കാണ്‍പൂരിലെ ട്രെയിന്‍ അട്ടിമറി ശ്രമം; ട്രാക്കില്‍ നിരത്തിയത് എല്‍പിജി സിലിണ്ടറും പെട്രോള്‍ നിറച്ച കുപ്പിയും തീപ്പട്ടിയും: ട്രെയിന്‍ തട്ടിയെങ്കിലും വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

കാണ്‍പൂരിലെ ട്രെയിന്‍ അട്ടിമറി ശ്രമം; ട്രാക്കില്‍ നിരത്തിയത് എല്‍പിജി സിലിണ്ടറും പെട്രോള്‍ നിറച്ച കുപ്പിയും തീപ്പട്ടിയും

Update: 2024-09-10 00:58 GMT

ലക്‌നൗ: കാണ്‍പൂരിലെ ട്രെയിന്‍ അട്ടിമറി ശ്രമത്തില്‍ അന്വേഷണത്തിന് ദേശീയ അന്വേഷണ ഏജന്‍സിയും. ആയിരത്തിലേറെ പേര്‍ യാത്ര ചെയ്യുന്ന കാളിന്ദി ഏക്‌സ്പ്രസ്, പ്രയാഗ്‌രാജില്‍ നിന്ന് ഹരിയാനയിലെ ഭിവാനിയിലേക്കുള്ള യാത്രക്കിടെയാണ് അട്ടിമറി ശ്രമം നടന്നത്. എല്‍പിജി സിലിണ്ടറും പെട്രോള്‍ നിറച്ച കുപ്പിയും ഉപയോഗിച്ചായിരുന്നു ട്രെയിന്‍ പാളം തെറ്റിക്കാന്‍ ശ്രമം നടത്തിയത്.

ഇന്ന് പുലര്‍ച്ചെയോടയാണ് സംഭവം നടക്കുന്നത്. ലോക്കോ പൈലറ്റ് വിവരം അറിയിച്ചതിനെ തുടര്‍ന്ന് സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. ദില്ലിയില്‍ നിന്ന് ദേശീയ അന്വേഷണ ഏജന്‍സിയുടെ സംഘവും കാണ്‍പൂരിലേക്ക് തിരിച്ചു. യാത്രയിക്കിടെ പാളത്തിലെ എല്‍പിജി സിലിണ്ടര്‍ ലോക്കോ പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ലോക്കോ പൈലറ്റ് എമര്‍ജന്‍സി ബ്രക്ക് ചെയ്യാന്‍ ശ്രമിച്ചെങ്കിലും വളരെ അടുത്തായിരുന്നതിനാല്‍ ട്രെയിന്‍ നില്‍ക്കാതെ സിലിണ്ടറില്‍ ഇടിച്ചു. പിന്നാലെ പതിയെ ട്രെയിന്‍ നിര്‍ത്താനായതോടെ വലിയ അപകടം ഒഴിഞ്ഞുപോയി.

ഉടന്‍ തന്നെ അട്ടിമറി ശ്രമം ലോക്കോപൈലറ്റ് അധികൃതരെ അറിയിച്ചു. റെയില്‍വേ പൊലീസും ഫോറന്‍സിക് സംഘവും സംഭവ സ്ഥലത്തെത്തി. കേടായ എല്‍പിജി സിലിണ്ടറിനൊപ്പം പെട്രോള്‍ നിറച്ച കുപ്പിയും തീപ്പെട്ടിയും ഉള്‍പ്പടെയുള്ള വസ്തുക്കള്‍ പൊലീസ് കണ്ടെടുത്തു. സംശയാസ്പദമായ ചില വസ്തുക്കളും ഇവിടെ നിന്ന് അന്വേഷണ ഏജന്‍സികള്‍ ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടില്ല.

യുപിയില്‍ ഈയടുത്തും സമാനമായ സംഭവങ്ങള്‍ നടന്നതിനാല്‍ സംസ്ഥാന - കേന്ദ്ര സര്‍ക്കാരുകള്‍ ജാഗ്രതയിലാണ്. ആസൂത്രിത അട്ടിമറി ശ്രമമാകാനുള്ള സാധ്യതയേറുന്ന സാഹചര്യത്തില്‍ സംഭവങ്ങളുടെ ചുരുളഴിക്കാന്‍ ദില്ലിയില്‍ നിന്ന് എന്‍ഐഎ സംഘവും കാണ്‍പൂരില്‍ എത്തും. പൊലീസിനെ അന്വേഷണത്തില്‍ സഹായിക്കും.

Tags:    

Similar News