സാമൂഹ മാധ്യമത്തിലൂടെ 56കാരിയുടെ പരിചയത്തിലായി; സ്വിറ്റ്‌സർലൻഡിൽ കൊണ്ടുപോകാമെന്നും വിവാഹം കഴിക്കാമെന്നും വാഗ്ദാനം; മലാപ്പറമ്പുകാരിക്ക് നഷ്ടമായത് ലക്ഷങ്ങൾ
By : സ്വന്തം ലേഖകൻ
Update: 2026-01-15 10:18 GMT
കോഴിക്കോട്: സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട അജ്ഞാതൻ കോഴിക്കോട് മലാപ്പറമ്പ് സ്വദേശിനിയായ അൻപത്താറുകാരിയിൽ നിന്ന് തട്ടിയെടുത്തത് 23.50 ലക്ഷം രൂപ. വിവാഹം കഴിക്കാമെന്നും സ്വിറ്റ്‌സർലൻഡിൽ കൊണ്ടുപോകാമെന്നും വാഗ്ദാനം നൽകി വഞ്ചിച്ചുവെന്നാണ് യുവതി കോഴിക്കോട് സൈബർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.
കഴിഞ്ഞവർഷം ഒക്ടോബർ മുതൽ ഈവർഷം ജനുവരി എട്ടുവരെയുള്ള കാലയളവിലാണ് ഫെയ്‌സ്ബുക്ക്, വാട്സാപ്പ് ചാറ്റുകളിലൂടെ അജ്ഞാതൻ യുവതിയുമായി സൗഹൃദം സ്ഥാപിച്ചത്. 2025 ഒക്ടോബർ 22നും ഡിസംബർ 10നും ഇടയിലുള്ള കാലയളവിൽ 10 തവണകളായാണ് പണം തട്ടിയെടുത്തതെന്നും പരാതിയിലുണ്ട്. യുവതിയുടെ വെള്ളിമാടുകുന്ന് ദേശസാൽകൃത ബാങ്ക് ശാഖയിലുള്ള അക്കൗണ്ടിൽ നിന്നാണ് പണം നഷ്ടപ്പെട്ടത്. സംഭവത്തിൽ സൈബർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.