ആറു ലക്ഷം കുടുംബങ്ങള്‍ക്ക് ഓണക്കിറ്റ്; 15 ഇനങ്ങള്‍, ഇക്കുറി ഗിഫ്റ്റ് കാര്‍ഡുകളും; വിതരണം ഓഗസ്റ്റ് 18 മുതല്‍; ഓണം കളറാക്കാന്‍ സപ്ലൈകോ

ആറു ലക്ഷം കുടുംബങ്ങള്‍ക്ക് ഓണക്കിറ്റ്

Update: 2025-07-31 14:05 GMT

തിരുവനന്തപുരം: ഓണക്കാലത്തെ വരവേല്‍ക്കാന്‍ വിപുലമായ പരിപാടികള്‍ പ്രഖ്യാപിച്ച് സപ്ലൈകോ. സപ്ലൈകോ ഓണച്ചന്തകള്‍ ആഗസ്റ്റ് 25ന് ആരംഭിക്കുമെന്ന് മന്ത്രി ജി.ആര്‍. അനില്‍കുമാര്‍ അറിയിച്ചു. ജില്ല കേന്ദ്രങ്ങളിലും നിയോജനകമണ്ഡലം ആസ്ഥാനത്തും ഓണച്ചന്തകളുടെ ഉദ്ഘാടനം 25ന് വൈകീട്ട് തിരുവനന്തപുരത്തെ പുത്തരിക്കണ്ടം മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. 26, 27 തീയതികളിലായി ജില്ല കേന്ദ്രങ്ങളിലും ഓണം ഫെയറുകള്‍ തുടങ്ങും.

സെപ്റ്റംബര്‍ നാലുവരെ, 10 ദിവസമാണ് ചന്തകളുണ്ടാവുക. എല്ലാ നിയമസഭ മണ്ഡലങ്ങളിലും ഓണം ഫെയര്‍ നടത്തും. നിയമസഭ മണ്ഡലങ്ങളിലെ ഓണം ഫെയറുകള്‍ ആഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ നാലുവരെയാണ് നടത്തുക. സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ആഗസ്റ്റ് 25 മുതല്‍ സഞ്ചരിക്കുന്ന ഓണച്ചന്തകളുമുണ്ടാവും.

അരിയും മറ്റ് ഭക്ഷ്യവസ്തുക്കളും ബ്രാന്‍ഡഡ് ഉല്‍പന്നങ്ങളും നാടിന്റെ മുക്കിലും മൂലയിലും എത്തിക്കാനാകുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. റേഷന്‍ സംവിധാനത്തിലൂടെ വെള്ള കാര്‍ഡുകാര്‍ക്ക് 15 കിലോ സ്പെഷല്‍ അരി 10 രൂപ 90 പൈസക്ക് ലഭ്യമാക്കും. നീല കാര്‍ഡുകാര്‍ക്ക് 10 കിലോ അരി ലഭ്യമാക്കും. പിങ്ക് കാര്‍ഡിന് അഞ്ചുകിലോ അരി ലഭ്യമാക്കും. മഞ്ഞ കാര്‍ഡിന് ഒരുകിലോ പഞ്ചസാര ലഭ്യമാക്കും.

എല്ലാ വിഭാഗം റേഷന്‍ കാര്‍ഡുകാര്‍ക്കും മണ്ണെണ്ണ വിഹിതം ഉറപ്പാക്കിയിട്ടുണ്ട്. അരി, വെളിച്ചെണ്ണ എന്നിവ ന്യായവിലയ്ക്ക് ഓണക്കാലത്ത് സപ്ലൈകോയിലൂടെ ലഭ്യമാക്കും. നിലവില്‍ ഒരു റേഷന്‍ കാര്‍ഡിന് എട്ടുകിലോ അരിയാണ് സബ്സിഡി നിരക്കില്‍ വിതരണം ചെയ്യുന്നത്. ഓണക്കാലത്ത്, ഇതിനുപുറമെ കാര്‍ഡ് ഒന്നിന് 20 കിലോ പച്ചരിയോ പുഴുക്കലരിയോ 25 രൂപ നിരക്കില്‍ സ്പെഷലായി അനുവദിക്കും.

ഓണക്കാലത്ത് ശബരി ബ്രാന്‍ഡില്‍ സബ്സിഡിയായും നോണ്‍ സബിസിഡിയായും വെളിച്ചെണ്ണ വിതരണം ചെയ്യും. മറ്റ് ബ്രാന്‍ഡുകളുടെ വെളിച്ചെണ്ണയും എംആര്‍പിയെക്കാള്‍ കുറഞ്ഞ വിലയ്ക്ക് സപ്ലൈകോ ഔട്ട്ലെറ്റുകളില്‍ ലഭിക്കും. സണ്‍ഫ്‌ലവര്‍ ഓയില്‍, പാമോയില്‍, റൈസ് ബ്രാന്‍ ഓയില്‍ തുടങ്ങിയ മറ്റ് ഭക്ഷ്യ എണ്ണകളും ആവശ്യാനുസരണം ലഭ്യമാക്കും. സബ്സിഡി വെളിച്ചെണ്ണ ലിറ്ററിന് 349 രൂപ, അരലിറ്റര്‍ 179 രൂപ എന്ന നിരക്കില്‍ ലഭ്യമാക്കും. സബ്സിഡി ഇല്ലാത്ത വെളിച്ചെണ്ണ ലിറ്ററിന് 429 രൂപ, അരലിറ്റര്‍ 219 രൂപ നിരക്കുകളിലും ലഭ്യമാക്കും.

എഎവൈ കാര്‍ഡുകാര്‍ക്കും ക്ഷേമസ്ഥാപനങ്ങള്‍ക്കും തുണി സഞ്ചി ഉള്‍പ്പെടെ 15 ഇനം സാധനങ്ങള്‍ ഉള്‍പ്പെട്ട 6 ലക്ഷത്തിലധികം ഓണക്കിറ്റുകള്‍ നല്‍കുമെന്നാണ് പ്രഖ്യാപനം. ഓഗസ്റ്റ് 18 മുതല്‍ സെപ്റ്റംബര്‍ 2 വരെയാണ് കിറ്റ് വിതരണം ചെയ്യാന്‍ ഉദ്ദേശിക്കുന്നത്.

വന്‍പയര്‍, തുവരപ്പരിപ്പ് എന്നീ സബ്‌സിഡി ഇനങ്ങളുടെ വില കുറച്ചിട്ടുണ്ട്. വന്‍ പയറിന് 75 രൂപയില്‍ നിന്നും 70 രൂപയായും തുവര പരിപ്പിന് 105 രൂപയില്‍ നിന്ന് 93 രൂപയായുമാണ് വില കുറച്ചത്. സബ്‌സിഡി നിരക്കില്‍ നല്‍കുന്ന മുളകിന്റെ അളവ് അര കിലോയില്‍ നിന്നും 1 കിലോയായി വര്‍ദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. (കിലോയ്ക്ക് 115.5/ അര കിലോയ്ക്ക് 57.50/) വെളിച്ചെണ്ണ ഒഴികെ എല്ലാ സബ്‌സിഡി സാധനങ്ങളും ഇപ്പോള്‍ ഔട്ട് ലെറ്റുകളില്‍ ലഭ്യമാണ്. ഓണക്കാലത്ത് തടസ്സമില്ലാതെ മുഴുവന്‍ സബ്‌സിഡി സാധനങ്ങളും തടസ്സമില്ലാതെ ലഭ്യമാക്കാനുള്ള ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും സപ്ലൈകോ അറിയിച്ചു.

സപ്ലൈകോയുടെ 3 പ്രധാന ഔട്ട്‌ലെറ്റുകള്‍ ഈ വര്‍ഷം സിഗ്‌നേച്ചര്‍ മാര്‍ട്ട് എന്ന പേരില്‍ പ്രീമിയം ഔട്ട് ലെറ്റുകള്‍ ആക്കി മാറ്റും. ഈ ഓണക്കാലത്ത് തലശ്ശേരി ഹൈപ്പര്‍മാര്‍ക്കറ്റ്, സിഗ്‌നേച്ചര്‍ മാര്‍ട്ട് ആക്കി മാറ്റിക്കൊണ്ടാണ് ഈ വലിയ മാറ്റത്തിന് തുടക്കമാവുക. സപ്ലൈകോയുടെ സ്വന്തം ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കോട്ടയം ഹൈപ്പര്‍ മാര്‍ക്കറ്റ്, എറണാകുളം ഹൈപ്പര്‍മാര്‍ക്കറ്റ് എന്നിവയും സിഗ്‌നേച്ചര്‍ മാര്‍ട്ടുകളായി നവീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നു. ആധുനിക രീതിയിലുള്ള മികച്ച ഷോപ്പിംഗ് അനുഭവം ഉപഭോക്താവിന് നല്‍കുകയാണ് സിഗ്‌നേച്ചര്‍ മാര്‍ട്ടിന്റെ ലക്ഷ്യം.

കഴിഞ്ഞ ഓണത്തിന് 183 കോടിയുടെ വില്‍പനയാണ് നടന്നത്. ഇത്തവണ 250 കോടിയില്‍ കുറയാത്ത വില്‍പനയാണ് സപ്ലൈകോ ലക്ഷ്യമിടുന്നത്. ഇത് കൂടാതെ ഇത്തവണ ഓണത്തിന് വിവിധ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും മറ്റുള്ളവര്‍ക്ക് സമ്മാനമായി നല്‍കാന്‍ സപ്ലൈകോ ഗിഫ്റ്റ് കാര്‍ഡുകളും വിവിധ കിറ്റുകളും രംഗത്തിറക്കിയിട്ടുണ്ട്. 1225 രൂപ വിലയുള്ള സമൃദ്ധി കിറ്റ് ആയിരം രൂപയ്ക്കും, 625 രൂപ വിലയുള്ള സമൃദ്ധി മിനി കിറ്റ് 500 രൂപയ്ക്കും, 305 രൂപ വിലയുള്ള ശബരി സിഗ്‌നേച്ചര്‍ കിറ്റ് 229 രൂപയ്ക്കും സപ്ലൈകോ നല്‍കും. കൂടാതെ 500 രൂപയുടെയും 1000 രൂപയുടെയും ഗിഫ്റ്റ് കാര്‍ഡുകളും വിതരണത്തിനായി തയ്യാറാക്കിയിട്ടുണ്ട്.

ഓണക്കാലത്ത് ജീവനക്കാര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ക്കും, റസിഡന്‍സ് അസോസിയേഷനുകള്‍ക്കും, ദുര്‍ബല വിഭാഗങ്ങള്‍ക്ക് കിറ്റുകള്‍ വിതരണം ചെയ്യുന്ന വെല്‍ഫെയര്‍ സ്ഥാപനങ്ങള്‍ക്കും സപ്ലൈകോയുടെ ഈ പുതിയ സംവിധാനം ഉപയോഗിക്കാവുന്നതാണ്.

സപ്ലൈകോയില്‍ നിന്ന് ഓണക്കാലത്ത് 2500/ രൂപയിലധികം സബ്‌സിഡിയിതര സാധനങ്ങള്‍ വാങ്ങുന്നവര്‍ക്കായി ഒരു ഹൗരസ്യ റൃമം നടത്തും. ഒരു പവന്‍ സ്വര്‍ണ്ണനാണയമടക്കം വിവിധ സമ്മാനങ്ങളാണ് വിജയികള്‍ക്കായി നല്‍കുക. സംസ്ഥാനത്തെ 140 ഓണച്ചന്തകളിലും ഇത്തരം നറുക്കെടുപ്പുകള്‍ ദിവസേന നടത്തി വിജയികള്‍ക്ക് വെളിച്ചെണ്ണയടക്കമുള്ള ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കുന്നതിനുള്ള പദ്ധതിയും ആവിഷ്‌കരിച്ചിട്ടുണ്ടെന്നും സപ്ലൈകോ അധികൃര്‍ അറിയിച്ചു.

Similar News