ഓൺലൈൻ ഡെലിവറിയുടെ മറവിൽ കഞ്ചാവ് കച്ചവടം; വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് നടത്തിയ ലഹരിവിൽപ്പന എക്സൈസ് പൊളിച്ചു കട്ടപ്പനയിൽ പിടിയിലായത് മുല്ലക്കരക്കാരൻ ശ്രീജിത്ത്
കട്ടപ്പന: ഇടുക്കി കട്ടപ്പനയിൽ ഓൺലൈൻ ഡെലിവറി സർവീസിന്റെ മറവിൽ കഞ്ചാവ് വിതരണം ചെയ്തിരുന്ന യുവാവ് എക്സൈസിന്റെ പിടിയിലായി. തൃശൂർ മുല്ലക്കര സ്വദേശി ശ്രീജിത്ത് കെ.എസ് (22) ആണ് ഒന്നര കിലോയോളം കഞ്ചാവുമായി അറസ്റ്റിലായത്. കട്ടപ്പനയിൽ വെച്ചാണ് പ്രതി പിടിയിലായത്.
കട്ടപ്പന ഭാഗത്ത് ഓൺലൈൻ ഡെലിവറി ബോയ് ആയി ജോലി ചെയ്തുവരികയായിരുന്നു ശ്രീജിത്ത്. യുവാക്കൾക്കും വിദ്യാർത്ഥികൾക്കും ഇയാൾ കഞ്ചാവ് എത്തിച്ചുനൽകിയിരുന്നതായി എക്സൈസ് അറിയിച്ചു. കഞ്ചാവ് കടത്താനുപയോഗിച്ച ബൈക്കും, കഞ്ചാവ് തൂക്കി പായ്ക്കറ്റുകളാക്കാൻ ഉപയോഗിച്ച ത്രാസും എക്സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അതിനിടെ, പത്തനംതിട്ടയിലും മയക്കുമരുന്ന് വേട്ടയുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിലായി. കുമ്പനാട് സ്വദേശി ജേക്കബ് ഫിലിപ്പ് (23) ആണ് 2 ഗ്രാം എംഡിഎംഎയും 2 ഗ്രാം കഞ്ചാവുമായി എക്സൈസ് സ്പെഷ്യൽ സ്ക്വാഡിന്റെ പിടിയിലായത്.
പത്തനംതിട്ട എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എം.ഓ.വിനോദ്, എക്സൈസ് ഇൻസ്പെക്ടർ അജികുമാർ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) മനോജ്, പ്രിവൻ്റീവ് ഓഫീസർ(ഗ്രേഡ്) ഗിരീഷ്.ബി.എൽ, സിവിൽ എക്സൈസ് ഓഫീസർമാരായ നിതിൻ കൃഷ്ണകുമാർ, സോജൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ജിജി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ വിജയൻ എന്നിവരടങ്ങിയ സംഘമാണ് ജേക്കബ് ഫിലിപ്പിനെ അറസ്റ്റ് ചെയ്തത്.