മസ്ജിദിന്‍റെ ഓഫീസിലെ അലമാര വാതിൽകുത്തിത്തുറന്ന് കവർച്ച; മോഷണം പോയത് ബലിപെരുന്നാളിന് സമാഹരിച്ച സംഭാവന തുക; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം; ഒടുവിൽ പ്രതി പിടിയിൽ
പാലക്കാട്: ഒറ്റപ്പാലത്ത് മസ്ജിദിൽ കവർച്ച നടത്തിയ പ്രതിയെ പോലീസ് പിടികൂടിയത് തന്ത്രപരമായ നീക്കത്തിലൂടെ. കാഞ്ഞിരക്കടവ് സ്വദേശി അബൂബക്കറിനെയാണ് മണ്ണാ൪ക്കാട് നിന്നും ഒറ്റപ്പാലം പോലീസ് പിടികൂടിയത്. മസ്ജിദിന്‍റെ ഓഫീസിൽ സൂക്ഷിച്ച ആറുലക്ഷം സംഭാവന തുകയാണ് പ്രതി മോഷ്ടിച്ചത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
പുല൪ച്ചെയാണ് മസ്ജിദിൽ കവർച്ച നടന്നത്. മസ്ജിദിന്‍റെ മതിൽ ചാടിക്കടന്നെത്തിയ പ്രതി ആദ്യം സിസിടിവി ക്യാമറയിലേക്കുള്ള വയ൪ മുറിച്ചു മാറ്റി. പിന്നാലെ പള്ളിയോട് ചേ൪ന്ന ഓഫീസിലേക്ക് കയറി അലമാര വാതിൽകുത്തിത്തുറന്ന് പണം മോഷ്ടിച്ചു. ബലിപെരുന്നാളിന് സമാഹരിച്ച ആറുലക്ഷത്തോളം സംഭാവന തുകയാണ് മോഷണം പോയത്. മസ്ജിദ് പരിസരത്തെ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ പ്രതിയെ തിരിച്ചറിയുകയായിരുന്നു. തുടർന്ന് പ്രതിയെ മണ്ണാർക്കാട് നിന്നും പോലീസ് പിടികൂടി.