ഫാസ്റ്റ് പാസഞ്ചർ ബസിൽ വെച്ച് കണ്ടക്ടറെ യാത്രക്കാരന്‍ കടിച്ച സംഭവം; പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്; പ്രകോപനം ചവിട്ടുപടിയിൽ നിന്ന് കയറി നിൽക്കാൻ പറഞ്ഞതിന്

Update: 2026-02-21 03:26 GMT

കൊല്ലം: കൊല്ലത്ത് കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസിൽ വെച്ച് കണ്ടക്ടർക്ക് യാത്രക്കാരന്റെ കടിയേറ്റു. ബസിന്റെ ചവിട്ടുപടിയിൽ നിന്ന് മാറിനിൽക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്നുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. സംഭവത്തിൽ ഇരവിപുരം സ്വദേശിയായ യാത്രക്കാരനെ കുണ്ടറ പോലീസ് അറസ്റ്റ് ചെയ്തു.

കൊല്ലം ഡിപ്പോയിലെ കണ്ടക്ടറും മുഖത്തല സ്വദേശിയുമായ വിനുവിനാണ് കടിയേറ്റത്. ഇരവിപുരം സ്വദേശി അരുണാണ് കസ്റ്റഡിയിലുള്ളത്. ഇന്നലെ രാത്രി കൊല്ലം-മധുര ഫാസ്റ്റ് പാസഞ്ചർ ബസിലായിരുന്നു സംഭവം നടന്നത്.

കേരളപുരത്ത് ബസ് എത്തിയ സമയത്ത്, ചവിട്ടുപടിയിൽ നിന്ന അരുണിനോട് കണ്ടക്ടർ വിനു മുകളിലേക്ക് കയറി നിൽക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇതേത്തുടർന്ന് പ്രകോപിതനായ അരുൺ കണ്ടക്ടറെ മർദിക്കുകയും കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തതായി സഹയാത്രികരുടെ മൊഴികളിൽ പറയുന്നു.

ആക്രമണത്തിൽ പരിക്കേറ്റ കണ്ടക്ടർ വിനുവിനെ വഴിമധ്യേ ആശുപത്രിയിലേക്ക് മാറ്റി. ഇതോടെ ബസ് യാത്ര മുടങ്ങിയെങ്കിലും, പിന്നീട് പകരം കണ്ടക്ടറെ എത്തിച്ച് യാത്ര പുനരാരംഭിക്കുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ കുണ്ടറ പോലീസ് പ്രതിയായ അരുണിനെ കസ്റ്റഡിയിലെടുക്കുകയും ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുക്കുകയും ചെയ്തു. പൊതുഗതാഗത സംവിധാനത്തിലെ ജീവനക്കാർക്ക് നേരെ വർധിച്ചുവരുന്ന ഇത്തരം അക്രമങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

Tags:    

Similar News