മുന്നറിയിപ്പില്ലാതെ ഇംഗ്ലീഷ് മീഡിയം ഡിവിഷന്‍ നിര്‍ത്തലാക്കി; പ്രവേശനോത്സവത്തിനിടെ അടിമാലി ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ രക്ഷിതാക്കളുടെ പ്രതിഷേധം; പ്രധാന അധ്യാപികയെ ഉപരോധിച്ചു

പ്രവേശനോത്സവത്തിനിടെ അടിമാലി ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ രക്ഷിതാക്കളുടെ പ്രതിഷേധം

Update: 2025-06-02 06:02 GMT

ഇടുക്കി: പുതിയ അധ്യയനം വര്‍ഷം തുടങ്ങുന്ന ഇന്ന് പ്രവേശനോത്സവത്തിനിടെ അടിമാലി ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ രക്ഷിതാക്കളുടെ പ്രതിഷേധം. ഇംഗ്ലീഷ് മീഡിയം ഡിവിഷന്‍ നിര്‍ത്തലാക്കിയ സംഭവത്തിലാണ് അടിമാലി ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ രക്ഷിതാക്കളുടെ പ്രതിഷേധം നടക്കുന്നത്. മുന്നറിയിപ്പില്ലാതെ ഡിവിഷന്‍ നിര്‍ത്തലാക്കിയതിന് രക്ഷിതാക്കള്‍ പ്രധാന അധ്യാപികയെ ഉപരോധിച്ചു. വിദ്യാര്‍ത്ഥികള്‍ കുറവുള്ളതിനാല്‍ ഇംഗ്ലീഷ് മീഡിയം ഡിവിഷന്‍ നിലനിര്‍ത്താന്‍ സാധിക്കില്ലെന്ന് അധ്യാപകര്‍ വ്യക്തമാക്കി. അഞ്ച് കുട്ടികള്‍ക്ക് വേണ്ടി ഇംഗ്ലീഷ് മീഡിയം ഡിവിഷന്‍ തുടരാനുള്ള അധ്യാപകരും ഇല്ലെന്നാണ് സ്‌കൂള്‍ പറയുന്നത്.

ഡിവിഷന്‍ നിര്‍ത്തുന്ന കാര്യം അറിയിച്ചത് മെയ് 30 മാത്രമാണെന്ന് രക്ഷിതാക്കള്‍ പറയുന്നു. മറ്റൊരു സ്‌കൂളിലും ഇനി അഡ്മിഷന്‍ കിട്ടില്ല. എട്ട് വര്‍ഷം ഇംഗ്ലീഷ് മീഡിയം പഠിച്ച് ഇനി മലയാളം മീഡിയത്തിലേക്ക് മാറുന്നത് അപ്രായോഗികമാണെന്നും രക്ഷിതാക്കള്‍ പറയുന്നു.

സ്‌കൂളിലെ ഒമ്പതാം ക്ലാസിന്റെ ഇംഗ്ലീഷ് മീഡിയം ഡിവിഷനാണ് മുന്നറിയിപ്പില്ലാതെ നിര്‍ത്തലാക്കിയത്. ഇംഗ്ലീഷ് മീഡിയം ഡിവിഷനില്‍ ഒമ്പത് കുട്ടികളാണ് പഠിച്ചിരുന്നത്. ഇതില്‍ രണ്ട് പേര്‍ ടിസി വാങ്ങി പോയി. മൂന്ന് കുട്ടികള്‍ സേ പരീക്ഷ എഴുതി പാസായതാണ്. ബാക്കി അഞ്ച് കുട്ടികളാണ് ക്ലാസില്‍ പഠിക്കേണ്ടത്. ഈ കുട്ടികളെ വെച്ച് ഡിവിഷന്‍ മുന്നോട്ടുകൊണ്ടുപോകാന്‍ ബുദ്ധിമുട്ടുണ്ടെന്ന് പ്രധാനാധ്യാപിക രക്ഷിതാക്കളെ വിളിച്ച് അറിയിച്ചിരുന്നു.

9-ാം ക്ലാസില്‍ മാത്രം 71 കുട്ടികള്‍ മലയാളം മീഡിയം ഡിവിഷനില്‍ പഠിക്കുന്നുണ്ട്. 71 കുട്ടികളെ രണ്ട് ഡിവിഷനായി പഠിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇംഗ്ലീഷ് മീഡിയം ഡിവിഷന്‍ നിര്‍ത്താന്‍ സ്‌കൂള്‍ ആലോചന നടത്തിയത്. എന്നാല്‍ ഇംഗ്ലീഷ് മീഡിയം ഡിവിഷന്‍ നിര്‍ത്താലാക്കുന്നത് ഒരു കാരണവശാലും അനുവദിക്കില്ലെന്ന് പ്രതിഷേധക്കാര്‍ വ്യക്തമാക്കി.

അതേസമയം സ്ഥലത്തെത്തിയ എസ്എഫ്‌ഐക്കാരുമായി യൂത്ത് കോണ്‍ഗ്രസുകാര്‍ തര്‍ക്കത്തിലേര്‍പ്പെട്ടു. അധ്യാപികയെ ഉപരോധിക്കുന്നത് ശരിയായ കാര്യമല്ലെന്ന് എസ്എഫ്‌ഐക്കാര്‍ പറഞ്ഞു. ഇങ്ങനെയല്ല പ്രശ്‌നം പരിഹരിക്കേണ്ടെതെന്ന് എസ്എഫ്‌ഐക്കാര്‍ വാദിച്ചു. സ്ഥലത്ത് പൊലീസ് എത്തിയിട്ടുണ്ട്. പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു. പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി.

Similar News