കേരളത്തില്‍ 150 കോടിയുടെ നിക്ഷേപവുമായി അവിഗ്‌ന; അങ്കമാലിയിലെ ലോജിസ്റ്റിക്‌സ് പാര്‍ക്ക് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും; 1500 പേര്‍ക്ക് പ്രത്യക്ഷമായും 250-ലധികം പേര്‍ക്ക് പരോക്ഷമായും തൊഴില്‍

അവിഗ്‌ന 150 കോടിയുടെ നിക്ഷേപവുമായി കേരളത്തിലേക്ക്

Update: 2025-11-01 13:22 GMT

കൊച്ചി: രാജ്യത്തെ പ്രമുഖ വെയര്‍ഹൗസ് ആന്‍ഡ് ലോജിസ്റ്റിക്‌സ് കമ്പനിയായ അവിഗ്‌ന 150 കോടിയുടെ നിക്ഷേപവുമായി കേരളത്തിലേക്ക്. അങ്കമാലി പുളിയനത്ത് നിര്‍മ്മാണം പൂര്‍ത്തീകരിച്ച ലോജിസ്റ്റിക് പാര്‍ക്കിന്റെ ഉദ്ഘാടനം നവംബര്‍ മൂന്നിന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് നിര്‍വഹിക്കും. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തനം തുടങ്ങിയ കമ്പനിയുടെ കേരളത്തിലെ ആദ്യ പാര്‍ക്കാണ് അങ്കമാലിയിലേത്. സംസ്ഥാനത്തിന്റെ വ്യവസായ വളര്‍ച്ചയ്ക്ക് മുതല്‍ക്കൂട്ടാകുന്ന ഈ പദ്ധതിയിലൂടെ 1500 പേര്‍ക്ക് പ്രത്യക്ഷമായും 250-ലധികം പേര്‍ക്ക് പരോക്ഷമായും തൊഴില്‍ അവസരമൊരുക്കിയിട്ടുണ്ട്.

21.35 ഏക്കറില്‍ അഞ്ച് ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തില്‍ അത്യാധുനിക സൗകര്യങ്ങളോട് കൂടിയാണ് പാര്‍ക്ക് സജ്ജമാക്കിയിരിക്കുന്നത്. കേരളത്തെ ലോജിസ്റ്റിക്‌സ് ഹബ്ബാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ സംരംഭം സംസ്ഥാനത്തെ ആധുനിക വെയര്‍ഹൗസ്, ലോജിസ്റ്റിക്‌സ് അടിസ്ഥാന സൗകര്യ വികസന രംഗത്ത് വന്‍ കുതിച്ചു ചാട്ടത്തിന് വഴിയൊരുക്കും. ഇതിനോടകം ആമസോണ്‍, ഡിപി വേള്‍ഡ്, ഫ്‌ലിപ്കാര്‍ട്ട്, റെക്കിറ്റ്, സോണി, ഫ്‌ലൈജാക്ക് തുടങ്ങിയ ആ?ഗോള വന്‍കിട കമ്പനികള്‍ ഇവിടെ പ്രവര്‍ത്തനം തുടങ്ങിയതായി അധികൃതര്‍ അറിയിച്ചു.

നവംബര്‍ മൂന്നിന് വൈകുന്നേരം 4.30 ന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ അവിഗ്‌ന ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ എസ്. രാജശേഖരന്‍ അധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മുഖ്യാതിഥിയാകും. ബെന്നി ബെഹനാന്‍ എം.പി, റോജി എം. ജോണ്‍ എം.എല്‍.എ, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് ഐ.എ.എസ്, എറണാകുളം ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക ഐ.എ.എസ്, കെ.എസ്.ഐ.ഡി.സി. മാനേജിംഗ് ഡയറക്ടര്‍ വിഷ്ണുരാജ് ഐ.എ.എസ്., പാറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് ജയദേവന്‍ എസ്. വി, വാര്‍ഡ് കൗണ്‍സിലര്‍ രാജമ്മ എന്നിവര്‍ സംസാരിക്കും.

ദക്ഷിണേന്ത്യയില്‍ ശക്തമായ സാന്നിധ്യമുള്ള കമ്പനിക്ക് തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ ഇന്‍ഡസ്ട്രിയല്‍ ലോജിസ്റ്റിക്‌സ് പാര്‍ക്കുകള്‍ ഉണ്ട്. ഹൊസൂറിലെ 200 ഏക്കറില്‍ സ്ഥിതി ചെയ്യുന്ന 6 ദശലക്ഷം (60 ലക്ഷം) ചതുരശ്രയടി വിസ്തൃതിയിലുള്ള പാര്‍ക്കാണ് അവിഗ്‌നയുടെ രാജ്യത്തെ ഏറ്റവും വലിയ പദ്ധതി. 50 വര്‍ഷത്തിലധികം പ്രവര്‍ത്തന പാരമ്പര്യമുള്ള അവിഗ്‌ന ഗ്രൂപ്പിന് ടെക്‌സ്‌റ്റൈല്‍സ്, വിദ്യാഭ്യാസം, റിയല്‍എസ്റ്റേറ്റ് എന്നീ മേഖലകളിലും പങ്കാളിത്തമുണ്ട്. പത്രസമ്മേളനത്തില്‍ അവിഗ്‌ന ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ എസ്. രാജശേഖരന്‍, ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ സുബോദ് മിശ്ര എന്നിവര്‍ പങ്കെടുത്തു.

Tags:    

Similar News