എം സ്വരാജ് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം; ഉപന്യാസ വിഭാഗത്തില്‍ പുരസ്‌ക്കാരം ലഭിച്ചത് 'പൂക്കളുടെ പുസ്തക'ത്തിന്; ഇന്ദുഗോപന്റെ 'ആനോ' മികച്ച നോവല്‍; അനിതാ തമ്പിയുടെ 'മുരിങ്ങ വാഴ കറിവേപ്പിന്' മികച്ച കവിതയ്ക്കുള്ള പുരസ്‌കാരം

എം സ്വരാജ് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം

Update: 2025-06-26 12:15 GMT

തൃശൂര്‍: കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഉപന്യാസ വിഭാഗത്തില്‍ എം. സ്വരാജിന്റെ പൂക്കളുടെ പുസ്തകം പുരസ്‌കാരത്തിനര്‍ഹമായി. ഉപന്യാസത്തിനുള്ള സി .ബി. കുമാര്‍ അവാര്‍ഡിനാണ് സ്വരാജ് അര്‍ഹനായിരിക്കുന്നത്. എഴുത്തുകാരായ പി.കെ.എന്‍. പണിക്കര്‍ , പയ്യന്നൂര്‍ കുഞ്ഞിരാമന്‍ , എം.എം. നാരായണന്‍ , ടി.കെ. ഗംഗാധരന്‍ , കെ.ഇ.എന്‍ , മല്ലികാ യൂനിസ് എന്നിവര്‍ക്കാണ് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം.

ജി. ആര്‍. ഇന്ദുഗോപന്റെ 'ആനോ' ആണ് മികച്ച നോവലായി തെരഞ്ഞെടുക്കപ്പെട്ടത്. അനിതാ തമ്പിയുടെ 'മുരിങ്ങ വാഴ കറിവേപ്പിനാണ്' മികച്ച കവിതയ്ക്കുള്ള പുരസ്‌കാരം. ചെറുകഥ - വി. ഷിനിലാല്‍ ( ഗരിസപ്പാ അരുവാ അഥവാ ഒരു ജലയാത്ര), നാടകം - ശശിധരന്‍ നടുവില്‍ ( പിത്തള ശലഭം ), സാഹിത്യ വിമര്‍ശനം - ജി. ദിലീപന്‍ ( രാമായണത്തിന്റെ ചരിത്ര സഞ്ചാരങ്ങള്‍), വൈജ്ഞാനിക സാഹിത്യം - ദീപക് പി ( നിര്‍മിത ബുദ്ധികാലത്തെ സാമൂഹികരാഷ്ട്രീയ ജീവിതം), ജീവചരിത്രം / ആത്മകഥ - ഡോ . കെ. രാജശേഖരന്‍ നായര്‍ ( ഞാന്‍ എന്ന ഭാവം ), യാത്രാ വിവരണം - കെ.ആര്‍. അജയന്‍ (ആരോഹണം , ഹിമാലയം ), ഹാസസാഹിത്യം - നിരഞ്ജന്‍ (കേരളത്തിന്റെ മൈദാത്മകത - വരുത്തരച്ച ചരിത്രത്തോടൊപ്പം) എന്നിവരാണ് മറ്റ് അക്കാദമി അവാര്‍ഡ് ജേതാക്കള്‍.

2024ലെ സാഹിത്യ അക്കാദമി എന്‍ഡോവിമെന്റ് അവാര്‍ഡുകളും വിശിഷ്ടാംഗത്വവും (ഫെല്ലോഷിപ്പ് ) പ്രഖ്യാപിച്ചു. ഗീതാ ഹിരണ്യന്‍ അവാര്‍ഡ് (ചെറുകഥ)- പൂക്കാരന്‍ സലിം ഷെരീഫ്, കുറ്റിപ്പുഴ അവാര്‍ഡ് (സാഹിത്യവിമര്‍ശം)- ഡോ. എസ്.എസ്. ശ്രീകുമാര്‍ (മലയാള സാഹിത്യ വിമര്‍ശനത്തിലെ മാര്‍ക്‌സിയന്‍ സ്വാധീനം), യുവകവിതാ അവാര്‍ഡ്- ദുര്‍ഗ്ഗാപ്രസാദ് (രാത്രിയില്‍ അച്ചാങ്കര), ജി.എന്‍. പിളള അവാര്‍ഡ് (വൈജ്ഞാനികസാഹിത്യം) - ഡോ. സൗമ്യ കെ.സി (കഥാപ്രസംഗം കലയും സമൂഹവും), ഡോ. ടി.എസ്. ശ്യാംകുമാര്‍ (ആരുടെ രാമന്‍ ?), തുഞ്ചന്‍ സ്മാരക പ്രബന്ധമത്സരം - ഡോ. പ്രസീദ കെ.പി (എഴുത്തച്ഛന്റെ കാവ്യഭാഷ) എന്നിവര്‍ അര്‍ഹരായി. നോവല്‍ / നോവലിസ്റ്റിനെക്കുറിച്ചുളള പഠനത്തിന് നല്‍കുന്ന വിലാസിനി പുരസ്‌കാരത്തിന് ഈ വര്‍ഷം അര്‍ഹമായ കൃതി ഇല്ലെന്നാണ് ജൂറിയുടെ നിരീക്ഷണം. എഴുത്തുകാരായ കെ.വി. രാമകൃഷ്ണന്‍, ഏഴാച്ചേരി രാമചന്ദ്രന്‍ എന്നിവര്‍ക്ക് അക്കാദമിയുടെ വിശിഷ്ടാംഗത്വം (ഫെല്ലോഷിപ്പ് ) ലഭിച്ചു.

Tags:    

Similar News