ബൈക്കിന് സൈഡ് നൽകാത്തതിനെ ചൊല്ലി തർക്കം; കൊല്ലം ദേശീയപാതയിൽ കാർ യാത്രക്കാരനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം; രണ്ട് പേർ പിടിയിൽ
കൊല്ലം: ദേശീയപാതയിൽ കാർ യാത്രക്കാരനായ യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. വഴി നൽകാത്തതുമായി ബന്ധപ്പെട്ട തർക്കം കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ഉമയനല്ലൂർ ദേശീയപാതയ്ക്ക് സമീപത്ത് വെച്ചായിരുന്നു സംഭവം. തട്ടാമല സ്വദേശിയായ അൽ അമീനെയാണ് പള്ളിമുക്ക് തേജസ് നഗർ ഞാക്കാട് കിഴക്കതിൽ അലി, തട്ടാമല മണ്ണാങ്കുളം വീട്ടിൽ സൽമാൻ ഫാരിസ് എന്നിവർ ചേർന്ന് ആക്രമിച്ചത്.
അൽ അമീൻ ഓടിച്ചിരുന്ന കാർ തങ്ങൾ സഞ്ചരിച്ച ബൈക്കിന് കടന്നുപോകാൻ വശം നൽകിയില്ലെന്നും ബൈക്കിൽ തട്ടാൻ ശ്രമിച്ചെന്നും ആരോപിച്ചായിരുന്നു പ്രതികൾ വാക്കേറ്റം തുടങ്ങിയത്. ഈ വാക്കുതർക്കം പിന്നീട് അൽ അമീനെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമിക്കുന്നതിലേക്ക് നയിക്കുകയായിരുന്നു.
കൃത്യത്തിന് ശേഷം ഓടി രക്ഷപ്പെട്ട പ്രതികളെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസ് തിരിച്ചറിഞ്ഞത്. രണ്ടിടങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്ന ഇവരിൽ സൽമാൻ ഫാരിസിനെ സംഭവം നടന്ന ദിവസം തന്നെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് രണ്ടാം പ്രതിയായ അലിയെയും പോലീസ് പിടികൂടി. ആക്രമണത്തിന് ഉപയോഗിച്ച കത്തിയും പോലീസ് കണ്ടെടുത്തു. അറസ്റ്റിലായ ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.