കല്‍പ്പറ്റയില്‍ സീബ്ര ലൈനിലൂടെ റോഡ് മുറിച്ചുകടക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ കാറിടിച്ച സംഭവം; കാറോടിച്ചത് പ്രായപൂര്‍ത്തിയാകാത്ത കുട്ടി: വാഹന ഉടമയ്‌ക്കെതിരെ കേസ്

വിദ്യാര്‍ത്ഥിനിയെ കാറിടിച്ച സംഭവം; കാറോടിച്ചത് പ്രായപൂര്‍ത്തിയാകാത്ത കുട്ടി

Update: 2025-12-03 04:18 GMT

കല്‍പ്പറ്റ: സീബ്ര ലൈനിലൂടെ റോഡ് മുറിച്ചുകടക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ ഇടിച്ചിട്ട കാര്‍ ഓടിച്ചത് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയാണെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. പൊലീസിനെ കബളിപ്പിക്കാന്‍ ശ്രമം നടന്നതായും അന്വേഷണത്തില്‍ തെളിഞ്ഞു. യഥാര്‍ഥത്തില്‍ വാഹനമോടിച്ചിരുന്ന കുട്ടിയെ മാറ്റി ലൈസന്‍സ് ഉള്ള ഒരാളെ കാണിച്ച് പോലീസിനെ കബളിപ്പിക്കാനുള്ള ശ്രമമാണ് പോലിസ് പൊളിച്ചത്. വിശദമായ അന്വേഷണത്തിന് ഒടുവിലാണ് പൊലീസിന്റെ ഈ കണ്ടെത്തല്‍.

വാഹന ഉടമയ്‌ക്കെതിരെ പോലിസ് കേസെടുത്തു. വാഹനമോടിച്ചത് പ്രായപൂര്‍ത്തിയാവാത്ത കുട്ടിയായതിനാല്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡില്‍ റിപ്പോര്‍ട്ട് നല്‍കി. കുട്ടിക്ക് വാഹനം ഓടിക്കാന്‍ കൊടുത്തതിന് വാഹന ഉടമസ്ഥനെതിരെ കേസെടുത്ത് കോടതി മുന്‍പാകെ കുറ്റപത്രം സമര്‍പ്പിച്ചു. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതിനും ഉടമയ്ക്കെതിരെ നടപടിക്കും വാഹനമോടിച്ചയാള്‍ക്ക് 25 വയസ് വരെ ലൈസന്‍സ് ലഭ്യമാക്കാതെയിരിക്കുന്നതിനു മുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കല്‍പ്പറ്റ ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ ജയപ്രകാശ് അറിയിച്ചു.

പരിക്കേറ്റ വിദ്യാര്‍ത്ഥിനിയുടെ സഹോദരന്റെ പരാതിയിലാണ് കേസെടുത്തത്. നവംബര്‍ നാലിന് ഉച്ചയോടെ നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റിനു മുന്‍വശത്തുള്ള സീബ്ര ലൈനിലൂടെ റോഡ് മുറിച്ച് കടക്കുമ്പോഴാണ് വിദ്യാര്‍ത്ഥിനിക്ക് അപകടം സംഭവിച്ചത്. ജനമൈത്രി ജംഗ്ഷന്‍ ഭാഗത്ത് നിന്നും അമിത വേഗതയില്‍ വന്ന കാറാണ് വിദ്യാര്‍ത്ഥിനിയെ ഇടിച്ച് തെറിപ്പിച്ചത്.

Tags:    

Similar News