കസ്റ്റഡിയിലെടുത്ത് ജീപ്പിലിട്ട് മര്‍ദിച്ചു; വിവസ്ത്രനാക്കിയ ശേഷം ചൊറിയണം തേച്ചു; 18 വര്‍ഷത്തിന് ശേഷം ആലപ്പുഴ ഡിവൈഎസ്പി എം.ആര്‍.മധുബാബുവിന് ശിക്ഷ
ജീപ്പിൽ വിവസ്ത്രനാക്കി, ചൊറിയണം തേച്ചു; 18 വർഷത്തിനു ശേഷം മധുബാബുവിന് ശിക്ഷ
ആലപ്പുഴ: ആലപ്പുഴ ഡിവൈഎസ്പി എം.ആര്‍.മധുബാബുവിനെതിരെ ആലപ്പുഴ ജില്ലയിലും കസ്റ്റഡി പീഡനക്കേസ്. ഇതില്‍ കോടതി ഇദ്ദേഹത്തെ ശിക്ഷിക്കുകയും ചെയ്തു. കസ്റ്റഡിയിലെടുത്ത പ്രതിയെ ജീപ്പില്‍ വിവസ്ത്രനാക്കി ശരീരത്തില്‍ ചൊറിയണം തേയ്ക്കുകയും മര്‍ദിക്കുകയും ചെയ്‌തെന്ന കേസിലാണ് മധുബാബുവിന് ശിക്ഷ വിധിച്ചത്. എസ്എഫ്‌ഐ ഏരിയ സെക്രട്ടറിയായിരിക്കെ 2012 ല്‍ പൊലീസ് മൂന്നാംമുറ പ്രയോഗിച്ചെന്ന സിപിഎം പ്രവര്‍ത്തകന്‍ ജയകൃഷ്ണന്റെ ആരോപണം നേരിടുന്ന വ്യക്തിയാണ് മധുബാബു.
2006 ല്‍ മധുബാബു ചേര്‍ത്തല എസ്‌ഐ ആയിരിക്കെ ഉണ്ടായ സംഭവത്തില്‍ ഇദ്ദേഹത്തിനും അന്നത്തെ എഎസ്‌ഐക്കും ഒരു മാസം തടവും 1,000 രൂപ പിഴയുമാണു കഴിഞ്ഞ ഡിസംബറില്‍ ചേര്‍ത്തല മജിസ്‌ട്രേട്ട് കോടതി ശിക്ഷ വിധിച്ചത്. പള്ളിപ്പുറം നികര്‍ത്തില്‍ സിദ്ധാര്‍ഥനായിരുന്നു പരാതിക്കാരന്‍. 2006 ഓഗസ്റ്റിലാണു സംഭവം. വീടിനു സമീപത്തെ കയര്‍ ഫാക്ടറിയിലെ മാലിന്യ പ്രശ്‌നവുമായി ബന്ധപ്പെട്ടു സിദ്ധാര്‍ഥനും ഫാക്ടറി ഉടമയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഫാക്ടറി ഉടമയുടെ പരാതിയില്‍ മധുബാബുവും എഎസ്‌ഐ മോഹനനും ചേര്‍ന്നു സിദ്ധാര്‍ഥനെ കസ്റ്റഡിയിലെടുത്ത് ജീപ്പിലിട്ടു മര്‍ദിച്ചെന്നാണു പരാതി. 18 വര്‍ഷത്തിനു ശേഷമാണു കേസില്‍ ശിക്ഷ വിധിച്ചത്.