ഇൻസ്റ്റഗ്രാം വഴി ചാറ്റ് ചെയ്ത് വീഴ്ത്തി; വിവാഹ വാഗ്ദാനം നൽകി പതിനേഴുകാരിയെ അതിക്രൂരമായി പീഡിപ്പിച്ചു; നഗ്നവീഡിയോകൾ പകർത്തി ഭീഷണിയും; പോക്‌സോ കേസിൽ രണ്ടുപേർ പിടിയിൽ
മലപ്പുറം: വിവാഹ വാഗ്ദാനം നൽകി പതിനേഴുകാരിയെ ക്രൂര പീഡനത്തിന് ഇരയാക്കി. മലപ്പുറം കോട്ടക്കലിലാണ് സംഭവം നടന്നത്. പോക്സോ കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇതിനിടെ പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട ഒരു പ്രതി നാടകീയമായി കോടതിയിൽ കീഴടങ്ങി.
തൃശൂർ സ്വദേശിയായ അമൽ അഹമ്മദ്, മലപ്പുറം മുണ്ടുപ്പറമ്പ് സ്വദേശിയായ മുബഷീർ എന്നിവരാണ് പോലീസിന്‍റെ പിടിയിലായത്. രണ്ടു വർഷത്തോളം ഇൻസ്റ്റഗ്രാം വഴി ചാറ്റ് ചെയ്താണ് അമൽ അഹമ്മദ് പെൺകുട്ടിയുമായി ബന്ധം സ്ഥാപിച്ചത്.
വിവാഹ വാഗ്ദാനം നൽകിയ പ്രതി പെൺകുട്ടിയുടെ നഗ്നവീഡിയോകൾ പലപ്പോഴായി പകർത്തി. പിന്നീട് ഇത് സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡനം തുടർന്നു. ഇതിനിടെ അമൽ അഹമ്മദിന്‍റെ സുഹൃത്ത് മുബഷീറും പെൺകുട്ടിയെ ഉപദ്രവിക്കുകയും ചെയ്തു. കോട്ടക്കലുള്ള സ്വകാര്യ ലോഡ്ജിലും പെൺകുട്ടിയുടെ വീട്ടിലും വെച്ചാണ് ഇരുവരും പെൺകുട്ടിയെ പീഡിപ്പിച്ചത്. ബലാത്സംഗത്തിൽ പെൺകുട്ടിയ്ക്ക് മാരകമായി മുറിവേറ്റു.
ഒന്നാം പ്രതി അമൽ പരപ്പനങ്ങാടിയിൽ നിന്നും രണ്ടാം പ്രതി മുബഷീർ ഇരുമ്പുഴിയിൽ നിന്നുമാണ് അറസ്റ്റിലായത്. മലപ്പുറം താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്കിടെ രക്ഷപ്പെട്ട രണ്ടാം പ്രതി മുബഷീർ നേരിട്ട് കോടതിയിൽ ഹാജരാവുകയായിരുന്നു.