തന്റെ ജീവന്റെ പാതി കടലിൽ മുങ്ങി താഴുന്നത് കണ്ട് നിലവിളിച്ച് കരഞ്ഞ ഭാര്യ; മത്സ്യതൊഴിലാളികൾ തിരച്ചിൽ നടത്തിയെങ്കിലും ഫലം ഉണ്ടായില്ല; ഒടുവിൽ വലിയതുറ പാലത്തിന് സമീപം ദാരുണ കാഴ്ച
തിരുവനന്തപുരം: പുതുവത്സരാഘോഷത്തിന്റെ ഭാഗമായി കുടുംബത്തോടൊപ്പം കടൽത്തീരത്തെത്തിയ യുവാവ് കടലിൽ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചു. മുട്ടത്തറ വലിയ വിളാകം പുരയിടം ടി.സി 71/527ൽ ക്ലീറ്റസിന്റെയും ജസ്പിനിന്റെയും മകൻ അനീഷ് ജോസ് (37) ആണ് കഴിഞ്ഞ ദിവസം ഉച്ചയോടെ ചെറിയതുറ കടലിൽ അപകടത്തിൽപ്പെട്ടത്.
ഉച്ചയ്ക്ക് രണ്ടരയോടെ ചെറിയതുറ ഭാഗത്ത് കുളിക്കുന്നതിനിടെയുണ്ടായ ശക്തമായ തിരയിൽപ്പെട്ട് അനീഷിനെ കാണാതാവുകയായിരുന്നു. ഭാര്യ കരഞ്ഞതോടെ മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ തിരച്ചിൽ ആരംഭിച്ചു. തുടർന്ന് മൂന്നരയോടെ വലിയതുറ പാലത്തിന് സമീപം കുളിക്കുന്നവരുടെ കാലിൽ തട്ടിയതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ അനീഷിനെ കണ്ടെത്തുകയായിരുന്നു. ഉടൻതന്നെ കരയ്‌ക്കെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
പുതുവർഷം ആഘോഷിക്കുന്നതിനായി ഭാര്യ പ്രജീനക്കും മകൻ അനിലിനും മറ്റ് ബന്ധുക്കൾക്കുമൊപ്പമാണ് അനീഷ് കടൽത്തീരത്ത് എത്തിയത്. മത്സ്യത്തൊഴിലാളിയായ അനീഷ് ഇലക്ട്രിക് ജോലികളും ചെയ്തിരുന്നു. സംഭവത്തിൽ വിഴിഞ്ഞം കോസ്റ്റൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.