ബാറില്‍ പ്രശ്നമുണ്ടാക്കിയത് ചോദ്യം ചെയ്തു; മൊബൈല്‍ ഫോണ്‍ കൊണ്ട് ജീവനക്കാരന്റെ മൂക്കിടിച്ചു തകര്‍ത്ത സഹോദരന്മാര്‍ അറസ്റ്റില്‍

മൊബൈല്‍ ഫോണ്‍ കൊണ്ട് ജീവനക്കാരന്റെ മൂക്കിടിച്ചു തകര്‍ത്ത സഹോദരന്മാര്‍ അറസ്റ്റില്‍

Update: 2025-03-04 15:41 GMT

പത്തനംതിട്ട: ബാറില്‍ പ്രശ്നമുണ്ടാക്കിയത് ചോദ്യം ചെയ്ത ജീവനക്കാരനെ മൊബൈല്‍ ഫോണ്‍ കൊണ്ട് മര്‍ദ്ദിച്ച് മൂക്കിന്റെ പാലത്തിന് പൊട്ടലുണ്ടാക്കിയ കേസില്‍ സഹോദരന്മാര്‍ അറസ്റ്റില്‍. മുണ്ടുകോട്ടക്കല്‍ മേലെ വെട്ടിപ്പുറം താന്നിക്കുഴിയില്‍ വീട്ടില്‍ സെബിന്‍ സാബു(29), സ്റ്റെഫിന്‍ സാബു(26) എന്നിവരാണ് പിടിയിലായത്. അമല ബാറില്‍ തിങ്കള്‍ രാത്രി എട്ടരയോടെയാണ് സംഭവം. ബാറിനുള്ളില്‍ ഇരുവരും ചേര്‍ന്ന് പ്രശ്നമുണ്ടാക്കിയപ്പോള്‍ ചോദ്യം ചെയ്ത ജീവനക്കാരന്‍ കൊല്ലം ശൂരനാട് കക്കാക്കുന്ന് തൃക്കുന്നപ്പുഴ തെക്ക് വയലില്‍ തറയില്‍ വീട്ടില്‍ സോമരാജനാണ് ആക്രമണത്തില്‍ പരുക്കേറ്റത്.

സ്റ്റെഫിന്‍ ഇയാളെ പിടിച്ചു തള്ളുകയും സെബിന്‍ അസഭ്യം വിളിച്ചുകൊണ്ട് കയ്യിലിരുന്ന മൊബൈല്‍ ഫോണ്‍ വീശി മൂക്കില്‍ ഇടിക്കുകയുമായിരുന്നു. മൂക്കിന്റെ പാലത്തിന് പൊട്ടലുണ്ടാവുകയും മുറിവേല്‍ക്കുകയും ചെയ്തു. സോമരാജന്റെ മൊഴിപ്രകാരം കേസെടുത്ത പോലീസ്, സ്ഥലത്തെത്തി വിശദമായ അന്വേഷണം നടത്തുകയും, ബാറിലെയും മറ്റും സിസിടിവി ദൃശ്യങ്ങള്‍ ജില്ലാ പോലീസ് സൈബര്‍ സെല്ലിന്റെ നേതൃത്വത്തില്‍ പരിശോധിക്കുകയും ചെയ്തു.

ദൃശ്യങ്ങളില്‍ നിന്നും, പ്രതികള്‍ ബാറില്‍ എത്തുകയും സംഭവത്തിനുശേഷം തിരിച്ചുപോവുകയും ചെയ്ത ഓട്ടോറിക്ഷ തിരിച്ചറിയുകയും, അത് കേന്ദ്രീകരിച്ചു അന്വേഷണം വ്യാപിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് മുണ്ടുകോട്ടക്കല്‍ നിന്നും ഇന്നലെ രാവിലെ പ്രതികളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. സെബിന്‍ പത്തനംതിട്ട പോലീസ് സ്റ്റേഷനില്‍ 2017 ല്‍ രജിസ്റ്റര്‍ ചെയ്ത ലഹളയുണ്ടാക്കല്‍, ദേഹോപദ്രവം ഏല്‍പ്പിക്കല്‍ കേസിലും, മലയാലപ്പുഴ സ്റ്റേഷനില്‍ 2020 ലെടുത്ത പച്ചമണ്ണ് കടത്തല്‍ കേസിലും 2022 ല്‍ രജിസ്റ്റര്‍ ചെയ്ത പച്ചമണ്ണ് കടത്തല്‍ കേസിലുംപ്രതിയായിട്ടുണ്ട്. സ്റ്റെഫിന്‍ 2017 ല്‍ രജിസ്റ്റര്‍ ചെയ്ത ലഹളയുണ്ടാക്കല്‍, ദേഹോപദ്രവം ഏല്‍പ്പിക്കല്‍ കേസില്‍ കൂട്ടുപ്രതിയായിട്ടുണ്ടെന്നും അന്വേഷണത്തില്‍ വ്യക്തമായി. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

Tags:    

Similar News