കഴുത്തിൽ തുണി കൊണ്ട് മുറുക്കിയ പാടുകൾ; കഴക്കൂട്ടത്തെ നാലു വയസുകാരന്‍റെ മരണത്തിൽ വൻ ദുരൂഹത; അമ്മയെ കസ്റ്റഡിയിലെടുത്തു; ആ ലോഡ്ജ് മുറിയിൽ സംഭവിച്ചതെന്ത്?
തിരുവനന്തപുരം: ദുരൂഹ സാഹചര്യത്തിൽ മരിച്ച നാല് വയസുകാരന്‍റെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. തിരുവനന്തപുരം കഴക്കൂട്ടത്ത് ആണ് സംഭവം നടന്നത്. കഴക്കൂട്ടത്തെ ലോഡ്ജിൽ താമസിക്കുന്ന പശ്ചിമ ബംഗാൾ സ്വദേശി മുന്നി ബീഗത്തിന്‍റെ മകൻ ഗിൽദാറാണ് മരിച്ചത്. കൊലപാതകമെന്ന സംശയത്തെ തുടർന്ന് മുന്നി ബീഗവും സുഹൃത്ത് തൻബീർ ആലവും പോലീസ് കസ്റ്റഡിയിലാണ്. ഇന്നലെ വൈകീട്ട് ആറുമണിയോടെ കുഞ്ഞിനെ മുന്നി ബീഗം കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ഭക്ഷണം കഴിച്ച ശേഷം കുഞ്ഞ് പിന്നീട് അനക്കമില്ലാതെ കിടന്നെന്ന് പറഞ്ഞാണ് മുന്നി ബീഗം കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിൽ എത്തിച്ചപ്പോൾ കുഞ്ഞിന്റെ ജീവൻ നഷ്ടമായിരുന്നു. കഴുത്തിൽ അസ്വഭാവികമായ പാടുകൾ കണ്ടെത്തിയതിനെ തുടർന്ന് കുഞ്ഞിനെ പരിശോധിച്ച ഡോക്ടർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
കയറോ തുണിയോ കൊണ്ട് മുറുക്കിയതാണ് പാടുകൾ എന്നാണ് പ്രാഥമിക നിഗമനം. ഇതിന് പിന്നാലെയാണ് മുന്നി ബീഗത്തെയും സുഹൃത്തിനെയും കഴക്കൂട്ടം പൊലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലുള്ള ഇവരെ ഇന്നും പൊലീസ് ചോദ്യം ചെയ്യും. കുട്ടിയുടെ മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.