പിണങ്ങി മാറി താമസിക്കുന്ന ഭാര്യയെയും മകളെയും വാടക വീട്ടില്‍ കയറി ആക്രമിച്ചു; ഭര്‍ത്താവിനെ അറസ്റ്റ് ചെയ്ത് അടൂര്‍ പോലീസ്

ഭാര്യയെയും മകളെയും വാടക വീട്ടില്‍ കയറി ആക്രമിച്ചു

Update: 2026-01-03 14:56 GMT

അടൂര്‍: നിരന്തര പീഡനം മൂലം പിണങ്ങി മാറി വാടകവീട്ടില്‍ താമസിക്കുന്ന ഭാര്യയെയും മകളെയും ആക്രമിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ഏനാദിമംഗലം മാരൂര്‍ തോട്ടപ്പാലം പ്രിന്‍സ് കോട്ടേജില്‍ പ്രിന്‍സ് ശമുവേല്‍ (49) ആണ് അറസ്റ്റിലായത്. ഗാര്‍ഹികപീഡന നിരോധനനിയമപ്രകാരം കോടതിയുടെ സംരക്ഷണം ലഭിച്ചിട്ടുളള യുവതിയെ കേസ് പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് വാടകവീട്ടിലെത്തി ഉപദ്രവിക്കുകയായിരുന്നു.

ഇതിന് മുമ്പും ദേഹോപദ്രവമേല്പിച്ചതിന് പ്രതിയ്ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. ഈ കേസുകള്‍ നിലവിലിരിക്കേയാണ് പ്രതി കഴിഞ്ഞദിവസം ഭാര്യയുടെ ഉടമസ്ഥതയിലുളള സ്‌കൂട്ടര്‍ തീ വെച്ച് നശിപ്പിച്ചത്. യുവതിയുടെ മൊഴിപ്രകാരം കേസെടുത്ത പോലീസ് പുലര്‍ച്ചെ ഒരു മണിയോട് കൂടി പ്രതിയെ ഇളമണ്ണൂര്‍ തോട്ടപ്പാലത്ത് നിന്നും പിടികൂടുകയായിരുന്നു. പോലീസ് ഇന്‍സ്പെക്ടര്‍ എസ്. ശ്രീകുമാറിന്റെ മേല്‍നോട്ടത്തില്‍ എസ്.ഐ അനൂപ് രാഘവന്‍, എ.എസ്.ഐ മഞ്ജുമോള്‍, സി.പി.ഒ മാരായ നിഥിന്‍,അരുണ്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Tags:    

Similar News