പ്ലാസ്റ്റിക് കവറുമായി പമ്പിലെത്തി;പിന്നാലെ കുട മറയാക്കി മേശവലിപ്പിൽനിന്നും ഒന്നരലക്ഷം രൂപയുമായി കടന്നു; ചളിയൻതോട്ടിലെ കുരുവി സജുവിനായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്
നീലേശ്വരം: പെട്രോൾ പമ്പിൽനിന്ന് ഒന്നരലക്ഷം രൂപ കവർന്ന കേസിൽ പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്. നീലേശ്വരം രാജാറോഡിലെ വിഷ്ണു ഏജൻസീസ് പെട്രോൾ പമ്പിൽനിന്നാണ് പണം കവർന്നത്. വ്യാഴാഴ്ച വൈകിട്ട് 6.45 ഓടെയാണ് സംഭവം. നീല ഷർട്ടും മുണ്ടും ധരിച്ച് എത്തിയ ആൾ കുട മറയാക്കി മേശവലിപ്പിൽനിന്ന് പണം കൈക്കലാക്കി കടന്നുകളയുകയായിരുന്നു. സിടിവിയിൽ നിന്നും ലഭിച്ച ദൃശ്യങ്ങളിൽ നിന്നും ഇരിട്ടി ചളിയൻതോട്ടിലെ കുരുവി സജു എന്ന സജീവനാണ് കവർച്ച നടത്തിയതെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്
കൈയിൽ പ്ലാസ്റ്റിക് കവറുമായാണ് പ്രതി പമ്പിലേക്കെത്തിയത്. പെട്രോൾ വാങ്ങാൻ എത്തിയതാകുമെന്നാണ് ജീവനക്കാർ കരുതിയത്. എന്നാൽ പമ്പിലെ മേശയ്ക്ക് അരികിൽ നിന്ന ഇയാൾ വലിപ്പിൽനിന്ന് പണവുമായി കടന്നുകളയുകയായിരുന്നു. ആളുകൾ നോക്കിനിൽക്കേ കവർച്ച നടന്നത്. അക്കൗണ്ടന്റ് സ്ഥലത്തെത്തിയപ്പോഴാണ് പണം മോഷണം പോയ വിവരം അറിയുന്നത്. പണം എണ്ണിത്തിട്ടപ്പെടുത്തി മേശവലിപ്പിൽ വെച്ചശേഷം ക്ഷേത്രത്തിലേക്ക് പോയതായിരുന്നു അക്കൗണ്ടന്റായ രാജേഷ്.
പണം കാണാതായതോടെ സിസിടിവി ദൃശ്യം പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് പോലീസിനെ വിവരം അറിയിച്ചു. നീലേശ്വരം പോലീസ് ഇൻസ്പെക്ടർ നിബിൻ ജോയ് എസ്ഐമാരായ കെ.വി. രതീശൻ, സുഗുണൻ, സിവിൽ പോലീസ് ഓഫീസർ ദിലിഷ് പള്ളിക്കൈ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.