ടിക്കറ്റിന്റെ ബാക്കി തുക നല്‍കാന്‍ താമസിച്ചു; കെഎസ്ആര്‍ടിസി ബസിന്റെ ചില്ലെറിഞ്ഞു തകര്‍ത്തയാളെ ഓടിച്ചിട്ട് പിടിച്ച് ഡ്രൈവറും കണ്ടക്ടറും

കെഎസ്ആര്‍ടിസി ബസിന്റെ ചില്ലെറിഞ്ഞു തകര്‍ത്തയാളെ ഓടിച്ചിട്ട് പിടിച്ച് ഡ്രൈവറും കണ്ടക്ടറും

Update: 2025-09-23 14:21 GMT

തിരുവല്ല: ടിക്കറ്റിന്റെ ബാക്കി തുക നല്‍കാന്‍ താമസിച്ചതിന്റെ പേരില്‍ കെഎസ്ആര്‍ടി സി ബസിന്റെ ചില്ലെറിഞ്ഞു തകര്‍ത്തയാളെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. കുന്നന്താനം ആഞ്ഞിലിത്താനം മുളമൂട്ടില്‍ രതീഷ് (47) ആണ് പിടിയിലായത്. 22 ന് വൈകിട്ട് 4.30ന് കോട്ടയം-ചെങ്ങന്നൂര്‍ റൂട്ടില്‍ ഓടുന്ന കോട്ടയം ഡിപ്പോയിലെ കെ എസ് ആര്‍ ടി സി ബസിലെ കണ്ടക്ടര്‍ ടിക്കറ്റ് എടുത്തതിന്റെ ബാക്കി തുകയായ ഏഴു രൂപ നല്‍കാന്‍ താമസിച്ചതിന് കുറ്റൂര്‍ ബസ് സ്റ്റോപ്പില്‍ ബസിറങ്ങിയ പ്രതി റോഡ് സൈഡില്‍ കിടന്ന ഒരു കല്ലെടുത്ത് ബസിന്റെ പിന്‍വശത്തെ ഗ്ലാസ് എറിഞ്ഞു തകര്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ ഡ്രൈവര്‍ അമലും കണ്ടക്ടറായ സിജോ എം. ഡാനിയേലും പിന്തുടര്‍ന്ന് പിടികൂടി.

എസ് സി പി ഒ അന്‍വര്‍ഷാ മൊഴി രേഖപ്പെടുത്തി എസ് ഐ രവിചന്ദ്രന്‍ പൊതുമുതല്‍ നശിപ്പിച്ചതിന്റെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പോലീസ് ഇന്‍സ്പെക്ടര്‍ എസ് സന്തോഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കുറ്റൂരില്‍ നിന്നും പ്രതിയെ കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്കുശേഷം സ്റ്റേഷനില്‍ എത്തിച്ചു ചോദ്യം ചെയ്തപ്പോള്‍ പ്രതി കുറ്റം സമ്മതിച്ചു. തുടര്‍ന്ന് പ്രതിയെ കോടതിയില്‍ ഹാജരാക്കി. ട്രിപ്പ് മുടങ്ങിയതിലും ബസിന്റെ ഗ്ലാസ് പൊട്ടിയതിലും വച്ച് 30000 രൂപയുടെ നഷ്ടം ഉണ്ടായതായി കെ എസ് ആര്‍ ടി സി അധികൃതര്‍ അറിയിച്ചു. പ്രതിയായ രതീഷ് തിരുവല്ല പോലീസ് സ്റ്റേഷനിലെ 3 ക്രിമിനല്‍ കേസുകളിലും കീഴ്ായ്പൂര്‍ പോലീസ് സ്റ്റേഷനിലെ ഒരു കേസിലും പ്രതിയാണ്.

തിരുവല്ല പോലീസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ എസ് ഐ മാരായ രവിചന്ദ്രന്‍, ജയ്മോന്‍, താഹക്കുട്ടി, എസ് സി പി ഒ അന്‍വര്‍ഷ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Tags:    

Similar News