വിഴിഞ്ഞം തീരത്ത് വീണ്ടും കെമിക്കലുകള്‍ അടങ്ങിയ ബാരലുകള്‍; മീന്‍ പിടിക്കാന്‍ പോയ വലകളില്‍ കുടുങ്ങും; മത്സ്യബന്ധനത്തിന് തടസ്സം; തീരത്ത് ആശങ്ക

Update: 2025-06-07 03:47 GMT

തിരുവനന്തപുരം: വിഴിഞ്ഞം തീരത്ത് വീണ്ടും കെമിക്കലുകള്‍ അടങ്ങിയ ബാരലുകള്‍ ഒഴുകിയെത്തി. കൊച്ചിക്കരയില്‍ മുങ്ങിയ കപ്പലില്‍ നിന്നുള്ള കണ്ടെയ്നറുകളില്‍ നിന്നും കടലിലേക്ക് വീണ ബാരലുകളാണ് വിവിധ ഭാഗങ്ങളില്‍ തിരമാലകളില്‍ കയറി തീരത്തെത്തുന്നത്. ഇന്നലെ വൈകിട്ട് വരെ 19 ബാരലുകളാണ് വിവിധ പ്രദേശങ്ങളില്‍ നിന്നും കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം രാത്രി മാത്രം 11 ബാരലുകളാണ് തീരത്ത് എത്തിയത്. ഇന്നലെ കോവളത്ത് രണ്ട്, ആഴിമലയില്‍ ഒന്ന്, വിഴിഞ്ഞത്ത് അഞ്ച് ബാരലുകള്‍ കൂടി കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്. ബാരലുകള്‍ ശേഖരിച്ച ശേഷമാണ് കോസ്റ്റല്‍ പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ താല്‍ക്കാലികമായി സൂക്ഷിച്ചത്.

ബാരലുകള്‍ കടലില്‍ ഒഴുകുന്നത് മത്സ്യബന്ധനത്തിന് വലിയ തടസ്സങ്ങളാണ് സൃഷ്ടിക്കുന്നത്. വലകളില്‍ കുടുങ്ങി പൊട്ടിയതിനാല്‍ രണ്ട് തൊഴിലാളികള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പുറമെ ബാരലുകള്‍ കാഴ്ചയ്ക്ക് പറ്റാത്തതിനാല്‍ രാത്രികാല മത്സ്യബന്ധനത്തിന് അപകട സാധ്യത ഉയരുകയാണ്. ഇന്നലെ വൈകിട്ട് ആഴിമലയില്‍ ഒരു ബാരല്‍ ഒഴുകിനടക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലത്ത് അന്വേഷണം നടത്തുകയും ചെയ്തു.

വ്യാഴാഴ്ച രാത്രിയോടെയാണ് മുങ്ങിയ കപ്പലില്‍ നിന്നുള്ള 11 ബാരലുകള്‍ വിഴിഞ്ഞം തീരത്ത് എത്തിയത്. 'പാമോകോള്‍ പിഡിഎ 1300' എന്ന് ലേബലുണ്ടായിരുന്ന ബ്ലൂ കളര്‍ പ്ലാസ്റ്റിക് ബാരലുകള്‍ ഒരൊറ്റ ബാരലിന് ഏകദേശം 210 കിലോഗ്രം ഭാരമുണ്ട്. മലേഷ്യയില്‍ നിര്‍മിതമായ ഈ ദ്രാവകങ്ങള്‍ പ്രധാനമായും സോപ്പ്, ക്ലീനിംഗ് ഉല്‍പന്നങ്ങള്‍, സൗന്ദര്യ വര്‍ധക വസ്തുക്കള്‍ എന്നിവ നിര്‍മിക്കാനുപയോഗിക്കുന്നതിനുള്ളവയാണ്.

തീരത്തിനു നിന്നും ഏകദേശം 12 കിലോമീറ്റര്‍ അകലെയുള്ള കടല്‍ പ്രദേശങ്ങളില്‍ നിന്നാണ് ബാരലുകള്‍ കണ്ടെത്തിയതെന്നാണ് മത്സ്യതൊഴിലാളികളുടെ മൊഴി. വള്ളത്തിലും എഞ്ചിനുകളിലും തട്ടിയതോടെ അപകടസാധ്യതയറിയ മത്സ്യത്തൊഴിലാളികള്‍ ബാരലുകള്‍ കരത്തിലേക്ക് കൊണ്ടുവന്ന് അധികൃതരെ വിവരം അറിയിച്ചു. കണ്ടെയ്നറുകള്‍ നീക്കം ചെയ്യുന്നതിനായി ചുമതലപ്പെടുത്തിയ കമ്പനി പ്രതിനിധികള്‍ സ്ഥലത്തെത്തി നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

Tags:    

Similar News