ചുമരും മേല്‍ക്കൂരയുമടക്കം ഇരുനില വീട് ഇടിഞ്ഞുപൊളിഞ്ഞ് വീണു; വീട്ടുകാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഇരുനില വീട് ഇടിഞ്ഞുപൊളിഞ്ഞ് വീണു; വീട്ടുകാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Update: 2025-06-18 01:55 GMT

കുന്നംകുളം: കനത്ത മഴയില്‍ ചൊവ്വന്നൂരില്‍ ചുമരും മേല്‍ക്കൂരയുമടക്കം ഇരുനില വാര്‍പ്പ് വീട് ഇടിഞ്ഞുപൊളിഞ്ഞ് വീണു. ഇന്നലെ പലര്‍ച്ചെ നാലു മണിയോടെയാണ് സംഭവം. ചുമര്‍ പൊട്ടുന്ന ശബ്ദം കേട്ട് എഴുന്നേറ്റ വീട്ടുകാര്‍ അദ്ഭുതകരമായി ഓടിരക്ഷപ്പെട്ടു. ചൊവ്വാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് അയ്യപ്പത്ത് റോഡിലെ 40 വര്‍ഷത്തിലധികം പഴക്കമുള്ള വീട് നിലംപൊത്തിയത്.

ഇവിടെ വാടകയ്ക്ക് താമസിക്കുന്ന കോലാടിപറമ്പില്‍ വിജേഷ്, ഭാര്യ സിജി, മക്കളായ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി വിജയ് കൃഷ്ണ, രണ്ടാം ക്ലാസ് വിദ്യാര്‍ഥി കാര്‍ത്തികേയന്‍ എന്നിവരാണ് തകര്‍ന്നുവീഴുന്ന വീടിനുള്ളില്‍നിന്ന് പരിക്കേല്‍ക്കാതെ പുറത്തുകടന്നത്. ചൊവ്വന്നൂര്‍ സ്വദേശി സദാനന്ദന്‍ വാടകക്ക് നല്‍കിയ വീടാണ് തകര്‍ന്നത്. വിജേഷും കുടുംബവും നാല് വര്‍ഷമായി വാടകയ്ക്ക് താമസിക്കുന്ന വീടാണിത്.

സമീപത്തെ കുടുംബക്ഷേത്രത്തില്‍ വിളക്കുവയ്ക്കാന്‍ വിജേഷ് പുലര്‍ച്ചെ മൂന്നോടെ ഉണര്‍ന്നിരുന്നു. അപ്പോള്‍ ചുമരിന്റെ ഭാഗത്തുനിന്ന് ചില ശബ്ദങ്ങള്‍ കേട്ടു. നാലരയോടെ വീടിന്റെ വലത്തെ ചുമര്‍ നിലംപൊത്തി. ഉടനെ ഭാര്യയെയും ഉറങ്ങിക്കിടന്ന മക്കളെയും കൂട്ടി പുറത്തേക്കിറങ്ങി റോഡിലേക്ക് എത്തിയതോടെ വീട് പൂര്‍ണമായും നിലംപൊത്തി. ഹാളിലാണ് വിജേഷ് കിടന്നുറങ്ങിയിരുന്നത്. രാത്രിയില്‍ അസ്വാഭാവിക രീതിയില്‍ ശബ്ദമുണ്ടാകുകയും ചുമരുകള്‍ക്ക് വിള്ളലുണ്ടാകുകയും ചെയ്തിരുന്നതായി വിജേഷ് പറഞ്ഞു. തേപ്പുപണിക്ക് പോയിരുന്ന വിജേഷ് പണി കുറഞ്ഞതോടെ വഴിയോരങ്ങളില്‍ പച്ചക്കറി വില്‍പ്പന നടത്തുകയാണ്.

സിജിയുടെ തയ്യല്‍മെഷീന്‍, റേഷന്‍കാര്‍ഡ്, കുട്ടികളുടെ പാഠപുസ്തകങ്ങള്‍, അലമാരകള്‍ എന്നിവയെല്ലാം തകര്‍ന്നുവീണ കെട്ടിടത്തിനുള്ളിലായി. വീടിന് മുന്‍പ് ചോര്‍ച്ചയോ മറ്റ് പ്രശ്നങ്ങളോ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് വിജേഷ് പറഞ്ഞു.

Tags:    

Similar News