വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു; യു.എ.ഇയില്‍ സ്വദേശിയുടെ വാഹനമിടിച്ച് പരിക്കേറ്റ മലയാളിക്ക് 11.5 കോടിരൂപ നഷ്ടപരിഹാരം

യു.എ.ഇയില്‍ വാഹനമിടിച്ച് പരിക്കേറ്റ മലയാളിക്ക് 11.5 കോടിരൂപ നഷ്ടപരിഹാരം

Update: 2024-09-10 04:30 GMT

ദുബായ്: യുഎഇയില്‍ സ്വദേശിയുടെ വാഹനമിടിച്ച് ഗുരുതര പരിക്കേറ്റ മലയാളി യുവാവിന് 11.5 കോടിരൂപയുടെ നഷ്ടപരിഹാരം. യു.എ.ഇ. ഫെഡറല്‍ സുപ്രീംകോടതിയുടേതാണ് വിധി. വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മലപ്പുറം കൂരാട് കുമ്മാളിവീട്ടില്‍ ഷിഫിനാണ് നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിച്ചത്. 2022 മാര്‍ച്ച് 26-നാണ് കേസിനാസ്പദമായ സംഭവം.

അല്‍ഐനില്‍ ഗ്രോസറി ജീവനക്കാരനായിരുന്നു ഷിഫിന്‍. അഞ്ചുപേരടങ്ങുന്ന കുടുംബത്തിന് താങ്ങാവാന്‍ പ്രവാസിയായ പിതാവിന് സഹായമായാണ് 22-ാംവയസ്സില്‍ ഷിഫിന്‍ യു.എ.ഇ. യിലെത്തിയത്. അല്‍ഐനിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റിലായിരുന്നു ജോലി. ബഖാലയില്‍നിന്ന് മോട്ടോര്‍സൈക്കിളില്‍ സാധനങ്ങളുമായി പോകുമ്പോഴാണ് ഷിഫിനെ കാറിടിച്ച് തെറിപ്പിച്ചത്. എന്നാല്‍ ഡ്രൈവര്‍ വാഹനം നിര്‍ത്താതെ പോവുകയുംചെയ്തു.

അപകടത്തെത്തുടര്‍ന്ന് ഷിഫിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടന്‍തന്നെ ഷിഫിനെ അല്‍ ഐനിലെ ആശുപത്രിയിലെത്തിച്ച് വിദഗ്ധചികിത്സ നല്‍കിയെങ്കിലും തലയ്ക്ക് കാര്യമായ പരിക്കേറ്റതിനെത്തുടര്‍ന്ന് പത്തോളം അവയവങ്ങളുടെ പ്രവര്‍ത്തനക്ഷമത നഷ്ടപ്പെട്ടിരുന്നു. പിന്നീട് സി.സി.ടി.വി.യുടെ സഹായത്തോടെയാണ് പോലീസ് പ്രതിയെ പിടികൂടിയത്.

അപകടവിവരമറിഞ്ഞ് പിതാവ് ഉമ്മര്‍ സൗദിയിലെ ജോലിവിട്ട് അല്‍ ഐനിലെ ആശുപത്രിയിലെത്തിയിരുന്നു. അല്‍ഐനിലെ സര്‍ക്കാര്‍ ആശുപത്രിയിലും ഒരു സ്വകാര്യ ആശുപത്രിയിലും ചികിത്സ നല്‍കി. ഒന്നര വര്‍ഷത്തോളം വെന്റിലേറ്ററിലായിരുന്നു. ചികിത്സയ്‌ക്കൊടുവില്‍ ഷിഫിന്‍ ശിരസ്സിളക്കാന്‍ തുടങ്ങിയതോടെയാണ് തുടര്‍ചികിത്സക്ക് നാട്ടിലേക്ക് കൊണ്ടു പോകാന്‍ തീരുമാനിച്ചത്.

മകന്റെ ദയനീയാവസ്ഥ ചൂണ്ടിക്കാട്ടി മാതാപിതാക്കളുടെ നിയമ പോരാട്ടത്തിനൊടുവിലാണ് യു.എ.ഇ. ഫെഡറല്‍ സുപ്രീംകോടതി കേസ് പരിഗണിക്കുകയും നഷ്ടപരിഹാരം വിധിക്കുകയും ചെയ്തതെന്ന് പിതാവ് ഉമ്മര്‍ കുമ്മാളി, മാതാവ് ജമീല, ചീഫ് ലീഗല്‍ കണ്‍സല്‍ട്ടന്റ് ഈസ അനീസ്, അഡ്വ. ഫരീദ് അല്‍ഹസ്സന്‍, അഡ്വ. മുഹമ്മദ് ഫാസില്‍, അഡ്വ. അബ്ദുള്ള തുടങ്ങിയവര്‍ അറിയിച്ചു.

Similar News