കണ്ണൂരില്‍ കണ്ണില്ലാത്ത ക്രൂരത; വ്രണം പഴുത്ത ആനയെ എഴുന്നെള്ളിക്കുന്നത് വനം വകുപ്പ് തടഞ്ഞു; പാലക്കാട്ടേക്ക് തിരിച്ചയച്ചു

Update: 2025-04-07 15:29 GMT

കണ്ണൂര്‍ :പഴുത്തൊലിക്കുന്ന മുറിവുകളുമായി ആനയെ എഴുന്നള്ളിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നതിനെ തുടര്‍ന്ന് വനം വകുപ്പ് നടപടി സ്വീകരിച്ചു. സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയായതിനെ തുടര്‍ന്നാണ് ക്ഷേത്രം ഭാരവാഹികള്‍ക്ക് നോട്ടീസ് നല്‍കിയത്. കണ്ണൂര്‍ റെയ്ഞ്ച് സോഷ്യല്‍ ഫോറസ്റ്ററി ഓഫീസര്‍ രതീശന്റെ നേതൃത്വത്തിലാണ് എഴുന്നെള്ളിപ്പിനു കൊണ്ടുവന്ന ആനയെ പരിശോധിച്ചു അടിയന്തിര ചികിത്സ നല്‍കാന്‍ നിര്‍ദ്ദേശിച്ചത്. ഇതിനു ശേഷം ആനയെ സുരക്ഷിതമായി കൊണ്ടുവന്ന സ്ഥലമായ പാലക്കാട് സുരക്ഷിതമായി എത്തിക്കാനും വനം വകുപ്പ് ക്ഷേത്രം കമ്മിറ്റി ഭാരവാഹികള്‍ക്ക് നോട്ട സ് നല്‍കിയിട്ടുണ്ട്.

കണ്ണൂര്‍ തളാപ്പിലെ സുന്ദരേശ്വര ക്ഷേത്രത്തിലാണ് സമൂഹമന:സാക്ഷിയെ നടുക്കുന്ന ക്രൂരത അരങ്ങേറിയത്. പാലക്കാട് നിന്നും കൊണ്ടുവന്നമംഗലാകുന്ന് ഗണേശന്‍ എന്ന ആനയോടാണ് ഉടമസ്ഥരുടെയും പാപ്പാന്‍മാരുടെയും ക്രൂരത. ആനയുടെ ദേഹത്ത് ആഴത്തിലുള്ള മുറിവുകള്‍ ഉണ്ടായിട്ടും ആനയെ എഴുന്നള്ളിക്കുകയായിരുന്നു. ആനയുടെ കാലിനും പരിക്കുണ്ട്. എന്നാല്‍ ഇത്രയും ആഴത്തിലുള്ള മുറിവുകള്‍ ഉണ്ടായിട്ടും മൂന്നു കിലോ മീറ്ററോളം ദൂരമാണ് ആനയെ നടത്തിയത്. പുറത്തു വന്ന ദൃശ്യങ്ങളില്‍ ആന നടക്കാന്‍ ബുദ്ധിമുട്ട് പ്രകടിപ്പിക്കുന്നത് കാണാം.

ആരോഗ്യ പ്രശ്‌നങ്ങളുള്ള ആനയെ എഴുന്നള്ളിപ്പിന് ഉപയോഗിക്കരുതെന്ന് നിയമം കാറ്റില്‍ പറത്തിയാണ് കണ്ണൂരില്‍ ആനയെ എഴുന്നള്ളിപ്പിന് ഉപയോഗിച്ചത്. ആനയുടെ കാലുകളിലെ മുറിവുകള്‍ പഴുത്ത നിലയിലാണ്. എന്നിട്ടും മണിക്കൂറുകളോളം ആനയെ എഴുന്നള്ളിപ്പിനായി നിര്‍ത്തിച്ചു. ഇതു കണ്ട് നാട്ടുകാര്‍ ചോദ്യം ചെയ്തെങ്കിലും എഴുന്നള്ളിപ്പ് തുടരുകയായിരുന്നു. മുറിവ് മറച്ചു വയ്ക്കാന്‍ പാപ്പാന്മാര്‍ കരികൊണ്ടു തേയ്ക്കാന്‍ ശ്രമിച്ചതായും നാട്ടുകാര്‍ പറയുന്നു.

സംഭവത്തില്‍ നടപടി സ്വീകരിക്കണമെന്നതാണ് ആനപ്രേമികളുടെ സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. തുടര്‍ന്ന് ആനയെ എഴുന്നള്ളിക്കുന്നത് വനം വകുപ്പ് വിലക്കുകയായിരുന്നു. 2013 ലെ നാട്ടാന പരിപാലന ചട്ട പ്രകാരം ആനയെ ഉത്സവത്തിന് എഴുന്നെള്ളിക്കുമ്പോള്‍ 72 മണിക്കൂര്‍ മുന്‍പെ വനം വകുപ്പ് ഉദ്യേഗസ്ഥര്യം വെറ്റിനറി ഡോക്ടര്‍മാരും പരിശോധിക്കണമെന്ന് പറയുന്നുണ്ട്. എന്നാല്‍ ഇതൊന്നും. പാലിക്കാതെയാണ് ഇവിടെ ആനയെ എത്തിച്ചതെന്ന് ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു. കക്കാട് ദേശവാസികളുടെ കാഴ്ച്ച വരവിന്റെ സമയത്ത് എഴുന്നെള്ളിക്കാനാണ് പാലക്കാട് നിന്ന് മംഗലം കുന്ന് ഗണേശനെന്ന ആനയെ കൊണ്ടുവന്നത്.

Similar News