ആർക്കും ഒരു പോറൽ പോലും ഏൽക്കരുത്; ബസ് സർവീസുകൾ കൃത്യമായി നടത്തണം; സ്ഥലത്ത് കൂടുതൽ പൊലീസുകാരെ വിന്യസിക്കാനും നിർദ്ദേശം; കാർണിവൽ ആഘോഷിക്കാൻ ജാഗ്രതയോടെ കൊച്ചി
കൊച്ചി: കൊച്ചിൻ കാർണിവലിനോട് അനുബന്ധിച്ച് ഡിസംബർ 31-ന് നടക്കുന്ന പുതുവത്സരാഘോഷങ്ങൾക്ക് കർശന സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ജനത്തിരക്ക് നിയന്ത്രിക്കുന്നതിനായി കൂടുതൽ പോലീസിനെ വിന്യസിക്കാനും ഗതാഗത നിയന്ത്രണം, സിസിടിവി നിരീക്ഷണം, അധിക ബസ് സർവീസുകൾ എന്നിവ ഏർപ്പെടുത്താനും മേയർ വി.കെ. മിനിമോളുടെയും ജില്ലാ കളക്ടർ ജി. പ്രിയങ്കയുടെയും അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനമായി.
പരേഡ് ഗ്രൗണ്ടിലും വേളി ബീച്ചിലുമായി നടക്കുന്ന ആഘോഷ പരിപാടികളുടെ സുഗമമായ നടത്തിപ്പിനായി ക്രമസമാധാന ചുമതലകൾക്ക് കൂടുതൽ പോലീസുകാരെ വിന്യസിക്കും. പോലീസിന്റെ നേതൃത്വത്തിൽ പാർക്കിംഗ് സൗകര്യങ്ങൾ, ഗതാഗത നിയന്ത്രണങ്ങൾ, സി.സി.ടി.വി. സംവിധാനങ്ങൾ എന്നിവ നടപ്പാക്കും. പ്രദേശത്ത് പോലീസ് പട്രോളിംഗ് ശക്തമാക്കാനും നിർദേശമുണ്ട്.
താൽക്കാലികമായി സ്ഥാപിക്കുന്ന ഭക്ഷ്യ സ്റ്റാളുകളിൽ കോർപ്പറേഷന്റെയും ഫുഡ് സേഫ്റ്റി ഡിപ്പാർട്ട്‌മെന്റിന്റെയും നേതൃത്വത്തിൽ പരിശോധനകൾ നടക്കും. മാനദണ്ഡങ്ങൾ പാലിക്കാത്ത സ്റ്റാളുകൾക്കെതിരെ കർശന നടപടി സ്വീകരിക്കും. ജലലഭ്യത ഉറപ്പാക്കുന്നതിനായി വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ പ്രത്യേക പ്രവർത്തനങ്ങളും ഏകോപിപ്പിക്കും.
തിരക്ക് പരിഗണിച്ച് ജങ്കാർ സർവീസ്, വാട്ടർ മെട്രോ, സി വാട്ടർ ബോട്ട് സർവീസ് തുടങ്ങിയവയ്ക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. കെ.എസ്.ആർ.ടി.സി. ഏഴ് അധിക ബസുകളും, സ്പെഷ്യൽ പെർമിറ്റ് ലഭിക്കുന്ന സ്വകാര്യ ബസുകളും സർവീസ് നടത്തും. ആഘോഷങ്ങളിൽ പങ്കെടുക്കുന്നവരുടെ സൗകര്യാർത്ഥം ബയോ-ടോയ്ലറ്റ് സംവിധാനങ്ങളും ഒരുക്കും.
ഫയർ ആന്റ് റെസ്ക്യൂ വിഭാഗത്തിന്റെ നേതൃത്വത്തിൽ ആവശ്യമായ ലൈറ്റിംഗ് സംവിധാനങ്ങൾ സ്ഥാപിക്കും. അടിയന്തര സാഹചര്യങ്ങളിൽ സ്ക്യൂബ ടീമിന്റെയും സിവിൽ ഡിഫൻസ് ടീമിന്റെയും സേവനങ്ങൾ പ്രയോജനപ്പെടുത്തും. ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ ആംബുലൻസ് സൗകര്യങ്ങളും മെഡിക്കൽ ടീമുകളുടെ സേവനവും ഉറപ്പാക്കും. പുതുവത്സര രാവിൽ കത്തിക്കുന്ന പപ്പാഞ്ഞിയുടെ നിർമ്മാണം പൊതുമരാമത്ത് വകുപ്പ് പരിശോധിച്ച് സുരക്ഷ ഉറപ്പാക്കും. ജനറേറ്റർ ഉൾപ്പെടെയുള്ള വൈദ്യുതി സംവിധാനങ്ങൾ പിഡബ്ല്യുഡി ഇലക്ട്രിക്കൽ വിഭാഗം പരിശോധിച്ച് ഉറപ്പുവരുത്തും. പ്രദേശത്തെ വൈദ്യുതി ലഭ്യത നിലനിർത്തുന്നതിനായി കെ.എസ്.ഇ.ബിക്കും നിർദേശം നൽകിയിട്ടുണ്ട്.
