മുകേഷിന്റെ കേസിനെ കുറിച്ച് തനിക്ക് അറിയില്ല; അതിജീവിതയെ കുറിച്ചുള്ള കോണ്‍ഗ്രസ് പ്രതികരണങ്ങളില്‍ തെളിയുന്നത് അവരുടെ സംസ്‌കാരം; എല്ലാവരും അതിജീവിതക്കൊപ്പം ഉറച്ചുനില്‍ക്കേണ്ട സമയമാണ് ഇതെന്ന് വി ശിവന്‍കുട്ടി

മുകേഷിന്റെ കേസിനെ കുറിച്ച് തനിക്ക് അറിയില്ല

Update: 2025-11-28 04:30 GMT

തിരുവനന്തപുരം: അതിജീവിതയെ കുറിച്ചുള്ള കോണ്‍ഗ്രസ് പ്രതികരണങ്ങളില്‍ തെളിയുന്നത് അവരുടെ സംസ്‌കാരമാണെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. എല്ലാവരും അതിജീവിതക്കൊപ്പം ഉറച്ചുനില്‍ക്കേണ്ട സമയമാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി. രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട ശിവന്‍കുട്ടി മുകേഷിന്റെ കേസിനെ സംബന്ധിച്ച് തനിക്ക് അറിയില്ലെന്നും ശിവന്‍കുട്ടി പ്രതികരിച്ചു.

യുവതി നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എക്കെതിരെ കേസെടുത്ത് പൊലീസ്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു, നിര്‍ബന്ധിത ഗര്‍ഭഛിദ്രം എന്നീ കുറ്റങ്ങളാണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്. തിരുവനന്തപുരം വലിയമല പൊലീസ് സ്റ്റേഷനിലാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ശേഷം നേമം പൊലീസ് സ്റ്റേഷനിലേക്ക് കേസ് കൈമാറും. അതിജീവിതയുടെ മൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു.

മുന്‍കൂര്‍ ജാമ്യത്തിനായി രാഹുല്‍ കൊച്ചിയിലെ അഭിഭാഷകരുമായി സംസാരിച്ചെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഇന്നലെ വൈകീട്ടോടെയാണ് അതിജീവിത മുഖ്യമന്ത്രിയുടെ ഓഫിസിലെത്തി ലൈംഗിക പീഡന പരാതി നല്‍കിയത്. ഒപ്പം ഡിജിറ്റല്‍ തെളിവുകളും മെഡിക്കല്‍ രേഖകളും കൈമാറി. പരാതി മുഖ്യമന്ത്രി ഡി.ജി.പിക്ക് കൈമാറിയിരുന്നു.

രാഹുലിനെതിരായ ചാറ്റുകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. രാഹുല്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ സജീവമാകുന്നതിനിടെയായിരുന്നു ചാറ്റുകള്‍ പുറത്ത് വന്നത്. ഇതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എക്കെതിരായ ഗര്‍ഭഛിദ്ര ആരോപണത്തില്‍ ഇരയായ യുവതി രേഖാമൂലം പരാതി നല്‍കിയാല്‍ മാത്രം നടപടിയെടുക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനമെടുത്തിരുന്നത്.

Tags:    

Similar News