തീവണ്ടിയാത്രയ്ക്കിടെ കോളേജ് അധ്യാപകന്റെ മുഖത്തടിച്ചു; കൈവിരലുകളില്‍ പിടിച്ച് തിരിച്ചു: രണ്ട് കോളേജ് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

തീവണ്ടിയാത്രയ്ക്കിടെ കോളേജ് അധ്യാപകന്റെ മുഖത്തടിച്ചു; വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

Update: 2025-08-02 02:52 GMT

ഉദുമ: തീവണ്ടിയാത്രയ്ക്കിടെ കോളേജ് അധ്യാപകനെ മര്‍ദിച്ച രണ്ട് കോളേജ് വിദ്യാര്‍ഥികളെ കാസര്‍കോട് റെയില്‍വേ പോലീസ് അറസ്റ്റു ചെയ്തു. പാലക്കുന്ന് തിരുവക്കോളി ഹൗസിലെ പി.എ.മുഹമ്മദ് ജസീം (20), ചേറ്റുകുണ്ട് സീബി ഹൗസിലെ മുഹമ്മദ് റാസീ സലീം (20) എന്നിവരാണ് അറസ്റ്റിലായത്. മഞ്ചേശ്വരം ഗോവിന്ദ പൈ കോളേജിലെ അധ്യാപകന്‍, കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപത്തെ കെ.സജനാണ് (48) മര്‍ദനമേറ്റത്.

തീവണ്ടിയില്‍ മഞ്ചേശ്വരത്തുനിന്ന് കാഞ്ഞങ്ങാട്ടേക്ക് വരികയായിരുന്നു സജന്‍. ഈ കംപാര്‍ട്ട്മെന്റില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ അടി നടന്നിരുന്നു. ഇതിനിടയില്‍ അധ്യാപകന്റെ ശരീരത്തിലേക്കും കുട്ടികളില്‍ ചിലര്‍ ശക്തിയായി മുട്ടി. ഇത് ചോദ്യംചെയ്തതോടെ ഒരു വിദ്യാര്‍ഥി അധ്യാപകന്റെ മുഖത്തടിക്കുകയായിരുന്നു. മറ്റൊരാള്‍ അധ്യാപകന്റെ കൈവിരലുകള്‍ പിടിച്ചുതിരിക്കുകയും കഴുത്തിന് പിടിക്കുകയും ചെയ്തുവെന്നാണ് പരാതി.

ജസീം മംഗളൂരു ശ്രീനിവാസ കോളേജില്‍ മൂന്നാംവര്‍ഷവും റാസീ സലീം യേനപ്പോയ കോളേജില്‍ രണ്ടാംവര്‍ഷവും ബിസിഎ വിദ്യാര്‍ഥികളാണ്. മംഗളൂരു-കണ്ണൂര്‍ പാസഞ്ചര്‍ തീവണ്ടിയില്‍ കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. പാസഞ്ചര്‍ തീവണ്ടിയില്‍ മുതിര്‍ന്ന കുട്ടികള്‍ നവാഗതരെ റാഗിങ് ചെയ്യുന്നതായും വ്യാപക പരാതിയുണ്ട്.

റെയില്‍വേ പോലീസ് ഇന്‍സ്‌പെക്ടര്‍ രജികുമാര്‍, എസ്‌ഐ എം.വി.പ്രകാശന്‍, എഎസ്‌ഐ വേണുഗോപാല്‍, ഇന്റലിജന്‍സ് വിഭഗം സിവില്‍ പോലീസ് ജ്യോതിഷ് ജോസ്, സിപിഒ അശ്വിന്‍ ഭാസ്‌കര്‍ എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷിക്കുന്നത്.

Tags:    

Similar News