വീട്ടിലെത്തിയപ്പോൾ കയ്യിൽ പൊള്ളലേറ്റ പാട്; പന്ത് തട്ടി പരിക്കേറ്റതെന്ന് യുവതി; ആവർത്തിച്ച് ചോദിച്ചപ്പോൾ പുറത്ത് വന്നത് അധ്യാപികയുടെ ക്രൂരത; ഭിന്നശേഷിക്കാരിയുടെ കൈ ചൂടുവെള്ളം ഒഴിച്ച് പൊള്ളിച്ചതായി പരാതി
വളാഞ്ചേരി: ഭിന്നശേഷിക്കാരിയായ യുവതിയുടെ കയ്യിൽ ചൂടുവെള്ളം ഒഴിച്ച് പൊള്ളിച്ചെന്ന പരാതിയിൽ അധ്യാപികയ്‌ക്കെതിരെ പോലീസ് കേസെടുത്തു. വളാഞ്ചേരി വലിയകുന്നിലെ പുനർജനി എന്ന സ്ഥാപനത്തിലെ അധ്യാപികയ്‌ക്കെതിരെയാണ് ഇരുപത്തിയഞ്ചുകാരിയായ യുവതി പോലീസിൽ പരാതി നൽകിയത്. സംഭവത്തിൽ വളാഞ്ചേരി പോലീസ് അന്വേഷണം ആരംഭിച്ചു.
വീട്ടിലെത്തിയ യുവതിയുടെ കയ്യിൽ പൊള്ളലേറ്റ പാട് ശ്രദ്ധയിൽപ്പെട്ട മാതാവ് കാര്യം തിരക്കിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ആദ്യം പന്ത് തട്ടി പരിക്കേറ്റതാണെന്നാണ് യുവതി പറഞ്ഞത്. എന്നാൽ, ഇത് പൊള്ളലേറ്റ പാടാണെന്ന് തിരിച്ചറിഞ്ഞ് മാതാവ് ആവർത്തിച്ച് ചോദിച്ചപ്പോൾ അധ്യാപിക ചൂടുവെള്ളം ഒഴിച്ചതാണെന്ന് യുവതി വെളിപ്പെടുത്തുകയായിരുന്നു എന്ന് പരാതിയിൽ പറയുന്നു.
അതേസമയം, അധ്യാപിക ഈ ആരോപണം പൂർണ്ണമായും നിഷേധിച്ചു. ഇത്തരമൊരു സംഭവം നടന്നിട്ടില്ലെന്നും ഓട്ടോറിക്ഷയിൽ വെച്ചാണ് കൈ പൊള്ളിയതെന്ന് യുവതി തന്നോട് പറഞ്ഞതായും അധ്യാപിക വ്യക്തമാക്കി. സംഭവത്തിലെ പോലീസ് അന്വേഷണം ആരംഭിച്ചു.