വിവാഹത്തില്‍ നിന്ന് പിന്മാറിയത് പരാതിക്കാരി; വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ പ്രതി കുറ്റക്കാരനല്ല; വെറുതെ വിട്ട് കോടതി

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പ്രതിയെ കുറ്റക്കാരനല്ല

Update: 2025-02-22 11:03 GMT

മലപ്പുറം: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പ്രതിയെ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു. മലപ്പുറം വലിയപറമ്പ് സ്വദേശി പി അക്ഷയെ (25) മഞ്ചേരി ഫാസ്റ്റ് ട്രാക് സ്പെഷല്‍ കോടതി (രണ്ട്) ജഡ്ജിഎസ്. രശ്മിയാണ് വെറുതെ വിട്ടത്. എന്നാല്‍ വാഗ്ദാനത്തില്‍ നിന്ന് പിന്മാറിയിട്ടില്ലെന്നും യുവാവില്‍ സ്വഭാവ ദുഷ്യം ആരോപിച്ച് പരാതിക്കാരിയാണ് പിന്മാറിയതെന്നും കോടതി കണ്ടെത്തുകയായിരുന്നു.

തുടക്കം മുതല്‍ ലൈംഗിക താല്‍പര്യം മാത്രം ലക്ഷ്യംവച്ച് വിവാഹ വാഗ്ദാനം നല്‍കി വഞ്ചിക്കുന്നത് മാത്രമാണ് ഈ വകുപ്പില്‍ ഉള്‍പ്പെടുത്താനാകൂ എന്ന സുപ്രീം കോടതിയുടെ വിധി ചൂണ്ടിക്കാട്ടി പ്രതിഭാഗം അഭിഭാഷകരായ സിയാദ് പേങ്ങാടന്‍, ശബീബ് റഹ്‌മാന്‍, റിസ റൈഹാന എന്നിവരുടെ വാദം അംഗീകരിച്ച കോടതി യുവാവിനെ നിരുപാധികം വെറുതെ വിടുകയായിരുന്നു.

2022 മേയ് മാസത്തില്‍ പരിചയപ്പെട്ട 20 കാരിയെ വിവാഹവാഗ്ദാനം നല്‍കി നവംബര്‍ മാസം മുതല്‍ 2023 ജനുവരി മാസം അവസാനം വരെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. ഫെബ്രുവരി രണ്ടിന് നല്‍കിയ പരാതിയില്‍ മലപ്പുറം വനിതാ പൊലീസ് സെല്‍ ആണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയിരുന്നത്.

Tags:    

Similar News