സ്ത്രീകളെ ഭരണമേല്‍പ്പിച്ചാല്‍ പിന്നെ എങ്ങനെ പ്രസവിക്കും? വിദേശ രാജ്യങ്ങളിലേത് പോലെ ജനസംഖ്യ കുറയും; തെങ്ങില്‍ കയറാനോ ബുള്‍ഡോസര്‍ ഓടിക്കാനോ കഴിയുന്ന സ്ത്രീകളാണ്ടാകാം; പൊതുനയങ്ങള്‍ അപൂര്‍വ വ്യക്തികളെ അടിസ്ഥാനമാക്കിയുള്ളതല്ലെന്ന് അബ്ദുള്‍ ഹക്കീം അസ്ഹരി

സ്ത്രീകളെ ഭരണമേല്‍പ്പിച്ചാല്‍ പിന്നെ എങ്ങനെ പ്രസവിക്കും?

Update: 2025-05-04 16:30 GMT

കോഴിക്കോട്: സ്ത്രീകള്‍ ഭരണ നേതൃത്വത്തില്‍ വരുന്നത് രാജ്യത്തിന് നല്ലതല്ലെന്ന വിവാദ പരാമര്‍ശം നിരവധി തവണ കാന്തപുരം അബൂബക്കര്‍ മുസ്ല്യാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോള്‍ അദ്ദേഹത്തിന്റെ മകനും മര്‍ക്കസ് നോളജ് സിറ്റി എം.ഡിയുമായ അബ്ദുള്‍ ഹക്കീം അസ്ഹരിയും മുന്‍നിലപാട് ആവര്‍ത്തിച്ചു രംഗത്തുവന്നു. സ്ത്രീകളെ ഭരണമേല്‍പ്പിച്ചാല്‍ രാജ്യത്തെ ജനസംഖ്യ കുറയുന്നതിന് കാരണമാകുമെന്ന പ്രസ്താവനയാണ് അദ്ദേഹം നടത്തിയത്. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് പരാമര്‍ശം.

സ്ത്രീകള്‍ ഭരണ നേതൃത്വത്തില്‍ വന്നാല്‍, അവര്‍ക്ക് അധിക ചുമതല നല്‍കിയാല്‍ എങ്ങനെ പ്രസവം നടക്കുമെന്ന് ചോദിച്ച ഹക്കീം അസ്ഹരി റഷ്യ, ഉത്തര കൊറിയ, ചൈന തുടങ്ങിയ രാജ്യങ്ങള്‍ ജനസംഖ്യ കുറയുന്നതിന്റെ പ്രശ്‌നം നേരിടുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ തമിഴ്നാട് ജനത ഒരു വയോജന സമൂഹത്തിലേക്ക് നീങ്ങുകയാണെന്ന് പറയുന്നുണ്ടെന്നും ഇതില്‍ ഇസ്ലാം വളരെ മുമ്പുതന്നെ ഈ നിലപാട് വ്യക്തമാക്കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇന്ദിരാഗാന്ധിയെപ്പോലുള്ള അപൂര്‍വ സ്ത്രീകളുണ്ട്. തെങ്ങില്‍ കയറാനോ ബുള്‍ഡോസര്‍ ഓടിക്കാനോ കഴിയുന്ന സ്ത്രീകളുണ്ട്. പൊതുനയങ്ങള്‍ അപൂര്‍വ വ്യക്തികളെ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും ഹക്കീം അസ്ഹരി കൂട്ടിച്ചേര്‍ത്തു. മുസ്ലിം പെണ്‍കുട്ടികള്‍ വിദ്യാഭ്യാസത്തില്‍ പുതിയ ഉയരങ്ങള്‍ താണ്ടിയിട്ടുണ്ടെന്നും സ്ത്രീകളുടെ വിദ്യാഭ്യാസത്തിന് തടസമായി നിന്നത് മുജാഹിദുകളാണെന്നും അസ്ഹരി കുറ്റപ്പെടുത്തി.

വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിച്ചത് ഷെയ്ഖ് സൈനുദ്ദീന്‍ മഖ്ദൂമും കുടുംബവുമാണ്. സമസ്തയാണ് ഈ ശ്രമങ്ങള്‍ മുന്നോട്ട് നയിച്ചതെന്നും അദ്ദേഹം പറഞ്ഞു. മുസ്ലം സ്ത്രീകളുടെ യാത്രയെ കുറിച്ചു അസ്ഹരി നിലപാട് വ്യക്തമാക്കി. 'ഇസ്ലാമില്‍ യാത്രാ വിലക്കില്ല. സ്ത്രീകള്‍ ഒറ്റയ്ക്ക് യാത്ര ചെയ്യരുതെന്ന നിലപാട് ഇസ്ലാമിന്റെ മാത്രം നിലപാടല്ല. ചലച്ചിത്ര കലാകാരന്മാരുടെ സംഘടനയായ എ.എം.എം.എ പോലും വനിത അഭിനേതാക്കള്‍ ഒറ്റക്ക് യാത്ര ചെയ്യരുതെന്ന് പറഞ്ഞിരുന്നു. സുരക്ഷ കണക്കിലെടുത്ത് അത്തരം നയങ്ങള്‍ ഉണ്ടാകും. ഇസ്ലാമിലും ഒരു നയമുണ്ട്. സ്ത്രീകള്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് സുരക്ഷിതമല്ലെന്ന് അതില്‍ പറയുന്നു.'-ഹക്കീം അസ്ഹരി പറഞ്ഞു.

കേരളത്തിലെ മുസ്ലിം സമൂഹത്തിന് സര്‍ക്കാറില്‍ നിന്ന് കാര്യമായ ഒന്നും ലഭിക്കുന്നില്ലെന്നും കര്‍ണാടക പോലുള്ള സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷ വകുപ്പും വഖഫ് ബോര്‍ഡും ഉദാരമായി ഫണ്ട് അനുവദിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗ് ഭരണത്തിലുണ്ടായിട്ട് മുസ്ലിംകള്‍ക്ക് ഒരു നേട്ടവും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ലീഗ് മുസ്ലീം സമുദായത്തെ ഒട്ടാകെ പ്രതിനിധീകരിക്കുന്നില്ല. ലീഗ് രാഷ്ട്രീയ പാര്‍ട്ടി മാത്രമാണെന്നാണ് അസ്ഹരിയുടെ നിരീക്ഷണം. മതത്തിന്റെ പേരില്‍ മുസ്ലീങ്ങള്‍ രാഷ്ട്രീയമായി സംഘടിക്കണമെന്ന് വിശ്വസിക്കുന്നില്ലെന്നും സമസ്ത ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും സ്ഥിരമായ ബന്ധം പുലര്‍ത്തുന്നില്ലെന്നും അസ്ഹരി വ്യക്തമാക്കി.

ആന്ധ്രയിലും കര്‍ണാടകയിലും മുസ്ലീം സമുദായത്തിന് അര്‍ഹിക്കുന്ന പ്രാധാന്യം ലഭിക്കുന്നുവെന്നും അബ്ദുല്‍ ഹക്കീം അസ്ഹരി പറഞ്ഞു. കര്‍ണാടകയില്‍ ന്യൂനപക്ഷ വകുപ്പും വഖഫ് ബോര്‍ഡും യഥേഷ്ടം ഫണ്ടുകള്‍ അനുവദിക്കുന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് ഉപയോഗിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ മുസ്ലീം സമുദായത്തിന് വേണ്ടി നടക്കുന്നുണ്ട്. ജനസംഖ്യയില്‍ 11 ശതമാനമുള്ള മുസ്ലീങ്ങള്‍ക്ക് ആന്ധ്രപ്രദേശില്‍ 10 ശതമാനമാണ് സര്‍ക്കാര്‍ ജോലികളില്‍ പ്രാതിനിധ്യം. കേരളത്തിലെ ജനസംഖ്യയില്‍ 30 ശതമാനം മുസ്ലീങ്ങള്‍ ആണെങ്കിലും അതിന്റെ പകുതി പ്രാതിനിധ്യം പോലും സര്‍ക്കാര്‍ ജോലികള്‍ ഇല്ലെന്ന് അസ്ഹരി വിമര്‍ശിച്ചു.

ജമാഅത്തെ ഇസ്ലാമിയെപോലുള്ള സംഘടനകളെ വേറിട്ട് നിര്‍ത്തണമെന്നും അബ്ദുല്‍ ഹക്കീം അസ്ഹരി പറഞ്ഞു. അവരെ ഉള്‍പ്പെടുത്തുന്നത് അപകടകരമാണ്. സുന്നികള്‍ വേറിട്ട് നില്‍ക്കണമെന്നാണ് സമസ്തയുടെ നിലപാട്. കേരള മുസ്ലീങ്ങളില്‍ ഏകദേശം 90 ശതമാനം പേരും സുന്നികളാണെന്നും അസ്ഹരി കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News