ഒളിവില്‍ കഴിയവെ വാടക വീടെടുത്ത് ലഹരി വില്‍പന; പാനൂരില്‍ മൂന്ന് പേര്‍ എംഡിഎംഎയും കഞ്ചാവുമായി അറസ്റ്റില്‍

പാനൂരില്‍ മൂന്ന് പേര്‍ എംഡിഎംഎയും കഞ്ചാവുമായി അറസ്റ്റില്‍

Update: 2025-06-04 18:12 GMT

കണ്ണൂര്‍ :പാനൂരില്‍ കഞ്ചാവ് കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന മൂന്ന് പേര്‍ എംഡിഎംഎയും കഞ്ചാവുമായി പൊലീസ് പിടിയില്‍. പാനൂരിനടുത്ത് ഈസ്റ്റ് വള്ള്യായില്‍ വാടക വീട്ടില്‍ പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് മൂന്ന് പേര്‍ പിടിയിലായത്.

തലശേരിഇല്ലത്ത് താഴയിലെ പവിത്രത്തില്‍ റനില്‍, സിറാജ്, ഷെയ്‌ബോണ്‍ ഷാജി എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും, എംഡിഎംഎ, കഞ്ചാവ് എന്നിവ കണ്ടെത്തി. പ്രിന്‍സിപ്പല്‍ എസ്.ഐ സുഭാഷ് ബാബു, എസ്.ഐ ജയേഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.

ഇതില്‍ റനിലിനെതിരെ തലശേരി പൊലീസില്‍ കഞ്ചാവ് കേസുണ്ട്. ഇല്ലത്ത് താഴയിലെ വീട്ടില്‍ കഴിഞ്ഞ മെയ് മൂന്നിന് പൊലീസ് പരിശോധനക്കെത്തിയപ്പോള്‍ ഓടി രക്ഷപ്പെടുകയായിരുന്നു റനില്‍.

ഇയാളുടെ വീട്ടില്‍ നിന്നും അന്ന് തലശേരി പൊലീസ് കഞ്ചാവ് പിടി കൂടിയിരുന്നു. അതിന് ശേഷം ഈസ്റ്റ് വള്ള്യായിലെ പുതിയേടത്ത് ചാത്തമ്പള്ളി വാസുവിന്റെ ഉടമസ്ഥതയിലുള്ള വീട് വാടകയ്‌ക്കെടുത്ത് താമസിച്ചു വരികയായിരുന്നു റനില്‍.

ഇവിടെ നിന്നും കഞ്ചാവിന്റെയും എം ഡി എം എ യുടെയും വില്‍പന നടത്തി വരുന്നതിനിടെ രഹസ്യ വിവരത്തെ തുടര്‍ന്ന് തലശ്ശേരി എ.എസ്.പി സ്‌ക്വാഡും ഡാന്‍സാഫും ചേര്‍ന്ന് സംഘത്തെ വീട് വളഞ്ഞ് പിടി കൂടുകയായിരുന്നു. പൊലിസ് പിടികൂടിയ പ്രതികളെ തലശേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Tags:    

Similar News