'മുടിവെട്ടിയത് ശരിയായില്ലെന്ന പേരില്‍ സ്‌കൂള്‍ വിടും വരെ ക്ലാസിന് പുറത്തു നിര്‍ത്തി'; അധ്യാപകര്‍ക്കെതിരെ മനുഷ്യാവകാശ കമ്മീഷനും ശിശു ക്ഷേമ സമിതിക്കും പരാതി

അധ്യാപകര്‍ക്കെതിരെ മനുഷ്യാവകാശ കമ്മീഷനും ശിശു ക്ഷേമ സമിതിക്കും പരാതി

Update: 2025-06-02 10:04 GMT

പത്തനംതിട്ട: മുടി വെട്ടിയത് ശരിയായില്ലെന്ന പേരില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ അധ്യാപകര്‍ സ്‌കൂള്‍ വിടുന്നത് വരെ ക്ലാസിന് പുറത്ത് നിര്‍ത്തിയെന്ന് പരാതി. പത്തനംതിട്ട അടൂര്‍ ഹോളി ഏഞ്ചല്‍സ് സ്‌കൂളിലാണ് സംഭവം. അധ്യാപകര്‍ക്കെതിരെ മനുഷ്യാവകാശ കമ്മീഷനും ശിശു ക്ഷേമ സമിതിക്കും കുട്ടിയുടെ പിതാവ് പരാതി നല്‍കി.

ഇന്ന് രാവിലെയാണ് സംഭവം. മകനെ സ്‌കൂളില്‍ വിട്ട ശേഷമാണ് അച്ഛന്‍ ജോലിക്കായി പോയത്. എന്നാല്‍ സ്‌കൂളില്‍ നിന്ന് മടങ്ങും മുന്‍പ് മകനെ അധ്യാപകര്‍ വിളിച്ചുനിര്‍ത്തി സംസാരിക്കുന്നത് അച്ഛന്‍ ശ്രദ്ധിച്ചിരുന്നു. ജോലിക്കായി പോയ പിതാവിനെ സ്‌കൂള്‍ അധികൃതര്‍ വിളിച്ചുവരുത്തി. തിരക്കാണെന്ന് പറഞ്ഞ അച്ഛനോട് ഉടന്‍ വന്നില്ലെങ്കില്‍ മകന്‍ സ്‌കൂള്‍ വിടും വരെ ക്ലാസിന് പുറത്തുനില്‍ക്കുമെന്നായിരുന്നു അധികൃതരുടെ മറുപടി.

ഇതോടെ പിതാവ് സ്‌കൂളിലെത്തി. അവിടെവച്ച് അധ്യാപകര്‍ കുട്ടിയുടെ മുടിയെ കുറിച്ച് സംസാരിച്ചു. നാളെ മുടിവെട്ടാമെന്ന് സമ്മതിച്ചാണ് താന്‍ സ്‌കൂളില്‍ നിന്ന് മടങ്ങിയതെന്ന് പിതാവ് പറഞ്ഞു.

ഉച്ചയ്ക്ക് സ്‌കൂള്‍ വിട്ടപ്പോള്‍ മകനെ കൂട്ടാനായി പിതാവ് വീണ്ടും ഇവിടേക്ക് എത്തി. ഈ സമയത്താണ് മകനെ ഇന്ന് ക്ലാസില്‍ കയറ്റിയിട്ടില്ലെന്നും രാവിലെ മുതല്‍ ക്ലാസിന് വെളിയില്‍ നിര്‍ത്തുകയായിരുന്നു എന്നും അറിഞ്ഞത്. ഇതോടെ അധ്യാപകര്‍ക്കെതിരെ പരാതിയുമായി പിതാവ് മനുഷ്യാവകാശ കമ്മീഷനെയും ശിശുക്ഷേമ സമിതിയെയും സമീപിക്കുകയായിരുന്നു.

Similar News