മുന്‍ ഡിജിപി ജേക്കബ് തോമസിനെതിരായ ഡ്രഡ്ജര്‍ അഴിമതി കേസ്: നെതര്‍ലാന്‍ഡ്‌സില്‍ പോകേണ്ട ഉദ്യോഗസ്ഥരുടെ പട്ടിക കൈമാറാന്‍ നിര്‍ദേശം; രണ്ട് ആഴ്ചയ്ക്കുള്ളില്‍ നല്‍കണമെന്ന് സുപ്രീംകോടതി

Update: 2025-10-28 08:37 GMT

ന്യൂഡല്‍ഹി: മുന്‍ ഡിജിപി ജേക്കബ് തോമസിനെതിരായ ഡ്രഡ്ജര്‍ അഴിമതി കേസിന്റെ അന്വേഷണത്തിനായി നെതര്‍ലാന്‍ഡ്‌സില്‍ പോകേണ്ട ഉദ്യോഗസ്ഥരുടെ പട്ടിക കൈമാറാന്‍ നിര്‍ദേശം. രണ്ട് ആഴ്ചയ്ക്കുള്ളില്‍ പട്ടിക കൈമാറാനാണ് സുപ്രീം കോടതി നിര്‍ദേശം.

ഡ്രഡ്ജര്‍ അഴിമതി കേസിലെ കൂട്ടുപ്രതിയായ ഡച്ച് കമ്പനി ഐഎച്ച്സി ബീവെറിലെ ഉദ്യോഗസ്ഥരില്‍ നിന്ന് മൊഴി രേഖപെടുത്താന്‍ കേന്ദ്ര സര്‍ക്കാരിന്റെ സഹായം കേരളം തേടിയിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രാലയം കേരളത്തിന്റെ ഈ ആവശ്യം നെതര്‍ലാന്‍ഡ്സിലെ ഇന്ത്യന്‍ എംബസിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഹേഗിലെ ഇന്ത്യന്‍ എംബസി നെതര്‍ലാന്‍ഡ് സര്‍ക്കാരിനോട് കേസുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ തേടിയിരുന്നു.

ഇതിനിടയിലാണ് കേസ് അന്വേഷണത്തിന്റെ ഭാഗമായി നെതര്‍ലാന്‍ഡ്സിലേക്ക് പോകേണ്ട രണ്ട് ഉദ്യോഗസ്ഥരുടെ പേര് കൈമാറാന്‍ കേരള പോലീസിനോട് സിബിഐ ആവശ്യപ്പെട്ടത്. നെതര്‍ലാന്‍ഡ്സിലേക്ക് പോകേണ്ടതിന്റെ ആവശ്യം ഉള്‍പ്പെടെ വിശദീകരിക്കാന്‍ കേരള പോലീസിനോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടതായും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജു സുപ്രീം കോടതിയെ അറിയിച്ചു. തുടര്‍ന്ന് രണ്ട് ആഴ്ചയ്ക്കുളില്‍ ഈ വിവരങ്ങള്‍ കൈമാറാന്‍ കേരള സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു.

Similar News