സെൽഫിയെടുക്കുന്നതിനിടെ പുത്തൻ ഐഫോൺ ഇറിഗേഷൻ കനാലിൽ വീണു; ഫയർഫോഴ്‌സെത്തി ഫോൺ മുങ്ങിയെടുത്തു; ഫലം കണ്ടത് രണ്ട് മണിക്കൂർ നേരത്തെ പരിശ്രമം
തൃശൂർ: സെൽഫിയെടുക്കുന്നതിനിടെ അബദ്ധത്തിൽ ഇറിഗേഷൻ കനാലിൽ വീണ ഒന്നേകാൽ ലക്ഷം രൂപ വില വരുന്ന ഐഫോൺ മുങ്ങിയെടുത്ത് ഫയർഫോഴ്സ്. ചേർപ്പ് സ്വദേശി ഇ പി കൃഷ്ണയുടെ മൊബൈൽ ഫോണാണ് ഫയർഫോഴ്സ് ടീം മുങ്ങിയെടുത്ത് കേട് പാട് കൂടാതെ തിരികെ നൽകിയത്. മനക്കൊടി പുള്ള് ടൂറിസം പ്രദേശത്ത് എത്തി സെൽഫിയെടുക്കുന്നതിനിടെയാണ് മൊബൈൽ ഫോൺ വെള്ളത്തിൽ പോയത്. രണ്ട് മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ഫോൺ കണ്ടെടുത്തത്.
ശനിയാഴ്ച്ചയാണ് ഐഫോൺ കൃഷ്ണ വാങ്ങിയത്. 125000 രൂപയായിരുന്നു ഫോണിന്റെ വില. സെൽഫി എടുക്കുന്നതിനിടയിൽ ഫോൺ മനക്കൊടി പുള്ള് ഇറിഗേഷൻ കനാലിൽ വീണു പോവുകയായിരുന്നു. തുടർന്ന് ഫയർഫോഴ്സ് തൃശൂർ ഡിവിഷനിൽ നിന്ന് ഫയർഫോഴ്സ് സംഘമെത്തി എത്തി.
ഓക്സിജൻ സിലിണ്ടർ ഉൾപ്പടെ മറ്റു സംവിധാനങ്ങൾ ഉപയോഗിച്ച് രണ്ടു മണിക്കൂർ നേരത്തെ പ്രയത്നത്തിന്റെ ഫലമായാണ് വെള്ളത്തിനടിയിൽ നിന്ന് മൊബൈൽ ഫോൺ കണ്ടെടുത്തത്. തുടർന്ന് ഫോൺ ഉടമസ്ഥന് കൈമാറി. ഫയർഫോഴ്സ് ഉദ്യോഗസ്ഥരായ പി കെ പ്രജീഷ്, എ എസ് അനിൽജിത്ത്, ഷാജൻ.വാർഡ് അംഗം കെ രാഗേഷ്, പാടശേഖര സമിതി ഭാരവാഹികളായ കെ മധുസൂദനൻ, പി എസ് സിനീഷ്, സി എ അജീഷ് തുടങ്ങിയവർ നേതൃത്വം നൽകി.