ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതികളുടെ കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റില്‍ അച്ഛനും അമ്മയും വേണ്ട; 'രക്ഷിതാക്കള്‍' എന്നു രേഖപ്പെടുത്താമെന്ന് കോടതി

Update: 2025-06-02 08:06 GMT

കൊച്ചി: ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതികളുടെ കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ 'രക്ഷിതാക്കള്‍' (Parents) എന്നു രേഖപ്പെടുത്താന്‍ ഹൈക്കോടതി നിര്‍ദേശം. കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍നിന്ന് അച്ഛനും അമ്മയും എന്നത് ഒഴിവാക്കണമെന്നും ജസ്റ്റിസ് എ.എ.സിയാദ് റഹ്‌മാന്‍ ഉത്തരവിട്ടു. കോഴിക്കോട് സ്വദേശികളായ ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതികള്‍ സഹദിന്റെയും സിയാ പവലിന്റെയും ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദേശം. 2023 ഫെബ്രുവരിയിലാണ് ഇവര്‍ക്ക് കുഞ്ഞു ജനിക്കുന്നതും രാജ്യത്തെ ആദ്യ ട്രാന്‍ജെന്‍ഡര്‍ രക്ഷിതാക്കളായി മാറുന്നതും.

കുട്ടിയുടെ ജീവശാസ്ത്രപരമായ അമ്മ പുരുഷനായി തുടരുന്നതിനാല്‍ ഭാവിയില്‍ നിയമപരമായ ചില തടസ്സങ്ങളും അപമാനങ്ങളും സൃഷ്ടിക്കുമെന്നതിന്റെ അടിസ്ഥാനത്തില്‍ ദമ്പതികള്‍ 2023-ല്‍ കോഴിക്കോട് നഗരസഭയെ സമീപിച്ചിരുന്നു. ജനന സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്‍, അമ്മ എന്നിവയ്ക്കുപകരം രക്ഷിതാവ് എന്നാക്കണമെന്നായിരുന്നു ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, നഗരസഭ ഇത് നിരസിച്ചു.

ഇതോടെ, ഇരുവരും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ട്രാന്‍സ്ജെന്‍ഡര്‍ ദമ്പതികളുടെ കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ ഇനിമുതല്‍ രക്ഷിതാവ് എന്നു മതിയെന്ന് കോടതി ഉത്തരവിട്ടു. ഇരുവരുടെയും ലിംഗസ്വത്വം രേഖപ്പെടുത്തുന്ന തരത്തില്‍ ഒന്നും പാടില്ല. നിലവിലുള്ള ജനന സര്‍ട്ടിഫിക്കറ്റുകളില്‍ ഈ തിരുത്തല്‍ വരുത്തണമെന്നും കോടതി നിര്‍ദേശംനല്‍കി.

ജനന സര്‍ട്ടിഫിക്കറ്റില്‍ ഇപ്പോഴുള്ള അച്ഛനും അമ്മയും എന്നതിനു പകരം രക്ഷിതാക്കള്‍ എന്നു മാറ്റി പുതിയ ജനന സര്‍ട്ടിഫിക്കറ്റ് നല്‍കാനാണ് കോടതിയുടെ നിര്‍ദേശം. 1999ലെ കേരള റജിസ്‌ട്രേഷന്‍ ഓഫ് ബെര്‍ത്ത് ആന്‍ഡ് ഡെത്ത് റൂള്‍സിലെ 12ാം വകുപ്പ് അനുസരിച്ചാണ് കോഴിക്കോട് കോര്‍പറേഷന്‍ കുഞ്ഞിന്റെ മാതാപിതാക്കളായി ഇരുവരുടെയും പേര് നല്‍കിയത്.

പിതാവിന്റെ സ്ഥാനത്ത് സിയാ പവലിന്റെയും മാതാവിന്റെ സ്ഥാനത്ത് സഹദിന്റെയും പേരാണ് ജനന സര്‍ട്ടിഫിക്കറ്റില്‍ ഉണ്ടായിരുന്നത്. എന്നാല്‍ കുഞ്ഞിന്റെ അമ്മ വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ പുരുഷനായും അച്ഛന്‍ സ്ത്രീയായും മാറുകയും പുതിയ വ്യക്തിത്വത്തില്‍ ജീവിക്കുകയുമായിരുന്നു. ജനന സര്‍ട്ടിഫിക്കറ്റിലാകട്ടെ ഇതിനെ വിരുദ്ധമായും.

ഈ സാഹചര്യത്തില്‍ ഭാവിയില്‍ കുഞ്ഞ് പല ആശയക്കുഴപ്പങ്ങളും നേരിടേണ്ടി വന്നേക്കാമെന്നു തിരിച്ചറിഞ്ഞതോടെ ഇവര്‍ കോര്‍പറേഷനെ സമീപിച്ച് പേരുകള്‍ മാറ്റാന്‍ അപേക്ഷിച്ചു. എന്നാല്‍ കോര്‍പറേഷന്‍ ഇത് അനുവദിക്കാതെ ഇരുവരെയും മാതാപിതാക്കളായി രേഖപ്പെടുത്തി ജനന സര്‍ട്ടിഫിക്കറ്റ് നല്‍കുകയായിരുന്നു. ഇതോടെയാണ് ഹര്‍ജിയുമായി ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്.

Similar News