ഇരട്ടയാറില്‍ രണ്ട് കുട്ടികള്‍ ഒഴുക്കില്‍ പെട്ടു; ഒരു കുട്ടിയുടെ മൃതദേഹം കണ്ടെത്തി; രണ്ടാമത്തെ കുട്ടിക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു

ഇരട്ടയാറില്‍ രണ്ട് കുട്ടികള്‍ ഒഴുക്കില്‍ പെട്ടു

Update: 2024-09-19 09:12 GMT

ഇരട്ടയാര്‍: ഇടുക്കി ഇരട്ടയാറില്‍ ഡാമില്‍ നിന്ന് വെള്ളം കൊണ്ടുപോകുന്ന ടണല്‍ ഭാഗത്തായി രണ്ട് കുട്ടികള്‍ ഒഴുക്കില്‍ പെട്ടു. അപകടത്തില്‍ ഒരു കുട്ടി മരിച്ചു. രണ്ടാമത്തെ കുട്ടിക്കായി ടണലിന്റെ ഇരുഭാഗത്തും തിരച്ചില്‍ ഇപ്പോള്‍ തുടരുകയാണ്. കായംകുളം സ്വദേശിയായ പൊന്നപ്പന്റെയും രജിതയുടെ മകന്‍ അമ്പാടി ആണ് മരിച്ചത്.

ഉപ്പുതറയില്‍ താമസിക്കുന്ന രതിഷ്-സൗമ്യ ദമ്പതികളുടെ മകന്‍ അക്കു (13) നായുള്ള തിരച്ചിലാണ് ഇപ്പോള്‍ നടക്കുന്നത്. ഡാമിനോട് ചേര്‍ന്ന പ്രദേശത്ത് നിന്ന് കളിക്കുന്നതിനിടെ പന്ത് വെള്ളത്തില്‍ പോയപ്പോള്‍ അതെടുക്കാനായി വെള്ളത്തിലിറങ്ങിയപ്പോള്‍ ഒഴുക്കില്‍ പെടുകയായിരുന്നുവെന്നാണ് സൂചനകള്‍ ലഭിക്കുന്നത്. നാല് കുട്ടികളാണ് ഉണ്ടായിരുന്നത്. ഇതില്‍ രണ്ട് പേരാണ് വെള്ളത്തില്‍ പെട്ടത്. മറ്റ് കുട്ടികള്‍ അറിയിച്ചതനുസരിച്ച് നാട്ടുകാര്‍ ഓടിക്കൂടി ഒരു കുട്ടിയെ കരയ്ക്ക് എത്തിച്ചെങ്കിലും അതിനോടകം മരിച്ചു.

രണ്ടാമത്തെ കുട്ടി ടണലിലൂടെ ഒഴുകിപോയിരിക്കാം എന്ന അനുമാനത്തിലാണ് അഞ്ചുരുളി ടണല്‍മുഖത്ത് അഗ്നിരക്ഷാസേന സംഘം അടക്കം തിരച്ചില്‍ നടത്തുന്നത്. ഏകദേശം നാലര കിലോമീറ്ററോളം ദൈര്‍ഘ്യമുണ്ട് ടണലിന്. ഒഴുക്കില്‍ പെട്ടെങ്കില്‍ അരമണിക്കൂറിനുള്ളില്‍ മറുവശത്ത് എത്തണം. പക്ഷെ ഇതുവരെയും കുട്ടിയെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. അഞ്ചുരുളി ഭാഗത്ത് വടംകെട്ടി വെള്ളച്ചാട്ടത്തിന് മുകളിലാണ് തിരച്ചില്‍ സംഘം നില്‍ക്കുന്നത്.

ഇവിടേക്ക് അഗ്‌നിശമന സംഘം എത്തുന്നതിന് മുമ്പ് കുട്ടി ഒഴുകിപ്പോയോ എന്ന ആശങ്കയും നിലനില്‍ക്കുന്നു. ഇടുക്കി ജലാശയത്തിലേക്കാണ് ഈ വെള്ളം ടണലിലൂടെ ഒഴുകുന്നത്. തൊടുപുഴയില്‍ നിന്നുള്ള സ്‌കൂബാ ടീമും ജലാശയത്തില്‍ തിരച്ചിലിനായി എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ടണല്‍മുഖത്തെ ശക്തമായ ഒഴുക്കും പ്രതികൂല കാലാവസ്ഥയും രക്ഷാപ്രവര്‍ത്തനത്തിന് നേരിയ തടസം സൃഷ്ടിക്കുന്നുണ്ട്.

Tags:    

Similar News