മാര്‍ക്കറ്റില്‍നിന്ന് വാങ്ങിയ പാര മീന്‍ കഴിച്ചു; മൂന്ന് പേര്‍ക്ക് ഛര്‍ദ്ദിയും വയറിളക്കവും; ആശുപത്രിയില്‍

Update: 2026-02-18 12:43 GMT

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ മാര്‍ക്കറ്റില്‍നിന്നും മീന്‍ വാങ്ങി കഴിച്ച മൂന്ന് പേര്‍ക്ക് ആരോഗ്യപ്രശ്നം. ഒരു കുടുംബത്തിലെ മൂന്നുപേരാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്. നഗരത്തിലെ മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിയ പാര മീന്‍ കഴിച്ചവര്‍ക്കാണ് ഛര്‍ദ്ദിയും വയറിളക്കവുമടക്കമുള്ള ദേഹാസ്വാസ്ഥ്യം ഉണ്ടായത്.

ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍ എത്തി വിവരങ്ങള്‍ തേടി. ബാക്കി വന്ന മീനിന്റെ സാമ്പിളുകള്‍ ശേഖരിച്ചു. ഇവ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചിട്ടുണ്ട്. ആരോഗ്യപ്രശ്നം നേരിട്ട മൂന്നുപേരില്‍ ഒരാളെ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. ഇവരുടെ ആരോഗ്യനില ഗുരുതരമല്ല.

കഴിഞ്ഞ ദിവസം വിഴിഞ്ഞത്തെ റസ്റ്റോറന്റില്‍നിന്നും മീന്‍ വിഭവങ്ങള്‍ കഴിച്ച് ഒരു കുടുംബത്തിലെ രണ്ടുപേര്‍ മരിച്ചിരുന്നു. നിലമേല്‍ പ്ലാച്ചിയോട് കുന്നില്‍ വീട്ടില്‍ റഷീദ ബീവി (58), മരുമകന്‍ ഷാജി(48) എന്നിവരാണ് മരിച്ചത്. വിഴിഞ്ഞത്തെ റസ്റ്റോറന്റില്‍നിന്നും ഭക്ഷണം കഴിച്ച് മടങ്ങിയതിന് പിനനാലെയാണ് ദേഹാസ്വാസ്ഥ്യവും ഛര്‍ദ്ദിയും അനുഭവപ്പെട്ടത്. മീനും മത്സ്യവിഭവങ്ങളും കഴിച്ചതിന് പിന്നാലെയാണ് ആരോഗ്യപ്രശ്‌നം നേരിട്ടതെന്നും ഭക്ഷ്യവിഷബാധയാണ് ഇതിന് കാരണമെന്നും കുടുംബം ആരോപിച്ചതിന് പിന്നാലെ ഈ റസ്റ്റോറന്ര്‍റ് താല്കാലികമായി പൊലീസ് അടച്ചുപൂട്ടിയിരുന്നു.

Similar News