അംഗീകാരമില്ലാത്ത കോഴ്‌സുകള്‍ നടത്തി; പോലിസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിന് പിന്നാലെ ജീവനൊടുക്കി സ്ഥാപന ഉടമ: ആത്മഹത്യ ചെയ്തത് കൊല്ലത്ത് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കല്‍സ് എന്ന സ്ഥാപനം നടത്തുന്ന അമല്‍ ശങ്കര്‍

അംഗീകാരമില്ലാത്ത കോഴ്‌സുകള്‍ നടത്തി; പോലിസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിന് പിന്നാലെ ജീവനൊടുക്കി സ്ഥാപന ഉടമ

Update: 2025-08-19 02:20 GMT

കൊല്ലം: അംഗീകാരമില്ലാത്ത പാരാമെഡിക്കല്‍ കോഴ്സുകള്‍ നടത്തിയിരുന്ന സ്ഥാപന ഉടമ പോലിസ് ചോദ്യംചെയ്യാന്‍ വിളിപ്പിച്ചതിനെത്തുടര്‍ന്ന് ജീവനൊടുക്കി. കൊല്ലം കോളേജ് ജങ്ഷനില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കല്‍സ് എന്ന സ്ഥാപനം നടത്തുന്ന അമല്‍ ശങ്കറാ(46)ണ് ആത്മഹത്യ ചെയ്തത്. കോളേജ് ജങ്ഷനില്‍ വര്‍ഷങ്ങളായി വിദ്യാഭ്യാസസ്ഥാപനം നടത്തിവരികയാണ് അമല്‍ ശങ്കറും ഭാര്യ രേഖാകുമാരിയും.

ലാബ് ടെക്നീഷ്യന്‍, ഡയാലിസിസ് ടെക്നീഷ്യന്‍ തുടങ്ങിയ കോഴ്സുകളാണ് ഇവരുടെ സ്ഥാപനത്തില്‍ പ്രധാനമായും നടത്തിയിരുന്നത്. ഇവിടെനിന്ന് പഠിച്ചിറങ്ങിയ വിദ്യാര്‍ഥികള്‍ ഇന്റേണ്‍ഷിപ്പിനും ജോലിക്കും ശ്രമിക്കുമ്പോഴാണ് കോഴ്സുകള്‍ക്ക് അംഗീകാരമില്ലെന്ന് അറിയുന്നത്. ഇതോടെയാണ് വിദ്യാര്‍ത്ഥികള്‍ കൊല്ലം ഈസ്റ്റ് പോലിസില്‍ പരാതി നല്‍കിയത്. സര്‍ട്ടിഫിക്കറ്റുകളിലെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യുമ്പോള്‍ ചെന്നൈയിലുള്ള മറ്റ് വിദ്യാര്‍ഥികളുടെ വിവരങ്ങളും കിട്ടിയിരുന്നു. ഇതേത്തുടര്‍ന്ന് കുട്ടികള്‍ സ്ഥാപനത്തിലെത്തി ബഹളംവെച്ചു. ഭാരത് സേവക് സമാജിന്റെ പരിശീലനകേന്ദ്രമാണ് ഇതെന്നാണ് ഇവര്‍ കുട്ടികളോട് പറഞ്ഞിരുന്നത്.

പരാതിയെ തുടര്‍ന്ന് വിദ്യാര്‍ഥികളെയും സ്ഥാപന ഉടമകളെയും തിങ്കളാഴ്ച സ്റ്റേഷനില്‍ ചര്‍ച്ചയ്ക്കായി വിളിപ്പിച്ചെങ്കിലും അമല്‍ ശങ്കര്‍ എത്തിയില്ല. രേഖയെയും സ്ഥാപനത്തിന്റെ കൊച്ചിയില്‍നിന്നുള്ള പ്രതിനിധികളെയും ചോദ്യംചെയ്യുന്നതിനിടെ അമലിനോട് സ്റ്റേഷനില്‍ എത്താന്‍ ഈസ്റ്റ് പോലീസ് ആവശ്യപ്പെട്ടെങ്കിലും പിന്നീട് ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫായി. വൈകീട്ട് നാലരയോടെയാണ് വാളകം അറയ്ക്കലില്‍ ഭാര്യയുടെ വീടായ രേഖാമന്ദിരത്തില്‍ അമലിനെ ആത്മഹത്യചെയ്തനിലയില്‍ കണ്ടെത്തിയത്. അഞ്ചലിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലാണ് മൃതദേഹം. ഹൈദരാബാദില്‍ എല്‍എല്‍ബി വിദ്യാര്‍ഥിയായ അഭിറാം ശങ്കറാണ് മകന്‍.

Tags:    

Similar News