സഹപാഠികള്‍ പറഞ്ഞിട്ട് പോലും അവന്‍ അവിടെ കയറിയതാണ്; കാലൊന്ന് തെന്നി പെട്ടെന്ന് കേറി പിടിച്ചത് വലിയ കമ്പിയിലാണ്; ഇതിലാണ് കറണ്ട് കടന്നു വന്നത്; അധ്യാപകരുടെ കുഴപ്പമൊന്നുമില്ലല്ലോ: ഷോക്കേറ്റ് മരിച്ച കുട്ടിയെ കുറ്റപ്പെടുത്തി മന്ത്രി ചിഞ്ചു റാണി

ഷോക്കേറ്റ് മരിച്ച കുട്ടിയെ കുറ്റപ്പെടുത്തി മന്ത്രി ചിഞ്ചു റാണി

Update: 2025-07-17 14:49 GMT

കൊല്ലം: കൊല്ലം തേവലക്കര സ്‌കൂളില്‍ വിദ്യാര്‍ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കുട്ടിയെ കുറ്റപ്പെടുത്തി മന്ത്രി ചിഞ്ചു റാണി. മിഥുന്‍ ഷീറ്റിന് മുകളില്‍ വലിഞ്ഞുകയറിയെന്നാണ് മന്ത്രി പറഞ്ഞത്. സഹപാഠികള്‍ വിലക്കിയിട്ടും മിഥുന്‍ കയറി. സംഭവത്തില്‍ അധ്യാപകരെ കുറ്റംപറയാന്‍ പറ്റില്ലെന്നും മന്ത്രി കൊച്ചിയിലെ സിപിഐ വനിത സംഗമത്തില്‍ പറഞ്ഞു.

ഒരു പയ്യന്റെ ചെരിപ്പാണ്. ആ പയ്യനാ ചെരുപ്പെടുക്കാന്‍ ഷെഡിന്റെ മുകളില്‍ കയറി. ചെരിപ്പെടുക്കാന്‍ പോയപ്പോള്‍ കാലൊന്ന് തെന്നി പെട്ടെന്ന് കേറി പിടിച്ചത് വലിയ കമ്പിയിലാണ്. ഇതിലാണ് കറണ്ട് കടന്നു വന്നത്. കുട്ടി അപ്പോഴേ മരിച്ചു. അത് അധ്യാപകരുടെ കുഴപ്പമൊന്നുമില്ലല്ലോ. പക്ഷെ നമ്മുടെ കുഞ്ഞുങ്ങള്‍ ഇതിന്റെ മുകളില്‍ ഒക്കെ ചെന്ന് കേറുമ്പോള്‍ ഇത്രയും ആപത്തുണ്ടാകുമെന്ന് നമുക്കറിയില്ലല്ലോ. രാവിലെ സ്‌കൂളിലേക്ക് ഒരുങ്ങി പോയ കുട്ടിയാണ്. കുഞ്ഞ് മരിച്ചു വരുന്ന അവസ്ഥ. സഹപാഠികള്‍ പറഞ്ഞിട്ട് പോലും അവന്‍ അവിടെ കയറിയതാണ്- മന്ത്രി പറഞ്ഞു. കുട്ടിയെ കുറ്റപ്പെടുത്തിയുള്ള പരാമര്‍ശം വിവാദമാകുകയായിരുന്നു.

സ്‌കൂള്‍ കെട്ടിടത്തോടുചേര്‍ന്ന് അനധികൃതമായി നിര്‍മിച്ച ഷെഡിന് മുകളിലെ വൈദ്യുതി ലൈനില്‍ നിന്നാണ് പതിമൂന്നുകാരന് ഷോക്കേറ്റത്. കളിക്കുന്നതിനിടെ ഷെഡിനുമുകളില്‍ വീണ ചെരുപ്പെടുക്കാന്‍ കയറിയ മിഥുനാണ് ഷോക്കേറ്റ് മരിച്ചത്. സംഭവത്തില്‍ അടിയന്തര അന്വേഷണത്തിന് വിദ്യാഭ്യാസമന്ത്രിയും വൈദ്യുതിമന്ത്രിയും നിര്‍ദേശം നല്‍കി. അപകടാവസ്ഥയെപ്പറ്റി പലതവണ കെ.എസ്.ഇ.ബിയെ അറിയിച്ചെങ്കിലും നടപടി സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. അസ്വഭാവിക മരണത്തിന് പൊലീസ് കേസ് എടുത്തു. സംഭവത്തില്‍ സ്‌കൂള്‍ അധികൃതരുടെ ഭാഗത്ത് ഗുരുതര വീഴ്ചയെന്നും ആരോപണമുയര്‍ന്നു.

Tags:    

Similar News