പഹല്‍ഗാമിലെ ഭീകരാക്രമണം: കേന്ദ്ര സര്‍ക്കാരിനുണ്ടായത് ഗുരുതര സുരക്ഷാ വീഴ്ചയെന്ന് എം എ ബേബി

കേന്ദ്ര സര്‍ക്കാരിനുണ്ടായത് ഗുരുതര സുരക്ഷാ വീഴ്ചയെന്ന് എം എ ബേബി

Update: 2025-05-28 18:08 GMT

കണ്ണൂര്‍ : ഗാന്ധിജിയിലേക്ക് മടങ്ങൂ രാജ്യത്തെ രക്ഷിക്കൂയെന്ന മുദ്രാവാക്യവുമായി കോണ്‍ഗ്രസ് പുനസ്ഥാപന വാര്‍ഷിക ആഘോഷം കണ്ണൂരില്‍ നടന്നു. നോര്‍ത്ത് മലബാര്‍ ചേംബര്‍ ഹാളില്‍ സജ്ജമാക്കിയ പാമ്പന്‍ മാധവന്‍ നഗറില്‍ രാമചന്ദ്രന്‍ കടന്ന പള്ളിയുടെ അദ്ധ്യക്ഷതയില്‍

സി.പി.എം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി എം.എ ബേബി വാര്‍ഷിക ആഘോഷ സമ്മേളനം ഉദ്ഘാടനം ചെയ്തു.

പഹല്‍ഗാമില്‍ 26 നിരപരാധികളെ ഭീകരര്‍ കൊന്നതിലെ വീഴ്ച്ചയെ കുറിച്ചു കേന്ദ്ര സര്‍ക്കാരിനോട് ചോദിക്കേണ്ട സമയമാണ് ഇതെന്ന് ബേബി പറഞ്ഞു. സൈന്യം നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ രാജ്യത്തിന്റെ തിരിച്ചടിയാണ്. ഏതു സര്‍ക്കാരാണെങ്കിലും അതു നടക്കും. എന്നാല്‍ അതിര്‍ത്തിയിലൂടെ 100 കിലോമീറ്റര്‍ ഇപ്പുറം വന്ന് ഭീകരര്‍ എങ്ങനെ പഹല്‍ഗാമിലെത്തിയതെന്ന് വ്യക്തമാക്കണം. സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ നിര്‍ദ്ദേശിക്കേണ്ടത് കേന്ദ്രസര്‍ക്കാരാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങും ആഭ്യന്തര മന്ത്രി അമിത് ഷായും ഭരിക്കുന്ന ടെറിറ്റോറിയല്‍ പ്രദേശമാണ് കശ്മീര്‍. ഇവിടെ ഭീകരര്‍ അതിര്‍ത്തിയിലൂടെയെത്തിയത് സ്വയം പൊട്ടിത്തെറിക്കാനായില്ല ആയുധങ്ങളുമായി മതം നോക്കിയാളുകളെ കൊല്ലാനാണ്. ഇന്ത്യയില്‍ വര്‍ഗീയത പടര്‍ത്താനാണ് അവര്‍ ശ്രമിച്ചത്. ഇത്രമാത്രം സമയം പഹല്‍ഗാമില്‍ ചെലവഴിച്ചിട്ടും എന്തുകൊണ്ട് ഭീകരരെ പിടി കൂടാന്‍ കഴിഞ്ഞില്ലെന്നതാണ് രണ്ടാമത്തെ ചോദ്യം.

ഓപ്പറേഷന്‍ സിന്ദൂരിലുടെ അവര്‍ക്ക് എന്തെങ്കിലും പറ്റിയതായി പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും പറഞ്ഞിട്ടില്ല അവരെങ്ങോട്ട് പോയെന്ന് രാജ്യത്തോട് പറയുന്നുണ്ട്. പഹല്‍ഗാം ഭീകരാക്രമണം നടന്നതിനെ കുറിച്ചു സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത രണ്ടു സര്‍വ്വകക്ഷി യോഗത്തിലും പ്രധാനമന്ത്രി പങ്കെടുത്തില്ല. ഒന്നാം യോഗം ചേരുമ്പോള്‍ ബീഹാറില്‍ തെരഞ്ഞെടുപ്പിന് മുന്‍പായുള്ള പൊതുയോഗത്തില്‍ സംസാരിക്കാനായിരുന്നു അദ്ദേഹം പോയത്. ബി.ജെ പി ഇതര മുഖ്യമന്ത്രിമാരോട് പഹല്‍ഗാം വിഷയം ചര്‍ച്ച ചെയ്യാന്‍ പോലും സര്‍ക്കാര്‍ തയ്യാറായില്ലെന്നും അവരെന്താ ഇന്ത്യയിലല്ലേയെന്നും എം.എ ബേബി ചോദിച്ചു.

പരിപാടിയില്‍ കോണ്‍ഗ്രസ് എസ് ദേശീയ ജനറല്‍ സെക്രട്ടറി ഉമേഷ് ചന്ദ്ര മുഖ്യപ്രഭാഷണം നടത്തി. കോണ്‍ഗ്രസ് എസ് സംസ്ഥാനകമ്മിറ്റിയംഗവും കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റുമായിരുന്ന ഇ.ജനാര്‍ദ്ദനന്റെ സ്മരണാര്‍ത്ഥം നല്‍കുന്ന വിദ്യാഭ്യാസ അവാര്‍ഡുകള്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ്, കോണ്‍ഗ്രസ് എസ് സംസ്ഥാന നേതാക്കളായ ഉഴമലയ്കല്‍ വേണുഗോപാല്‍,സി.ആര്‍ വത്സന്‍ , ഇ.പി ആര്‍ വേശാല, അഡ്വ. ടി.വി വര്‍ഗീസ് , യു. ബാബു ഗോപിനാഥ്, മാത്യു സ് കോലഞ്ചേരി തുടങ്ങിയവര്‍ പങ്കെടുത്തു. കെ.എം വിജയന്‍ സ്വാഗതം പറഞ്ഞു.

Tags:    

Similar News