പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; കേസായപ്പോള്‍ കാടുകയറി; പ്രതി ആറു മാസത്തിന് ശേഷം പിടിയില്‍; റാന്നി പെരുനാട് പോലീസ് അറസ്റ്റ് ചെയ്തത് ആദിവാസി യുവാവിനെ

പോക്‌സോ കേസിലെ പ്രതിയായ ആദിവാസിയുവാവ് അറസ്റ്റില്‍

Update: 2025-06-24 15:34 GMT

റാന്നി: ആറുമാസമായി വനത്തിനുള്ളില്‍ ഒളിവില്‍ കഴിഞ്ഞു വന്ന പോക്സോ കേസിലെ പ്രതിയായ ആദിവാസിയുവാവിനെ പെരുനാട് പോലീസ് സാഹസികമായി നടത്തിയ തെരച്ചിലില്‍ അറസ്റ്റ് ചെയ്തു. സീതത്തോട് സായിപ്പിന്‍കുഴി മൂഴിയാര്‍ ആദിവാസി ഗിരിജന്‍ കോളനിയില്‍ എസ് സജിത്ത് (29) ആണ് ഇന്നലെ ഉച്ചയ്ക്ക് ശേഷം പിടിയിലായത്. ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവ് പ്രകാരം രൂപീകരിച്ച പ്രത്യേകസംഘം ദിവസങ്ങളോളം വനത്തിനുള്ളില്‍ തങ്ങി നടത്തിയ സാഹസികമായ നീക്കത്തിലാണ് ഇയാളെ പിടികൂടിയത്. മൂഴിയാര്‍ പോലീസിന്റെ സഹായത്തോടെയായിരുന്നു അന്വേഷണം. ആദിവാസി വിഭാഗത്തില്‍പ്പെട്ട യുവാവ് വനത്തിനുള്ളില്‍ ഒളിച്ചു താമസിച്ചു വരികയായിരുന്നു.

കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ ഒന്നിനും 30 നുമിടെയിലാണ് പീഡനം നടന്നത്. 16 വയസ്സുള്ള പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം ചെയ്തശേഷം, കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്യുകയായിരുന്നു. തുടര്‍ന്ന് രണ്ടു തവണ കൂടി ബലം പ്രയോഗിച്ച് ലൈംഗികബന്ധത്തിനിരയാക്കി. തുടര്‍ന്ന് പെണ്‍കുട്ടി ഗര്‍ഭിണിയായി. സംഭവം പുറത്തറിഞ്ഞതിനെതുടര്‍ന്ന് കുട്ടി താമസിക്കുന്ന ഇടത്ത് മെഡിക്കല്‍ സംഘമെത്തി പരിശോധന നടത്തിയിരുന്നു. ഗര്‍ഭിണിയാണെന്ന സംശയത്താല്‍ വിദഗ്ധ പരിശോധനയ്ക്കായി പെരുനാട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ എത്തിച്ച് ഇക്കാര്യം ഉറപ്പിച്ചു. ജില്ലാ ശിശു ക്ഷേമസമിതി ഇടപെടുകയും, പോലീസില്‍ വിവരം അറിയിക്കുകയും ചെയ്തതിനെ തുടര്‍ന്ന്, പെരുനാട് പോലീസ് ഈവര്‍ഷം ജനുവരി 29ന് കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.

അന്നുതന്നെ കുട്ടിയെ കോഴഞ്ചേരി വണ്‍സ് സ്റ്റോപ്പ് സെന്റര്‍ലേക്ക് മാറ്റി. പിറ്റേന്ന് പോലീസ് കുട്ടിയെ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി തെളിവുകള്‍ ശേഖരിച്ചു. വിശദമായ റിപ്പോര്‍ട്ട് ശിശു ക്ഷേമസമിതിക്ക് നല്‍കി. ഡി എന്‍ എ പ്രൊഫൈലിങ് നടത്തുന്നതിനുവേണ്ടി കുട്ടിയുടെ രക്തസാമ്പിള്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശേഖരിച്ച് പോലീസ് ഫോറെന്‍സിക് ലാബിലേക്ക് അയച്ചിരുന്നു. സംഭവത്തിനുശേഷം കാട്ടിനുള്ളില്‍ ഒളിച്ച പ്രതിക്കുവേണ്ടി പോലീസ് നിരന്തരം തെരച്ചില്‍ നടത്തിയെങ്കിലും പിടികൂടാനായില്ല.

വനത്തിനുള്ളില്‍ എല്ലായിടങ്ങളും വ്യക്തമായ ധാരണയുള്ള യുവാവ്, പോലീസിനെ കബളിപ്പിച്ച് ഇത്രയും നാളും ഒളിവില്‍ കഴിഞ്ഞു കൂടുകയായിരുന്നു. മുഴിയാര്‍ പോലീസിന്റെ സഹായത്തോടെ നിരവധിതവണ പ്രത്യേക അന്വേഷണസംഘം കാട്ടിനുള്ളില്‍ തെരച്ചില്‍ നടത്തി. പ്രതിക്കുവേണ്ടി ലുക്ക് ഔട്ട് നോട്ടീസ് പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. പെരുനാട് പോലീസ് ഇന്‍സ്പെക്ടര്‍ ജി വിഷ്ണു, മുഴിയാര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ഉദയകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം വനത്തിനുള്ളില്‍ നിരന്തരം പ്രതിയെ തെരഞ്ഞു തമ്പടിച്ചു.

കഴിഞ്ഞ ദിവസവും ഇത്തരത്തില്‍ സംഘമായി കാട്ടിനുള്ളില്‍ തങ്ങി പിടികൂടാന്‍ ശ്രമിച്ചുവെങ്കിലും, സുഹൃത്തിനൊപ്പം തങ്ങിയ യുവാവ് പോലീസിന്റെ സാന്നിധ്യം മനസ്സിലാക്കി രക്ഷപ്പെടുകയായിരുന്നു. ഒടുവില്‍ ശ്രമകരമായ ദൗത്യത്തില്‍ പ്രതിയെ മൂഴിയാര്‍ നിന്നും ഇന്നലെ സന്ധ്യയോടെ കസ്റ്റഡിയിലെടുത്തു. വിശദമായ ചോദ്യം ചെയ്തതിനുശേഷം രാത്രി പത്തിന് അറസ്റ്റ് ചെയ്തു. റാന്നി താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധന നടത്തി, തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കി. പിന്നീട് കോടതിയില്‍ ഹാജരാക്കി. റാന്നി ഡി വൈ എസ് പി ആര്‍ ജയരാജിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടന്നത്. പെരുനാട് എസ് എച്ച് ഒക്കൊപ്പം എസ് ഐ അലോഷ്യസ്, എസ് സി പി ഓമാരായ ഷിന്റോ, വിജീഷ്, എന്നിവരും മൂഴിയാര്‍ എസ് എച്ച് ഓ ഉദയകുമാര്‍, സി പി ഓ സേതു എന്നിവരും അന്വേഷണത്തില്‍ പങ്കെടുത്തു.

Tags:    

Similar News