വീട്ടിൽ അതിക്രമിച്ചു കയറി സിസിടിവി ക്യാമറ അടിച്ചു തകർത്തു; സ്ത്രീകളെ ഭീഷണിപ്പെടുത്തി; കേസെടുത്ത് പോലീസ്

Update: 2025-07-30 09:49 GMT

ഗുരുവായൂർ: സ്ത്രീകൾ മാത്രമുള്ള വീട്ടിൽ അതിക്രമിച്ചു കയറി സിസിടിവി ക്യാമറ തല്ലി തകർത്ത സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. പ്രവാസിയായ കണ്ടാണശ്ശേരി ചൊവ്വല്ലൂർ പടി സ്വദേശി പുഴങ്ങര ഇല്ലത്ത് വീട്ടിൽ നൗഷാദിന്‍റെ വീട്ടിലെ സിസിടിവി ക്യാമറയാണ് അയൽവാസി ശിഹാബുദ്ദീൻ തല്ലി തകർത്തത്. അതിർത്തി തർക്കത്തെ തുടർന്നാണ് അതിക്രമം നടത്തിയതെന്നാണ് സൂചന.

കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. ചൊവ്വല്ലൂർ പടി സിംഫണി നഗറിലുള്ള പരാതിക്കാരിയുടെ വീട്ടുപറമ്പിലേക്ക് അതിക്രമിച്ചു കയറി വീടിന്‍റെ പുറകുവശത്ത് സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറ പ്രതി ചുറ്റിക ഉപയോഗിച്ച് അടിച്ചു തകർക്കുകയായിരുന്നു. സംഭവത്തിൽ നൗഷാദിന്‍റെ ഭാര്യ ഫാത്തിമ ഗുരുവായൂർ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പിന്നീട് ഭീഷണിപ്പെടുത്തുകയും അടിച്ചുതകർത്ത സിസിടിവി ക്യാമറയുടെ ഭാഗങ്ങൾ പ്രതി എടുത്തുകൊണ്ട് പോയതായും പരാതിയിൽ പറയുന്നു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പതിനായിരത്തോളം രൂപയുടെ നാശനഷ്ടം ഉണ്ടായതായി പരാതിക്കാർ പറഞ്ഞു. സിസിടിവി ക്യാമറ അടിച്ചു തകർക്കാൻ ഉപയോഗിച്ച ചുറ്റിക പ്രതിയുടെ വീട്ടിൽ നിന്ന് പോലീസ് കണ്ടെടുത്തതായാണ് സൂചന. കേസിൽ പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.

Tags:    

Similar News