കൊണ്ടോട്ടിയിലെ മദ്രസ്സയില്‍ പന്ത്രണ്ട് വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസ്; അധ്യാപകന്‍ അറസ്റ്റില്‍: പ്രതി പിടിയിലാകുന്നത് ഏഴു മാസങ്ങള്‍ക്ക് ശേഷം

പന്ത്രണ്ട് വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസ്; മദ്രസ്സ അധ്യാപകന്‍ അറസ്റ്റില്‍

Update: 2025-06-23 04:32 GMT

മലപ്പുറം: പന്ത്രണ്ട് വയസ്സുകാരനെ മദ്രസയില്‍ ലൈംഗികമായി പീഡിപ്പിച്ച അദ്ധ്യാപകന്‍ അറസ്റ്റില്‍. കൊണ്ടോട്ടിയിലെ മദ്രസയില്‍ വെച്ച് കുട്ടിയെ പീഡിപ്പിച്ച പെരിന്തല്‍മണ്ണ കൊളത്തൂര്‍ കൊണ്ടെത്ത് മുഹമ്മദ് അശ്റഫിനെ (33)യാണ് കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ മലപ്പുറം കോടതിയില്‍ ഹാജരാക്കി മഞ്ചേരി സബ് ജയിലില്‍ റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ വര്‍ഷം നവംബറില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഏഴ് മാസങ്ങള്‍ക്കുശേഷം കൊണ്ടോട്ടി പൊലീസ് ഇന്‍സ്പെക്ടര്‍ പി എം ഷമീര്‍ അശ്‌റഫിനെ അറസ്റ്റ് ചെയ്തത്.

പീഡനത്തിന് ഇരയായ കുട്ടിയുടെ പരാതിയില്‍ കേസ് എടുത്തതോടെ ഇയാള്‍ മുങ്ങുകയായിരുന്നു. ഡല്‍ഹി അജ്മീര്‍ ഹൈദരാബാദ് ഏര്‍വാടി മംഗലാപുരം തുടങ്ങിയ വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് ഇയാള്‍ പോലിസിന്റെ വലയിലായത്. നാട്ടിലോ വീട്ടിലോ ഒന്നും ബന്ധപ്പെടാതെ, മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതെയും പൊലീസിനെ വെട്ടിച്ച് കഴിയുകയായിരുന്നു പ്രതി. ഒളിവില്‍ കഴിഞ്ഞ സ്ഥലങ്ങളില്‍ പൊലീസ് എത്തിയെങ്കിലും തൊട്ടുമുന്‍പായി ഇയാള്‍ പിടിയിലാകാതെ രക്ഷപ്പെട്ടു. കൊണ്ടോട്ടി പൊലീസിന്റെ നിരന്തരമായ അന്വേഷണത്തിനൊടുവില്‍ സെക്കന്തരബാദില്‍ നിന്നും ഇയാളെ കണ്ടെത്തിയത്.

പൊലീസ് പിന്നാലെ ഉണ്ടെന്ന് മനസ്സിലാക്കിയതിനെ തുടര്‍ന്ന് ട്രെയിനില്‍ കയറി മംഗലാപുരത്തേക്ക് പോകുകയായിരുന്ന പ്രതിയെ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വച്ച് ട്രെയിനില്‍ നിന്നുമാണ് പൊലീസ് പിടികൂടിയത്. സമാന രീതിയില്‍ കുട്ടികളെ പീഡിപ്പിച്ചതിന് മുന്‍പ് കണ്ണൂര്‍ ജില്ലയില്‍ രണ്ടും തിരൂരില്‍ ഒരു കേസും ഇയാള്‍ക്കെതിരെ നിലവിലുള്ളതാണ്. കൊണ്ടോട്ടി ഡപ്യുട്ടി പോലീസ് സുപ്രണ്ട് പി കെ സന്തോഷിന്റെ നേതൃത്വത്തില്‍ ഇന്‍സ്പെക്ടര്‍ പി എം ഷമീര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ അമര്‍നാഥ്, ഋഷികേശ്, അബ്ദുള്ള ബാബു, ശുഭ, അജിത് കുമാര്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Tags:    

Similar News