിലായ കുട്ടിയുമായി പോയ ആംബുലന്‍സ് നടുറോഡില്‍ നിര്‍ത്തി ഡ്രൈവര്‍ ഇറങ്ങിപ്പോയി: സംഭവം കോട്ടയത്ത്

Update: 2025-03-09 03:54 GMT

കോട്ടയം: ഡ്യൂട്ടി സമയം കഴിഞ്ഞെന്ന് പറഞ്ഞ്, പാമ്പുകടിയേറ്റ എട്ടുവയസ്സുകാരനുമായി പോയ 108 ആംബുലന്‍സിന്റെ ഡ്രൈവര്‍ വാഹനം നടുറോഡില്‍ നിര്‍ത്തി ഇറങ്ങിപ്പോയതായി പരാതി. ഒടുവില്‍ മറ്റൊരു ആംബുലന്‍സിലാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. വെള്ളിയാഴ്ച രാത്രി എട്ടിന് എം.സി റോഡില്‍ മോനിപ്പളളിയിലാണ് സംഭവം. മുളക്കുളം ഗവ. യു.പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥി അഭനവിന് വെളളൂരിലെ അമ്മവീട്ടില്‍ വച്ചാണ് പാമ്പുകടിയേറ്റത്.

വീട്ടുമുറ്റത്ത് കളിക്കവെ കാലില്‍ എന്തോ കടിച്ചതായി അമ്മയോട് പറയുകയായിരുന്നു. കാലില്‍ വേദനയും നീരും ഉണ്ടായതോടെ പിറവം താലൂക്കു ആശുപത്രിയില്‍ എത്തിച്ചു. പെട്ടെന്ന് കുട്ടിയുടെ അവസ്ഥ മോശമായി. ഉടന്‍ കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ തീരുമാനിച്ചു. തുടര്‍ന്ന് ഡോക്ടര്‍തന്നെ അവിടെയുണ്ടായിരുന്ന 108 ആംബുലന്‍സ് വിളിച്ച് ഏര്‍പ്പാടാക്കി.

ഗുരുതരാവസ്ഥയിലുള്ള കുട്ടിയുമായി പുറപ്പെട്ട് മോനിപ്പള്ളിയില്‍ എത്തിയപ്പോള്‍ ആംബുലന്‍ ഡ്രൈവര്‍ വാഹനം നിര്‍ത്തി എന്നാണ് പരാതി. ചോദിച്ചപ്പോള്‍, ഡ്യൂട്ടി സമയം കഴിഞ്ഞെന്നും മറ്റൊരു ആംബുലന്‍സില്‍ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകൂ എന്ന മറുപടിയാണ് ഡ്രൈവര്‍ നല്‍കിയതെന്ന് മാതാപിതാക്കള്‍ പറയുന്നു

ഒടുവില്‍ മറ്റൊരു ആംബുലന്‍സ് വിളിച്ചുവരുത്തി കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളേജിലെത്തിക്കുകയായിരുന്നു. കുട്ടിയെ വെന്റിലേറ്റര്‍ സൗകര്യമുള്ള ഐ.സി.യുവില്‍ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ നല്‍കി. മൂര്‍ഖന്‍ പാമ്പാണ് കുട്ടിയെ കടിച്ചതെന്നും അപകടനില തരണം ചെയ്‌തെന്നും ആശുപത്രി സൂപ്രണ്ട് ഡോ. ജയപ്രകാശ് പറഞ്ഞു. ഇന്നലെ രാവിലെ കുട്ടിയെ വെന്റിലേറ്ററില്‍നിന്നും മാറ്റിയിട്ടുണ്ട്.

എന്നാല്‍, ഡോക്ടറുടെ അനുമതിയോടെ ആംബുലന്‍സ്? മാറ്റുക മാത്രമാണ്? ചെയ്തതെന്നും ഇക്കാര്യം കുട്ടിയുടെ വീട്ടുകാരെ ബോധ്യപ്പെടുത്തിയ ശേഷമാണ് കൂത്താട്ടുകുളത്തു നിന്നും എത്തിയ ആംബുലന്‍സിലേക്ക് കുട്ടിയെ മാറ്റിയത് എന്നുമാണ് 108 ആംബുലന്‍സുമായി ബന്ധപ്പെട്ടവരുടെ പ്രതികരണം. ആംബുലന്‍സ് ഡ്രൈവറുടെ നടപടിയില്‍ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.

Tags:    

Similar News