ആശാ വര്‍ക്കര്‍മാര്‍ക്ക് മൂന്ന് മാസ ഓണറേറിയം ഒന്നിച്ചു നല്‍കും; പ്രതിമാസം 7000 രൂപ വീതം 26,125 ആശമാര്‍ക്ക് തുക കിട്ടും

Update: 2025-06-22 07:06 GMT

തിരുവനന്തപുരം: ആശാവര്‍ക്കര്‍ എന്ന അക്രഡിറ്റഡ് സോഷ്യല്‍ ഹെല്‍ത്ത് ആക്ടിവിസ്റ്റുകള്‍ക്ക് മൂന്ന് മാസത്തെ ഓണറേറിയം നല്‍കാന്‍ ആവശ്യമായ തുക അനുവദിച്ച് സര്‍ക്കാര്‍. ജൂണ്‍ മുതല്‍ ആ?ഗസ്ത് വരെയുള്ള മാസങ്ങളില്‍ ഓണറേറിയം ആയി നല്‍കേണ്ട തുകയാണ് അനുവദിച്ചത്. പ്രതിമാസം 7000 രൂപ വീതം 26,125 ആശമാര്‍ക്കാണ് ഓണറേറിയം ലഭിക്കുക. ഇതിനായി 54,86,25,000 രൂപയാണ് അനുവദിച്ചത്. ആശാ സമരത്തിനിടെയാണ് ഈ തീരുമാനം.

2005ല്‍ കേന്ദ്ര സര്‍ക്കാര്‍ തുടങ്ങിയ ആശാ പദ്ധതിയുടെ ഭാഗമായി കേരളത്തില്‍ നിലവില്‍ ഇരുപത്തിയാറായിരത്തിന് മുകളില്‍ ആശമാരാണുള്ളത്. ഇവര്‍ക്ക് 500 രൂപയായിരുന്നു തുടക്കത്തില്‍ ഓണറേറിയം. 2016ല്‍ ആയിരം രൂപയായി. എല്‍ഡിഎഫ് സര്‍ക്കാരാണ് ആയിരത്തില്‍നിന്ന് ഏഴായിരം രൂപയാക്കിയത്. ഈ തുക സംസ്ഥാനമാണ് നല്‍കുന്നത്. ആശമാര്‍ക്ക് രാജ്യത്ത് ഏറ്റവും ഉയര്‍ന്ന വേതനം നല്‍കുന്നത് കേരളത്തിലാണ്. ഓണറേറിയത്തിനു പുറമേയുള്ള ഇന്‍സെന്റീവില്‍ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവുമാണ് വഹിക്കേണ്ടത്. ഇതിലാണ് കേന്ദ്രം നല്‍കേണ്ട നൂറുകോടി കുടിശ്ശികയായത്. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയില്ലെങ്കിലും സംസ്ഥാനം ഇതുംകൂടി ചേര്‍ത്താണ് വിതരണംചെയ്തത്.

കൃത്യമായി ജോലി ചെയ്യുകയാണേല്‍ ഇന്‍സെന്റീവ് ഉള്‍പ്പെടെ കേരളത്തിലെ ആശയ്ക്ക് പ്രതിമാസം 13,200 രൂപവരെ ലഭിക്കും. കേന്ദ്രവിഹിതം മുടങ്ങിയിട്ടും സംസ്ഥാന സര്‍ക്കാര്‍ വേതനം നല്‍കുന്നു.

Similar News