മണ്ണുകടത്തുകാരന് വേണ്ടി മൂന്നു യുവാക്കളെ കള്ളക്കേസില്‍ കുടുക്കി; എസ്എച്ച്ഓയ്ക്കും എസ്ഐക്കുമെതിരായ അന്വേഷണ റിപ്പോര്‍ട്ട് പൂഴ്ത്തി; കോയിപ്രം പോലീസ് സ്റ്റേഷന്‍ വീണ്ടും വാര്‍ത്തകളില്‍; പോലീസിന്റെ മറ്റൊരു അട്ടിമറി തുറന്നു പറഞ്ഞ് ഇരകള്‍

മണ്ണുകടത്തുകാരന് വേണ്ടി മൂന്നു യുവാക്കളെ കള്ളക്കേസില്‍ കുടുക്കി

Update: 2025-06-27 17:09 GMT

പത്തനംതിട്ട: കസ്റ്റഡി പീഡനത്തെ തുടര്‍ന്ന് കഞ്ചാവ് കേസ് പ്രതി ആത്മഹത്യ ചെയ്തതിന്റെ പേരില്‍ വിവാദത്തിലായ കോയിപ്രം പോലീസ് സ്റ്റേഷനില്‍ നിന്നുള്ള മറ്റൊരു പീഡന കഥ കൂടി പുറത്ത്. ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ടു കൊണ്ടുള്ള അന്വേഷണ റിപ്പോര്‍ട്ട് നാലു വര്‍ഷമായി പൂഴ്ത്തി വച്ചിരിക്കുന്നു. ഇക്കാലയളവില്‍ ഉദ്യോഗസ്ഥര്‍ സ്ഥാനക്കയറ്റവും നേടി സര്‍വീസില്‍ തുടരുന്നു.

യുവാക്കളെ കള്ളക്കേസില്‍ കുടുക്കി റിമാന്‍ഡ് ചെയ്ത പോലീസ് ഉദ്യോഗസ്ഥര്‍ കുറ്റക്കാരെന്ന് വകുപ്പുതല അന്വേഷണത്തില്‍ കണ്ടെത്തിയിട്ടും യാതൊരു ശിക്ഷാനടപടിയും സ്വീകരിച്ചില്ലെന്ന് പരാതി. 2021 ഏപ്രില്‍ 26 ന് അയിരുര്‍ കോറ്റാത്തൂര്‍ ചരുവില്‍ വിട്ടില്‍ സി.എസ്. പ്രദീപ്, അയിരൂര്‍ സൗത്ത് പള്ളിപ്പറമ്പില്‍ മോന്‍സി ജോസഫ്, മാരാമണ്‍ തകിടിപ്പുറത്ത് ദീപുകുമാര്‍ എന്നിവരെ കേസെടുത്ത് റിമാന്‍ഡ് ചെയ്ത അന്നത്തെ കോയിപ്രം എസ്.എച്ച്.ഓ ഗോപി, എസ്.ഐ രാജന്‍ ബാബു എന്നിവര്‍ക്കെതിരേയാണ് പത്തനംതിട്ട അഡീഷണല്‍ എസ്.പി, ജില്ലാ സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി എന്നിവര്‍ അന്വേഷണം നടത്തി നടപടിക്ക് ശിപാര്‍ശ ചെയ്തത്. നാലു വര്‍ഷം കഴിഞ്ഞിട്ടും ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയുണ്ടായില്ലെന്ന് മാത്രമല്ല, ഇവര്‍ക്ക് സ്ഥാനക്കയറ്റം അടക്കം ലഭിക്കുകയും ചെയ്തുവെന്ന് ജയിലില്‍ അടയ്ക്കപ്പെട്ട മോന്‍സി ജോസഫ്, ദീപുകുമാര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കഴിഞ്ഞ മാര്‍ച്ച് 16 ന് കഞ്ചാവ് വലിച്ചതിന്റെ പേരില്‍ കസ്റ്റഡിയില്‍ എടുത്ത വരയന്നൂര്‍ സ്വദേശി സുരേഷ് പോലീസ് മര്‍ദനത്തെ തുടര്‍ന്ന് 22 ന് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇതു സംബന്ധിച്ച കോന്നി പോലീസിന്റെ കണ്ടെത്തലുകള്‍ പൂഴ്ത്തി വ്ച്ച ജില്ലാ പോലീസ് മേധാവി ഇതു വാര്‍ത്തയായതോടെ സ്വയം രക്ഷപ്പെടാനുള്ള തത്രപ്പാടിലാണ്. കോയിപ്രം എസ്എച്ച്ഓ സുരേഷ് കുമാര്‍ സസ്പെന്‍ഷനിലാവുകയും ചെയ്തു. അതിനിടെയാണ് മൂന്നു യുവാക്കള്‍ ഇതേ പോലീസ് സ്റ്റേഷനില്‍ നാലു വര്‍ഷം മുന്‍പ് തങ്ങള്‍ക്കുണ്ടായ ദുരനുഭവം തുറന്നു പറഞ്ഞ് രംഗത്തു വന്നിട്ടുള്ളത്.

മോന്‍സിയും പ്രദീപും സഞ്ചരിച്ചിരുന്ന കാറിന് നേരെ ക്രഷര്‍ യൂണിറ്റില്‍ നിന്ന് പാറപ്പൊടിയുമായി ഇറങ്ങി വന്ന ടിപ്പര്‍ ലോറി ഇടിക്കാന്‍ ചെന്നു. ഇതേ തുടര്‍ന്ന് ഇരുവരും ലോറി ഡ്രൈവറുമായി വാക്കേറ്റമുണ്ടായി. ദൃക്സാക്ഷികളായ നാട്ടുകാര്‍ കൂടി ചേര്‍ന്ന് ലോറി തടഞ്ഞിട്ടു. മോന്‍സി ഈ വിവരം കോയിപ്രം പോലീസ് സ്റ്റേഷനില്‍ വിളിച്ച് അറിയിച്ചു. എസ്.ഐ രാജന്‍ ബാബുവിന്റെ നേതൃത്വത്തില്‍ സ്ഥലത്ത് വന്ന പോലീസ് അപകടം ഉണ്ടാക്കാന്‍ ശ്രമിച്ച ടിപ്പര്‍ ലോറി കസ്റ്റഡിയില്‍ എടുത്തു. അതിന്റെ ഡ്രൈവറെയും മോന്‍സി, പ്രദീപ് എന്നിവരെയും സ്റ്റേഷനില്‍ എത്തിച്ചു. പിന്നെ നടന്നത് വിചിത്രമായ കാര്യങ്ങളാണ്. പരാതിക്കാരായ മോന്‍സിയെയും പ്രദീപിനെയും ലോറി തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്ന കുറ്റം ചുമത്തി റിമാന്‍ഡ് ചെയ്തു. ഈ സമയം, സംഭവ സ്ഥലത്തിന് അടുത്തു പോലും ഇല്ലാതിരുന്ന ദീപുവിനെയും പ്രതി ചേര്‍ത്തു. മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചെങ്കിലും വിചാരണക്കോടതിയില്‍ ചെല്ലാനായിരുന്നു ദീപുവിന് കിട്ടിയ നിര്‍ദേശം. ഇതു പ്രകാരം, കോടതിയില്‍ ചെന്ന ദിപുവിനെയും റിമാന്‍ഡ് ചെയ്തു. മൂവരും ആറു ദിവസം ജയിലില്‍ കഴിഞ്ഞു. ജയിലില്‍ നിന്ന് കോവിഡ് ബാധിച്ചാണ് ദീപു തിരിച്ചെത്തിയത്. വീട്ടിലുള്ളവര്‍ക്കെല്ലാം അസുഖം ബാധിച്ചു. ദീപുവിന്റെ സഹോദരന്‍ കോവിഡ് ചികില്‍സയിലിരിക്കേ മരിക്കുകയും ചെയ്തു. ആറു ലക്ഷത്തോളം രൂപ കുടുംബാംഗങ്ങളുടെ ചികില്‍സയ്ക്ക് ചെലവായെന്ന് ദീപു പറഞ്ഞു.

ലോറി സ്റ്റേഷനില്‍ എത്തിച്ച എസ്.ഐ രാജന്‍ബാബു ആദ്യം ജി.ഡി ചാര്‍ജിനോട് ടിപ്പര്‍ ഡ്രൈവര്‍ക്കെതിരേ മോട്ടോര്‍ വാഹന നിയമപ്രകാരം കേസ് എടുക്കാനായിരുന്നു. എന്നാല്‍, ലോറി ഉടമ സ്ഥലത്ത് വന്നതോടെയാണ് ഡ്രൈവറുടെ മൊഴി എടുത്ത് മോന്‍സിക്കും പ്രദീപിനുമെതിരേ കേസ് എടുത്തത്. ലോറി ഇവര്‍ തട്ടിയെടുത്തുവെന്ന തരത്തിലായിരുന്നു എഫ്.ഐ.ആര്‍. ഈ സമയം ലോറി സ്റ്റേഷന്‍ മുറ്റത്തുണ്ടായിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്ത ശേഷം ഡ്രൈവര്‍ ഇതേ ലോറിയുമായിട്ടാണ് പോയത്. മോന്‍സിയും പ്രദീപും ചേര്‍ന്ന് ഡ്രൈവറുടെ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തുവെന്നായിരുന്നു മറ്റൊരു കുറ്റാരോപണം. ഡ്രൈവര്‍ ഈ മൊബൈലുമായിട്ടാണ് സ്റ്റേഷനില്‍ നിന്ന് പോയത്. ഇക്കാര്യമെല്ലാം ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഗുരുതരവീഴ്ച ഉണ്ടായെന്ന് അഡീഷണല്‍ എസ്.പിയായിരുന്ന ബിജി ജോര്‍ജും സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പിയായിരുന്ന സുള്‍ഫിക്കറും റിപ്പോര്‍ട്ട് നല്‍കിയത്. ഇവര്‍ക്കെതിരേ നടപടിക്കും ശിപാര്‍ശ ചെയ്തിരുന്നു.

ഈ റിപ്പോര്‍ട്ട് പോലീസ് പൂഴ്ത്തി വച്ചു. ഒരു നടപടിയും ഉണ്ടാകാതെ വന്നപ്പോള്‍ പല തവണ യുവാക്കള്‍ മുഖ്യമന്ത്രിക്ക് അടക്കം പരാതി നല്‍കി. ഓരോ തവണയും വിളിച്ച് മൊഴി എടുക്കുമെന്നല്ലാതെ പിന്നീടൊന്നും സംഭവിക്കാറില്ല. ഏറ്റവുമൊടുവിലായി കഴിഞ്ഞ 12 ന് തിരുവല്ല ഡിവൈ.എസ്.പി വിളിച്ച് വീണ്ടും മൊഴി എടുത്തു.

ഇതിനിടെ കേസിലെ വാദിയായ ലോറിയുടെ ഡ്രൈവര്‍ സ്വന്തം ചെലവില്‍ ഇത് കള്ളക്കേസാണെന്ന് പറഞ്ഞ് ഹൈക്കോടതിയെ സമീപിച്ചു. കേസ് കോടതി റദ്ദാക്കുകയും ചെയ്തു. ലോറി ഉടമയുടെ നിര്‍ബന്ധപ്രകാരമാണ് താന്‍ യുവാക്കള്‍ക്കെതിരേ മൊഴി നല്‍കാന്‍ നിര്‍ബന്ധിതനായതെന്ന് ഡ്രൈവര്‍ തങ്ങളോട് പറഞ്ഞിരുന്നുവെന്ന് ദീപുവും മോന്‍സിയും പത്രസമ്മേളനത്തില്‍ പറഞ്ഞു. അന്നത്തെ തിരുവല്ല ഡിവൈ.എസ്.പി, കോയിപ്രം എസ്.എച്ച്.ഓ, എസ്.ഐ എന്നിവര്‍ ലോറി ഉടമയില്‍ നിന്ന് കോഴ വാങ്ങിയെന്നാണ് ഇവരുടെ ആരോപണം. ഇതില്‍ തിരുവല്ല ഡിവൈ.എസ്.പിയെ ഒഴിവാക്കിയാണ് അന്വേഷണ റിപ്പോര്‍ട്ട് വന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി എടുക്കാത്ത പക്ഷം ഇവര്‍ക്കെതിരേ സ്വകാര്യ അന്യായവുമായി മുന്നോട്ട് പോകുമെന്ന് ദീപുവും മോന്‍സിയും പറഞ്ഞു.

Tags:    

Similar News