അയല്‍വാസിയെ മര്‍ദിച്ചെന്ന പരാതി അന്വേഷിക്കാനെത്തി; എസ്‌ഐയുടെ കാല്‍ കടിച്ച് പറിച്ച് പ്രതി: കൂടെ ഉണ്ടായിരുന്ന സിപിഒയെ നായയെ കൊണ്ട് കടിപ്പിച്ചു

അയല്‍വാസിയെ മര്‍ദിച്ചെന്ന പരാതി അന്വേഷിക്കാനെത്തി; എസ്‌ഐയുടെ കാല്‍ കടിച്ച് പറിച്ച് പ്രതി: കൂടെ ഉണ്ടായിരുന്ന സിപിഒയെ നായയെ കൊണ്ട് കടിപ്പിച്ചു

Update: 2025-06-14 01:17 GMT

കുണ്ടറ: അയല്‍വാസിയെ മര്‍ദിച്ചെന്ന പരാതി അന്വേഷിക്കാനെത്തിയ എസ്ഐയുടെ കാലില്‍ കടിച്ച് പ്രതി. കൂടെയുണ്ടായിരുന്ന സിപിഒയെ പട്ടിയെക്കൊണ്ട് കടിപ്പിച്ചു. കുണ്ടറ പോലീസ് സ്റ്റേഷനിലെ എസ്ഐ പി. സചിന്‍ ലാലിനാണ് പ്രതിയുടെ കടിയേറ്റത്. സിപിഒ എസ്. ശ്രീജിത്തിനാണ് നായയുടെ കടിയേറ്റത്. പ്രതി പോലീസ് ജീപ്പിനും നാശനഷ്ടമുണ്ടാക്കി. പടപ്പക്കരയില്‍ വ്യാഴാഴ്ച രാത്രിയാണ് പോലീസ് സംഘത്തിനുനേരേ ആക്രമണമുണ്ടായത്.

ലഹരിയിലായിരുന്ന പ്രതി പടപ്പക്കര ജിജോ സദനത്തില്‍ ജിജേഷി(40)നെ പിന്നീട് എസ്ഐ പി. അംബരീക്ഷിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസ് എത്തി കീഴ്പ്പെടുത്തി. ജിജേഷ് മര്‍ദിച്ചതായി അയല്‍വാസിയായ സ്ത്രീ കുണ്ടറ പോലീസ് സ്റ്റേഷനില്‍ വിളിച്ചറിയിച്ചു. രാത്രി ഒന്‍പതോടെ പോലീസ് അന്വേഷിച്ചെത്തുമ്പോള്‍ ഇയാള്‍ വീട്ടിലില്ലായിരുന്നു. വീടിന് ഇരുനൂറ് മീറ്ററോളം അകലെ നെല്ലിമുക്കം ഭാഗത്തെ അഷ്ടമുടിക്കായലോരത്ത് പ്രതിയെ കണ്ടെത്തി. പോലീസിനെ കണ്ടതോടെ പ്രതി അസഭ്യവര്‍ഷവും ആക്രമണവും തുടങ്ങി. എസ്ഐയെ ഇടിക്കുകയും തൊഴിക്കുകയും ചെയ്തു. പിടിച്ചുമാറ്റാനുള്ള ശ്രമത്തിനിടെ സിപിഒ ശ്രീജിത്തിനെ തള്ളിയിട്ടു. ഇതിനിടെ നിലത്തുവീണ പ്രതി സചിന്‍ ലാലിന്റെ കാലില്‍ കടിച്ചു. കണങ്കാലിന്റെ പിന്‍വശത്ത് ആഴത്തില്‍ മുറിവേറ്റു. കടിയുടെ ശക്തിയില്‍ പ്രതിയുടെ പല്ലുകളിളകി.

ഇതിനിടെ പ്രതി സമീപത്തെ വീട്ടിലെ പട്ടിയെ വിളിച്ച് കടിയെടാന്ന് ആക്രോശിച്ചതോടെ നായ ഓടിയെത്തി ശ്രീജിത്തിനെയും കടിച്ചു. കടിയേറ്റ ഇരുവരും കുണ്ടറ താലൂക്ക് ആശുപത്രിയിലും കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സതേടി. പോലീസിനെ ആക്രമിച്ചതിനും പൊതുമുതല്‍ നശിപ്പിച്ചതിനും കേസെടുത്ത് പ്രതിയെ റിമാന്‍ഡ് ചെയ്തു. പോലീസിനെ ആക്രമിച്ചതടക്കം കുണ്ടറ പോലീസ് സ്റ്റേഷന്റെ പരിധിയില്‍ 12-ഓളം ക്രിമിനല്‍ കേസുകളാണ് പ്രതിക്കെതിരേയുള്ളതെന്ന് പോലീസ് അറിയിച്ചു.

Tags:    

Similar News