മോഷ്ടിച്ച ബൈക്ക് രൂപമാറ്റം വരുത്തി; ഇന്ധനം നിറയ്ക്കാനെത്തിയത് ഉടമയ്ക്ക് മുന്നില്‍: രണ്ട്‌യുവാക്കള്‍ പിടിയില്‍

മോഷ്ടിച്ച ബൈക്കുമായി ഉടമയുടെ മുന്നില്‍ എത്തി; രണ്ട് യുവാക്കള്‍ പിടിയില്‍

Update: 2026-02-05 02:06 GMT

വര്‍ക്കല: ദിവസങ്ങള്‍ക്കു മുന്‍പ് മോഷ്ടിച്ച ബൈക്കുമായി യുവാക്കള്‍ ഇന്ധനം നിറയ്ക്കാനെത്തിയത് ഉടമയുടെ മുന്നില്‍. രൂപമാറ്റം വരുത്തിയെങ്കിലും സ്വന്തം ബൈക്ക് തിരിച്ചറിഞ്ഞ ഉടമ യുവാക്കളില്‍ ഒരാളെ കയ്യോടെ പിടികൂടി. കടന്നുകളഞ്ഞ രണ്ടാമനെ പൊലീസും പിടികൂടി. ശ്രീനിവാസപുരം സ്വദേശിയായ അമല്‍ സജീവിന്റെ ബൈക്ക് ഫെബ്രുവരി ഒന്നിനാണ് മോഷണം പോയത്.

ഇടുക്കി തോപ്രാംകുടി പള്ളിക്ക് സമീപം പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ രാഹുല്‍(20), വര്‍ക്കല പാളയംകുന്ന് ഫാക്ടറി ജംക്ഷനു സമീപം ശാസ്താംനട പുലിയത്ത് വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ജയേഷ് (18) എന്നിവരാണ് പിടിയിലായത്. വര്‍ക്കല കിളിത്തട്ടുമുക്ക് ക്ഷേത്രത്തിന് മുന്‍വശം റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് ഇരുവരും ചേര്‍ന്ന് മോഷ്ടിക്കുക ആയിരുന്നു. ബൈക്ക് മോഷ്ടിക്കുന്ന ദൃശ്യങ്ങള്‍ സഹിതം അമല്‍ പൊലീസില്‍ പരാതി നല്‍കി. സ്വന്തം നിലയില്‍ സുഹൃത്തുക്കളുടെ സഹായത്തോടെ ബൈക്കിനായി തിരച്ചിലും ആരംഭിച്ചു.

മോഷ്ടിച്ച ബൈക്കില്‍ പിന്നീട് പല ഭാഗങ്ങളിലും സ്‌പ്രേ പെയ്ന്റ് ഉപയോഗിച്ചു മാറ്റം വരുത്തിയിരുന്നു. നമ്പര്‍ പ്ലേറ്റും മാറ്റിയിരുന്നു. ഈ ബൈക്കുമായി കഴിഞ്ഞ ദിവസം രാത്രി വര്‍ക്കല മൈതാനത്തെ പെട്രോള്‍ പമ്പില്‍ ഇന്ധനം നിറയ്ക്കാന്‍ എത്തിയപ്പോഴാണ് അമല്‍ സ്ഥലത്തെത്തിയത്. രൂപമാറ്റം വരുത്തിയെങ്കിലും ബൈക്ക് കണ്ട ഉടനെ തിരിച്ചറിഞ്ഞ അമല്‍ രാഹുലിനെ അവിടെവച്ചു തന്നെ പിടികൂടി. ജയേഷ് ഓടിക്കളഞ്ഞെങ്കിലും വര്‍ക്കല റെയില്‍വേ സ്റ്റേഷന്‍ പരിസരത്തു നിന്ന് പൊലീസ് പിടികൂടി.

Tags:    

Similar News