കാനുല മാറ്റാന്‍ വൈകിയെന്ന് ആരോപണം; തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പിജി ഡോക്ടര്‍ക്ക് രോഗിയുടെ ഭര്‍ത്താവിന്റെ ക്രൂരമര്‍ദനം

കാനുല മാറ്റിയില്ല; മെഡിക്കല്‍ കോളേജില്‍ പിജി ഡോക്ടര്‍ക്ക് രോഗിയുടെ ഭര്‍ത്താവിന്റെ ക്രൂരമര്‍ദനം

Update: 2025-06-25 02:25 GMT

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഡോക്ടറെ രോഗിയുടെ കൂട്ടിരിപ്പുകാരന്‍ മര്‍ദിച്ചു. കൊല്ലം പെരിനാട് ചെറുമൂട് തോമസ് ഭവനില്‍ റെയ്നോള്‍ഡാണ്(59) പിജി ഡോക്ടറെ മര്‍ദിച്ചത്. കാനുല മാറ്റാന്‍ വൈകിയെന്ന് ആരോപിച്ച് പിജി ഡോക്‌റെയാണ് ഡ്യൂട്ടിക്കിടെ ഇയാള്‍ മര്‍ദിച്ചത്. മെഡിസിന്‍ വാര്‍ഡില്‍ തിങ്കളാഴ്ച രാത്രി 11.20നായിരുന്നു സംഭവം. ആശുപത്രി സംരക്ഷണ നിയമപ്രകാരമാണ് കേസ്.

ഇഞ്ചക്ഷന്‍ വെക്കുന്നതിനുള്ള കാനുല മാറ്റുന്നത് സംബന്ധിച്ചുണ്ടായ തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്. കാനുല മാറാന്‍ വൈകിയെന്ന് ആരോപിച്ച് റെയ്നോള്‍ഡ് വാര്‍ഡില്‍ ബഹളമുണ്ടാക്കി. കാര്യം അന്വേഷിച്ചെത്തിയ പിജി ഡോക്ടറുടെ മാസ്‌ക് ബലംപ്രയോഗിച്ച് മാറ്റിയ ശേഷം ഇയാള്‍ ഡോക്ടറെ മര്‍ദിക്കുകയായിരുന്നു. മറ്റു ജീവനക്കാര്‍ ഇടപെട്ട് പിടിച്ചുമാറ്റുകയും സുരക്ഷാജീവനക്കാര്‍ പ്രതിയെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

കൂട്ടിരിപ്പുകാരനെ പോലീസ് അറസ്റ്റ് ചെയ്തതോടെ ചികിത്സയിലുണ്ടായിരുന്ന രോഗിക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ ഇവരെ ഉടന്‍ എംഐസിയുവിലേക്കു മാറ്റി. സംഭവത്തില്‍ പ്രതിഷേധിച്ച് ബുധനാഴ്ച പിജി ഡോക്ടര്‍മാര്‍ മെഡിക്കല്‍ കോളേജില്‍ പ്രതിഷേധിക്കും. ആശുപത്രിയില്‍ സുരക്ഷ ഉറപ്പുവരുത്തിയിട്ടില്ലെന്നാണ് പിജി ഡോക്ടര്‍മാരുടെ പരാതി. ആവശ്യത്തിനുള്ള സുരക്ഷാജീവനക്കാരോ സിസിടിവികളോ ഇല്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

Tags:    

Similar News