പാലക്കാട് സ്കൂൾ പരിസരത്ത് സ്ഫോടനമുണ്ടായ സംഭവം; പരിശോധനയിൽ പന്നിപ്പടക്കം കണ്ടെത്തി; അറസ്റ്റിലായത് ബിജെപി പ്രവർത്തകർ
പാലക്കാട്: പാലക്കാട് മൂത്താൻതറയിൽ സ്കൂളിന് സമീപമുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ പരിശോധനയിൽ പന്നിപ്പടക്കം കണ്ടെത്തി. കല്ലേക്കാട് സ്വദേശി സുരേഷിൻ്റെ വീട്ടിലായിരുന്നു പരിശോധന. സംഭവത്തിൽ സുരേഷിനെ കൂടാതെ ശശീന്ദ്രൻ, ഉണ്ണികൃഷ്ണൻ എന്നിവരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവർ മൂവരും ബിജെപി പ്രവർത്തകരാണെന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞ മാസം നടന്ന ഈ സ്ഫോടനത്തിൽ ഒരു പത്തുവയസ്സുകാരനും സമീപത്തുണ്ടായിരുന്ന ഒരു സ്ത്രീക്കും പരിക്കേറ്റിരുന്നു. കുട്ടിയാണ് ആദ്യം സംഭവം കണ്ട് ഇതിനെ പന്താണെന്ന് കരുതി തട്ടിത്തെറിപ്പിച്ചത്, അപ്പോഴാണ് വലിയ ശബ്ദത്തോടെ സ്ഫോടനമുണ്ടായത്. ആർഎസ്എസ് നിയന്ത്രണത്തിലുള്ള സ്കൂളിന് സമീപമാണ് സ്ഫോടനം നടന്നത്.
സ്ഫോടനത്തിൻ്റെ കാരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സംഭവത്തെക്കുറിച്ച് സിപിഎം, കോൺഗ്രസ്, ബിജെപി തുടങ്ങിയ രാഷ്ട്രീയ പാർട്ടികൾ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്ന നിലപാടിലായിരുന്നു ബിജെപി. കസ്റ്റഡിയിലെടുത്ത പ്രതികൾ നിർമ്മാണ തൊഴിലാളികളാണെന്നും പൊലീസ് വ്യക്തമാക്കി.